റിയാദ്: സൗദി പ്രോ ലീഗ് മത്സരത്തിൽ അൽ ഖലീജുമായി അൽ നസർ സമനില വഴങ്ങിയതിന്റെ രോഷം എതിർ ടീമിന്റെ സ്റ്റാഫിനോട് തീർത്ത് പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. മത്സരം കഴിഞ്ഞ് മടങ്ങുന്നതിനിടെ സെൽഫിയെടുക്കാനെത്തിയ എതിർ ടീമിന്റെ സ്റ്റാഫിനെ തള്ളിമാറ്റുകയായിരുന്നു.

പോയിന്റ് പട്ടികയിൽ താഴെയുള്ള അൽ ഖലീജുമായി അൽ നസർ ഓരോ ഗോൾ വീതം അടിച്ച് സമനില വഴങ്ങിയതിനു പിന്നാലെയാണ് അൽ ഖലീജ് സ്റ്റാഫിലെ ഒരാൾ സെൽഫിയെടുക്കാൻ റൊണാൾഡോയുടെ സമീപത്തെത്തിയത്. ഫോട്ടോയെടുക്കാൻ വിസമ്മതിച്ച റൊണാൾഡോ ഇയാളെ തള്ളിനീക്കിയ ശേഷം ഗ്രൗണ്ട് വിട്ടു. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നതോടെ റൊണാൾഡോയുടെ മോശം പെരുമാറ്റത്തിനെതിരെ വിമർശനം ഉയർന്നു.

അൽ ഖലീജിനെതിരെ വിജയിച്ചിരുന്നെങ്കിൽ റൊണാൾഡോ നയിക്കുന്ന അൽ നസറിന് പോയിന്റ് പട്ടികയിൽ ഒന്നാമതെത്താമായിരുന്നു. മത്സരം തുടങ്ങി നാലാം മിനിറ്റിൽ ഫാബിയോ മാർട്ടിൻസിന്റെ ഹെഡറിലൂടെയാണ് ഖലീജ് ലീഡ് നേടിയത്. എന്നാൽ 17ാം മിനിറ്റിൽ അൽവാരോ ഗോൺസാലസിലൂടെ അൽ നസർ സമനില പിടിച്ചു. കൂടുതൽ ഗോളവസരങ്ങൾ ലഭിച്ചെങ്കിലും ലക്ഷ്യത്തിലെത്തിക്കാൻ അൽ നസറിന് സാധിച്ചില്ല.

മത്സരത്തിനു പിന്നാലെയാണ് സെൽഫിയെടുക്കാനെത്തിയ ആളോട് റൊണാൾഡോ രോഷം തീർത്തത്. സെൽഫിയെടുക്കാനെത്തിയ അൽ ഖലീജ് സ്റ്റാഫിനെ ആദ്യം റൊണാൾഡോ ഗൗനിച്ചിരുന്നില്ല. എന്നാൽ പിന്നീട് ഇയാൾ വീണ്ടും സെൽഫിക്കു മുതിർന്നതോടെയാണ് റൊണാൾഡോ തള്ളിമാറ്റിയത്. തുടർന്ന് അൽ ഖലീജ് സ്റ്റാഫ് സെൽഫിയെടുക്കാതെ മടങ്ങി.

കളിക്കു ശേഷം അൽ ഖലീജ് താരത്തിന് സ്വന്തം ജഴ്‌സി റൊണാൾഡോ കൈമാറിയിരുന്നു. 26 മത്സരങ്ങളിൽനിന്ന് 57 പോയിന്റുകളുമായി പട്ടികയിൽ രണ്ടാം സ്ഥാനത്താണ് അൽ നസർ. മെയ്‌ 17ന് അൽ തേയിക്കെതിരെയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ നയിക്കുന്ന ടീമിന്റെ അടുത്ത പോരാട്ടം.