ദോഹ: നെതർലൻഡ്‌സിനെതിരായ ക്വാർട്ടർ പോരാട്ടത്തിന്റെ ആദ്യ പകുതിയിൽ നെതർലൻഡ്‌സിനെതിരെ അർജന്റീന ഒരു ഗോളിന് മുന്നിൽ. സൂപ്പർതാരം ലയണൽ മെസിയുടെ പാസിൽനിന്ന് നഹുവേൽ മൊളീനയാണ് അർജന്റീയ്ക്കായി ലക്ഷ്യം കണ്ടത്. മത്സരത്തിന്റെ 35ാം മിനിറ്റിലായിരുന്നു മൊളീനയുടെ ഗോൾ. ഇരു ടീമുകളും ഒപ്പത്തിനൊപ്പം മുന്നേറുന്നതിനിടെയാണ് മൊളീന അർജന്റീനയെ മുന്നിലെത്തിച്ചത്. അർജന്റീനക്കായി മൊളീനയുടെ ആദ്യ ഗോളാണിത്.



നെതർലൻഡ്‌സ് പ്രതിരോധത്തിന് വിള്ളൽ വീഴ്‌ത്തി സൂപ്പർതാരം ലയണൽ മെസ്സി നടത്തിയ മുന്നേറ്റമാണ് ആദ്യ ഗോളിനു വഴിയൊരുക്കിയത്. ഒപ്പത്തിനൊപ്പം നിന്ന ഡച്ച് പ്രതിരോധ താരങ്ങളെ സമർഥമായി അകറ്റിനിർത്തി ഓടിക്കയറിയ മെസ്സിയുടെ ഉജ്വലമായ ത്രൂപാസ് ബോക്‌സിനുള്ളിൽ മൊളീനയിലേക്ക്. ഡച്ച് പ്രതിരോധം പിളർന്നെത്തിയ മെസ്സിയുടെ പാസ് പിടിച്ചെടുത്ത് ഡാലി ബ്ലിൻഡിനെ മറികടന്ന മൊളീന, ഗോൾകീപ്പർ ആൻഡ്രിസ് നോപ്പർട്ടിനെയും കാഴ്ചക്കാരനാക്കി പന്ത് വലയിലെത്തിച്ചു. യുവതാരത്തിന്റെ ആദ്യ രാജ്യാന്തര ഗോൾ.



മത്സരത്തിന്റെ തുടക്കം തൊട്ട് ഇരുടീമുകളും ഒപ്പത്തിനൊപ്പം നിൽക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. പക്ഷേ ആദ്യ ഇരുപത് മിനിറ്റിൽ കാര്യമായ മുന്നേറ്റങ്ങൾ നടത്താൻ ഇരുടീമുകൾക്കും സാധിച്ചില്ല. പ്രതിരോധത്തിൽ ഇരുടീമുകളും ശ്രദ്ധ ചെലുത്തിയതിനാൽ ആക്രമണങ്ങൾക്ക് മൂർച്ച കുറവായിരുന്നു. 22-ാം മിനിറ്റിൽ മെസി ഒരു ലോങ് റേഞ്ചറിന് ശ്രമിച്ചെങ്കിലും ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പറന്നു.

31-ാം മിനിറ്റിൽ അർജന്റീന സഹപരിശീലകൻ വാൾട്ടർ സാമുവലിന് റഫറി മഞ്ഞക്കാർഡ് വിധിച്ചു. 32-ാം മിനിറ്റിലാണ് അർജന്റീന ലക്ഷ്യത്തിലേക്ക് ആദ്യ ഷോട്ടുതിർത്തത്. റോഡ്രിഡോ ഡി പോളിന്റെ ദുർബലമായ ഷോട്ട് നെതർലൻഡ്സ് ഗോൾകീപ്പർ നോപ്പർട്ട് കൈയിലൊതുക്കി.

എന്നാൽ 35-ാം മിനിറ്റിൽ നെതർലൻഡ്സ് പ്രതിരോധപ്പൂട്ട് പൊളിച്ചുകൊണ്ട് അർജന്റീന ഗോൾവലകുലുക്കി. മൊളീനയാണ് ആൽബിസെലസ്റ്റസിനുവേണ്ടി ഗോളടിച്ചത്. മെസിയുടെ ലോകോത്തരമായ പാസിൽ നിന്നാണ് ഗോൾ പിറന്നത്. നെതർലൻഡ്സ് പ്രതിരോധത്തിനിടയിലൂടെ മെസ്സി നീട്ടിനൽകിയ പാസ് സ്വീകരിച്ച മൊളീന വാൻ ഡൈക്കിന്റെയും നൊപ്പർട്ടിന്റെയും വെല്ലുവിളി മറികടന്ന് വലകുലുക്കി. ലുസെയ്ൽ സ്റ്റേഡിയം നിലക്കടലായി ആർത്തിരമ്പി. ആദ്യപകുതി സമനിലയിലേക്ക് എന്ന് കരുതിയിരിക്കേയാണ് 35-ാം മിനുറ്റിൽ നെതർലൻഡ്സ് പ്രതിരോധത്തെ കബളിപ്പിച്ച് മെസി മറിച്ചുനൽകിയ പന്തിൽ മൊളീന ഫിനിഷ് ചെയ്തത്.



പിന്നാലെ മികച്ച മുന്നേറ്റവുമായി നാല് പ്രതിരോധതാരങ്ങളെ മറികടന്ന് മെസി ഷോട്ടുതിർത്തെങ്കിലും ഗോൾകീപ്പർ അത് കൈയിലൊതുക്കി. 45-ാം മിനിറ്റിൽ ഗാക്പോയുടെ ഫ്രീകിക്ക് അർജന്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസ് കൈയിലൊതുക്കി.