ദോഹ: അപ്രതീക്ഷിത ട്വിസ്റ്റുകളും, അദ്ഭുത സംഭവങ്ങളും ഏറെ നിറഞ്ഞ ഒരു അറബിക്കഥ പോലെയുള്ള സംഭവമാണ് ആ ഇംഗ്ലീഷ് ആരാധകന്റെ ജീവിതത്തിലുണ്ടായത്. ഖത്തർ ലോകകപ്പ് കാണാനെത്തിയ അലക്സ് സള്ളിവൻ എത്തിച്ചേർന്നത് സിംഹക്കുട്ടികൾ കാത്തുസൂക്ഷിക്കുന്ന 460 മില്യൺ പൗണ്ട് വിലവരുന്ന കൂറ്റൻ കൊട്ടാരത്തിൽ. ആ അനുഭവക്കുറിപ്പ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്.

23 കാരനായ അലക്സ് സള്ളിവൻ തന്റെ പിതാവ് ടോമിക്കും സുഹൃത്ത് ജോണിനുമൊപ്പം സൂപ്പർമാർക്കറ്റിൽ എത്തിയത് ബിയർ വാങ്ങാനായിരുന്നു. അവിടെവെച്ച് തികച്ചും യാദൃശ്ചികമായി ഖത്തറിലെ ഭരണാധികാരിയുടെ കുടുംബാംഗത്തെ അവർ കണ്ടുമുട്ടുന്നിടത്താണ് കഥയിലെ ആദ്യ ട്വിസ്റ്റ്. രാജകുടുംബാംഗത്തെയും സുഹൃത്തുകളെയും പരിചയപ്പെട്ടപ്പോൾ, അവർക്ക് ലഭിച്ചത് ലംബോർഗിനിയിൽ നാടു ചുറ്റാനുള്ള ഓഫർ ആയിരുന്നു.

ചെറിയൊരു ഡ്രൈവിനു ശേഷം അവർ എത്തിയത് നഗരാതിർത്തിയിലുള്ള കൂറ്റൻ കൊട്ടാരത്തിൽ. സ്വകാര്യ മൃഗശാല ഉൾപ്പടെയുള്ള പല അദ്ഭുതങ്ങളും നിറഞ്ഞ ആ കൊട്ടാരമുറ്റത്തെത്തിയ അവർ ശരിക്കും അദ്ഭുതലോകത്തെത്തിയ ആലീസിന്റെ മാനസികാവസ്ഥ അനുഭവിച്ചറിഞ്ഞു എന്നാണ് അലക്സ് സള്ളിവൻ എഴുതുന്നത്.

ആദ്യം ഒന്ന് അമ്പരന്നെങ്കിലും, ഖത്തറീ കോടീശ്വരന്റെ ആതിഥേയത്വം അവരിലെ അന്യതാബോധം അകറ്റിയതായി സള്ളിവൻ എഴുതുന്നു. തീർത്തും സ്നേഹനിധികളും ഉദാരമനസ്‌കരുമാണവർ എന്ന് സള്ളിവൻ എഴുതുന്നു. മാത്രമല്ല, തീർത്തും സാധാരണക്കാരെ പോലെയുള്ള പെരുമാറ്റവും. അവരുമായി ഏറെ നേരം സംസാരിച്ചിരിക്കുകയും ചെയ്തതായി സള്ളിവൻ എഴുതുന്നു.

ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികൾ തികച്ചും അവിശ്വസനീയതാടെയാണ് ഈ കഥ വായിച്ചതെങ്കിലും ഇപ്പോൾ ഇത് സമൂഹ മാധ്യമത്തിൽ വൈറലായിരിക്കുകയാണ്. ദി മിററിനോട് സള്ളിവൻ കൊട്ടാരത്തിലെ വിശേഷങ്ങൾ വിവരിച്ചു. ഒരു സിംഹക്കുട്ടി ഉൾപ്പടെ നിരവധി പക്ഷി മൃഗദികൾ ആ കൊട്ടാരത്തിലെ സ്വകാര്യ മൃഗശാലയിൽ ഉണ്ടെന്ന് അയാൾ പറയുന്നു. താൻ ഒരു സിംഹക്കുട്ടിയുമായി ഏറെ നേരം കളിച്ചതായും അയാൾ പറയുന്നുണ്ട്.

അതീവ ധനികരും, അധികാരം കൈയളുന്നവരും ആണെങ്കിലും അവർ തികച്ചും സാധാരണക്കാരെപ്പോലെയാണ് പെരുമാറിയത്. സിംഹക്കുട്ടിയുമൊത്തുള്ള വീഡിയോയും അല്ക്സ് പോസ്റ്റ് ചെയ്തിട്ടുണ്ട്. അതിൽ ഒന്നിൽ, കൊട്ടാരത്തിലേതെന്ന് സംശയിക്കാവുന്ന ഒരു നടപ്പാതയിലൂടെ അലക്സ് നടന്നു നീങ്ങുന്ന ദൃശ്യമാണുള്ളത്. അതിലാണ് ബിയർ വാങ്ങാൻ ഇറഞ്ഞി കൊട്ടാരത്തിലെത്തിയ കഥ അയാൾ പറയുന്നത്. അതിനു ശേഷം അലക്സ് സള്ളിവൻ ഒരു കസേരയിൽ ഇരുന്ന സിംഹക്കുട്ടിയെ മടിയിലിരുത്തി അതിനെ ചുംബിക്കുന്ന ദൃശ്യവും പോസ്റ്റ് ചെയ്തിട്ടുണ്ട്.