ദോഹ: ഖത്തർ ലോകകപ്പിലെ ഏറ്റവും മികച്ച താരത്തെയും ചാമ്പ്യൻ ടീമിനെയും പ്രവചിച്ച് ബ്രസീലിന്റെ ഫുട്ബോൾ ഇതിഹാസം റൊണാൾഡോ. ലയണൽ മെസ്സി ടൂർണമെന്റിലെ മികച്ച താരമാകില്ലെന്ന് റൊണാൾഡോ തുറന്നടിച്ചു. ദോഹയിൽ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് റൊണാൾഡോ മനസ്സ് തുറന്നത്.

2022 ഫിഫ ലോകകപ്പിലെ ഏറ്റവും മികച്ച താരമായി ഫ്രാൻസിന്റെ കൈലിയൻ എംബാപ്പെ തിരഞ്ഞെടുക്കപ്പെടുമെന്ന് റൊണാൾഡോ പറഞ്ഞു. ' എംബാപ്പെ ടൂർണമെന്റിന്റെ താരമാകും. അദ്ദേഹത്തിന്റെ നീക്കങ്ങൾക്ക് അപാര വേഗമാണ്. അദ്ദേഹം ചെറുപ്പത്തിലുള്ള എന്നെ ഓർമിപ്പിക്കുന്നു. എംബാപ്പെ മികച്ച താരമാകുന്നതിനൊപ്പം ഫ്രാൻസ് വീണ്ടും ലോക കിരീടമുയർത്തും' - റൊണാൾഡോ പറഞ്ഞു.

സെമി ഫൈനലിൽ ഫ്രാൻസിന് മൊറോക്കോയാണ് എതിരാളികൾ. ടൂർണമെന്റിൽ ഇതിനോടകം അഞ്ചുഗോളുകൾ നേടിയ താരമാണ് എംബാപ്പെ. ഗോൾവേട്ടക്കാരുടെ പട്ടികയിൽ താരം ഒന്നാമതുണ്ട്.

ഖത്തർ ലോകകപ്പിൽ ഇനി അവശേഷിക്കുന്നത് നാലു ടീമുകളാണ്.ലയണൽ മെസിയുടെ അർജന്റീന, ലൂക്കാ മോഡ്രിച്ചിന്റെ ക്രൊയേഷ്യ, കിലിയൻ എംബാപ്പെയുടെ ഫ്രാൻസ്, പിന്നെ ആഫ്രിക്കൻ വീര്യവുമായി മൊറോക്കോയും. അവസാന ലോകകപ്പ് കളിക്കുന്ന മെസിയും മോഡ്രിച്ചും ഉദിച്ചുയർന്ന എംബാപ്പെയുമെല്ലാം ലോകകപ്പിന്റെ താരമാകാനുള്ള പോരാട്ടത്തിലുണ്ട്.

നാലു ഗോളുകളും രണ്ട് അസിസ്റ്റുകളുമുള്ള മെസി, അഞ്ച് ഗോളുകളും രണ്ട് അസിസ്റ്റുകളുമുള്ള എംബാപ്പയോ ലോകകപ്പിന്റെ താരമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെങ്കിലും ക്രൊയേഷ്യയെ ലോകചാമ്പ്യന്മാരാക്കിയാൽ മോഡ്രിച്ചിനും സാധ്യതയുണ്ട്.