അൽ ഖോർ: എ എഫ് സി ഏഷ്യൻ കപ്പിൽ സിറിയയോടും പരാജയപ്പെട്ട ഇന്ത്യ നോക്കൗട്ട് കാണാതെ പുറത്ത്. പൊരുതിക്കളിച്ചിട്ടും മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു ഇന്ത്യൻ തോൽവി. സുവർണാവസരങ്ങൾ കളഞ്ഞുകുളിക്കുന്നതിൽ താരങ്ങൾ മത്സരിച്ചപ്പോൾ ഇന്ത്യൻ സംഘത്തിന് ടൂർണമെന്റിൽ ഒരു ഗോൾ എന്നത് സ്വപ്നം മാത്രമായി. പകരക്കാരനായി ഇറങ്ങിയ ഒമർ ഹ്രിബിനാണ് 76-ാം മിനിറ്റിൽ സിറിയയുടെ വിജയഗോൾ നേടിയത്. പരിക്കേറ്റ ഡിഫൻഡർ സന്ദേശ് ജിംഗൻ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ മടങ്ങിയതും ഇന്ത്യയ്ക്ക് തിരിച്ചടിയായി.

കളിയുടെ തുടക്കം മുതൽ തന്നെ സിറിയൻ ഗോൾമുഖം ആക്രമിച്ച ഇന്ത്യ നയം വ്യക്തമാക്കിയിരുന്നു. നാലാം മിനിറ്റിൽ തന്നെ മഹേഷിന്റെ ഷോട്ട് സിറിയൻ ഗോൾകീപ്പർ രക്ഷപ്പെടുത്തുകയായിരുന്നു. പിന്നാലെ 25-ാം മിനിറ്റിൽ മഹേഷിന്റെ പാസിൽ നിന്ന് ലഭിച്ച സുവർണാവസരം സുനിൽ ഛേത്രിയും നഷ്ടപ്പെടുത്തി. 53-ാം മിനിറ്റിൽ ലഭിച്ച അവസരം ചാങ്തെയ്ക്കും മുതലാക്കാനായില്ല.

ഇന്ത്യയെ തോൽപ്പിച്ചതോടെ ഒരു ജയവും ഒരു തോൽവിയും അടക്കം നാലു പോയന്റുമായി മികച്ച മൂന്നാം സ്ഥാനക്കാരായി സിറിയ ഏഷ്യൻ കപ്പ് ചരിത്രത്തിലാദ്യമായി പ്രീ ക്വാർട്ടർ യോഗ്യത നേടിയപ്പോൾ കളിച്ച മൂന്ന് കളികളിലും തോറ്റ ഇന്ത്യ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായി. ആദ്യ മത്സരത്തിൽ ഓസ്‌ട്രേലിയയോട് 2-0നും രണ്ടാം മത്സരത്തിൽ ഉസ്‌ബെക്കിസ്ഥാനോട് 3-0നും തോറ്റ ഇന്ത്യക്ക് ജയിച്ചാൽ മാത്രമെ പ്രീ ക്വാർട്ടർ പ്രതീക്ഷ ഉണ്ടായിരുന്നുള്ളു. തോറ്റെങ്കിലും ശക്തരായ ഓസ്‌ട്രേലിയയക്കെതിരെയും സിറിയക്കെതിരെയും വീറുറ്റ പോരാട്ടം കാഴ്ചവച്ചാണ് ഇന്ത്യ മടങ്ങുന്നത്.

കളിയുടെ തുടക്കം മുതൽ ഇന്ത്യയാണ് ആക്രണം തുടങ്ങിയത്. ആദ്യ മിനിറ്റിൽ തന്നെ ചാങ്‌തെ പന്തുമായി സിറിയൻ ബോക്‌സിനടുത്തെത്തിയെങ്കിലും പന്ത് നിയന്തിക്കാനായില്ല. രണ്ടാം മിനിറ്റിൽ സിറയയുടെ ഹെസാറിനെ ഫൗൾ ചെയ്തതിനെ രാഹുൽ ഇന്ത്യയുടെ രാഹുൽ ബെക്കെ മഞ്ഞക്കാർഡ് കണ്ടു. പിന്നാലെ സിറിയൻ ബോക്‌സിലേക്ക് മുന്നേറിയ അപൂയെ ഫൗൾ ചെയ്തതിന് ഇന്ത്യക്ക് അനുകൂലമായി ബോക്‌സിന് പുറത്ത് ഫ്രീ കിക്ക് ലഭിച്ചെങ്കിലും മുതലാക്കാനായില്ല. നാലാം മിനിറ്റിൽ ആണ് ഇന്ത്യ ആദ്യമായി സിറിയൻ പോസ്റ്റിലേക്ക് ലക്ഷ്യം വെച്ചത്. പക്ഷെ മഹേഷിന്റെ ഷോട്ട് സിറിയൻ ഗോൾ കീപ്പർ അനായാസം കൈയിലൊതുക്കി.പിന്നാലെ സിറിയ ഒന്നിന് പുറകെ ഒന്നായി ആക്രമണം തുടങ്ങിയതോടെ ഇന്ത്യ കൗണ്ടർ അറ്റാക്കിംഗിൽ മാത്രമായി ഇന്ത്യയുടെ ശ്രദ്ധ. ഇന്ത്യയുടെ ആക്രമണങ്ങളൊക്കെ പക്ഷെ സിറിയൻ പ്രതിരോധത്തിൽ തട്ടി മടങ്ങി.

സിറിയൻ ആക്രമണങ്ങളെ ഫലപ്രദമായി പ്രതിരോധിച്ച സന്ദേശ് ജിങ്കാന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ പ്രതിരോധനിര ഓരോ ആക്രമണങ്ങളുടെയും മുനയൊടിച്ചു, പ്രതിരോധനിരയെ മറികടന്നപ്പോഴാകട്ടെ ഗോൾ കീപ്പർ ഗുർപ്രീത് സിങ് സന്ധു ഇന്ത്യയുടെ രക്ഷക്കെത്തി. 25-ാം മിനിറ്റിൽ ബോക്‌സിന് പുറത്തു നിന്ന് മഹേഷെടുത്ത ഫ്രീ കിക്കിൽ ക്യാപ്റ്റൻ സുനിൽ ഛേത്രിക്ക് ഗോളിലേക്ക് അവസരം ഒരുങ്ങിയെങ്കിലും ഛേത്രിക്ക് പന്ത് ഹെഡ് ചെയ്ത് വലയിലിടാനായില്ല.

ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും ഏറെ കണ്ടെങ്കിലും ആദ്യ പകുതിയിൽ പന്തടക്കത്തിൽ മുന്നിൽ നിന്ന ഇന്ത്യ സിറിയയെ ഗോളടിക്കാൻ അനുവദിക്കാതെ പിടിച്ചു കെട്ടി. രണ്ടാം പകുതിയിൽ മഹേഷിന് പതരം ഉദാന്ത സിംഗിനെയും പരിക്കേറ്റ സന്ദേശ് ജിങ്കാന് പകരം നിഖിൽ പൂജാരിയെയും ഇന്ത്യ ഗ്രൗണ്ടിലിറക്കി. പ്രതിരോധത്തിൽ ഇറക്കി. 53-ാം മിനിറ്റിൽ ഇന്ത്യക്ക് ഗോളിലേക്കുള്ള വഴി തുറന്നെങ്കിലും സിറിയൻ ഗോൾ കീപ്പറുടെ പിഴവ് മുതലെടുക്കാൻ ചാങ്‌തെക്ക് കഴിഞ്ഞില്ല.

62-ാം മിനിറ്റിൽ ഇന്ത്യൻ ബോക്‌സിൽ ആകാശ് മിശ്രയുടെ കാലിൽ നിന്ന് പന്ത് തട്ടിയെടുത്ത ഹെസൻ പന്ത് ഖബ്രിന് മറിച്ചു നൽകിയെങ്കിലും സുവർണാവസരം സിറിയൻ താരം പാഴാക്കി. 64-ാം മിനിറ്റിൽ സുരേഷ് വാങ്ജമിന് പകരം സഹൽ അബ്ദുൾ സമദിനെയും മൻവീർ സിങിന് പകരം ദീപക് ടാങ്‌റിയെയും ഗ്രൗണ്ടിലിറക്കി ഇന്ത്യ ആക്രമണങ്ങൾക്ക് മൂർച്ച കൂട്ടാൻ ശ്രമിച്ചു. പിന്നാലെ സഹൽ ഗോളിലേക്ക് ലക്ഷ്യം വെച്ചെങ്കിലും ശ്രമം സിറിയൻ പ്രതിരോധം തടഞ്ഞു.

76ാം മിനിറ്റിൽ ഇന്ത്യുടെ പ്രതീക്ഷ തകർത്ത ഗോളെത്തി. അത്രയും നേരം മനോഹരമായി പ്രതിരോധിച്ച ഇന്ത്യൻ പ്രതിരോധ നിരയെ കബളിപ്പിച്ച് ഹെസാർ നൽകിയ ഡയഗണൽ ക്രോസ് പിടിച്ചെടുത്ത് ഖബ്രിൻ ബോക്‌സിനകത്തു നിന്ന് തൊടുത്ത ഷോട്ട് ഗുർപ്രീത് സിങ് സന്ധുവിന്റെ വിരലുകളെ തഴുകി വലയിലേക്ക് ഉരുണ്ട് കയറി. ഗോൾ വീണതോടെ സിറിയ പൂർണമായും പ്രതിരോധത്തിലേക്കും ആക്രമണത്തിലേക്കും മാറിയെങ്കിലും സമനില ഗോൾ കണ്ടെത്താൻ ഇന്ത്യൻ മുന്നേറ്റനിരക്കായില്ല.