മയാമി: കാനഡ രണ്ടാമതും അര്‍ജന്റീനയ്ക്ക് മുമ്പില്‍ വീണു. അങ്ങനെ നിലവിലെ ചാംപ്യന്മാരായ അര്‍ജന്റീന കോപ്പ അമേരിക്ക ടൂര്‍ണമെന്റിന്റെ ഫൈനലില്‍ എത്തി. സെമി ഫൈനലില്‍ കാനഡയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് മറികടന്നാണ് അര്‍ജന്റീന ഫൈനലില്‍ കടന്നത്.

ലീഗ് മത്സരത്തിലും കാനഡയെ അര്‍ജന്റീന തോല്‍പ്പിച്ചിരുന്നു. അര്‍ജന്റീനയുടെ തുടര്‍ച്ചയായ രണ്ടാം കോപ്പ അമേരിക്ക ഫൈനലാണിത്. 2021 കോപ്പ അമേരിക്ക കിരീടം, 2022 ലോകകപ്പ് കിരീടം എന്നിവ കഴിഞ്ഞ് മൂന്ന് വര്‍ഷത്തിനിടെ മൂന്നാമത്തെ പ്രധാന അന്താരാഷ്ട്ര ചാമ്പ്യന്‍ഷിപ്പ് നേടുന്നതിലാണ് അര്‍ജന്റീനയുടെ കണ്ണ്. ഫൈനലില്‍ വിജയിച്ചാല്‍ കോപ്പ അമേരിക്കയിലെ തുടര്‍ച്ചയായ രണ്ടാം ജയമായിരിക്കും.

കാനഡയ്‌ക്കെതിരെ സെമിയില്‍ ജൂലിയന്‍ അല്‍വാരസ്, ലിയോണല്‍ മെസി എന്നിവരാണ് അര്‍ജന്റീനയുടെ ഗോളുകള്‍ നേടിയത്. മത്സരത്തില്‍ ലോക ചാംപ്യന്മാര്‍ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്താന്‍ കാനഡയ്ക്ക് സാധിച്ചിരുന്നു. പലപ്പോഴും പന്തുമായി അര്‍ജന്റൈന്‍ ഗോള്‍ മുഖത്തെത്തിയ കാനഡയ്ക്ക് പന്ത് ഗോള്‍വര മടത്താന്‍ മാത്രം സാധിച്ചില്ല. പ്രതിരോധത്തിലെ മികവാണ് രക്ഷയായത്. പന്തടക്കത്തിലും ഷോട്ടുകളുതിര്‍ക്കുന്നതിനും അര്‍ജന്റീന തന്നെയായിരുന്നു മുന്നില്‍.

ടൂര്‍ണമെന്റില്‍ അല്‍വാരസിന്റെ രണ്ടാം ഗോളായിരുന്നു സെമിയിലേത്. ആദ്യത്തേതും കാനഡയ്ക്കെതിരെയായിരുന്നു. ഗോളോടെ മെസിയും സംഘവും താളം വീണ്ടെടുത്തു. മെസിയുടെ ഗോളും അര്‍ജന്റീനയ്ക്ക് കരുത്തായി. ഈ ടൂര്‍ണ്ണമെന്റിലെ മെസിയുടെ ആദ്യ ഗോളാണ് ഇത്. മത്സരത്തിലുടനീളം മെസ്സിയുടെ മികച്ച മുന്നേറ്റങ്ങള്‍ കാണാനായി. 12-ാം മിനിറ്റില്‍ എയ്ഞ്ചല്‍ ഡി മരിയ നല്‍കിയ പാസ് മെസ്സി ഗോള്‍വല ലക്ഷ്യമാക്കി പായിച്ചെങ്കിലും പുറത്തേക്ക് പോയി. 44-ാം മിനിറ്റില്‍ കനേഡിയന്‍ പ്രതിരോധത്തെ കബളിപ്പിച്ച് മെസ്സി വീണ്ടും മുന്നേറ്റം നടത്തി. പക്ഷേ, ലക്ഷ്യസ്ഥാനത്തെത്തിയില്ല.

കൗണ്ടര്‍ അറ്റാക്കുകളിലൂടെ കാനഡ ചില മുന്നേറ്റങ്ങള്‍ നടത്തിയിരുന്നു. 15, 16 മിനിറ്റുകളില്‍ അര്‍ജന്റീനയുടെ ഗോള്‍മുഖം വിറപ്പിക്കാനായി അവര്‍ക്ക്. ബോക്സിനകത്തെ പിഴവുകളും പാസുകള്‍ ശരിയാംവിധം നല്‍കുന്നതില്‍ പരാജയപ്പെട്ടതുമാണ് കാനഡയെ ഗോളില്‍നിന്ന് അകറ്റിയത്. കാനഡയുടെ മികച്ച ഒരു നീക്കം അര്‍ജന്റൈന്‍ ഗോള്‍ക്കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസ് തടഞ്ഞിട്ടതും രക്ഷയായി.