ഇറ്റാനഗർ: സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിൽ കേരളത്തിന് വിജയത്തുടക്കം. അസമിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് കേരളം തകർത്തത്. ആദ്യ പകുതിയിൽ ഒന്നും രണ്ടാം പകുതിയിൽ രണ്ടും ഗോളുകൾ നേടിയാണ് കേരളം ഗ്രൂപ്പ് എ.യിൽ മുന്നിലെത്തിയത്.

കെ അബ്ദുറഹീം (19ാം മിനിറ്റ്), ഇ സജീഷ് (67), ക്യാപ്റ്റൻ നിജോ ഗിൽബർട്ട് (90+5) എന്നിവരാണു കേരളത്തിനായി ഗോളുകൾ നേടിയത്. അരുണാചലിലെ ഇറ്റാനഗറിലായിരുന്നു മത്സരം. മറ്റന്നാൾ ഗോവയ്ക്കെതിരെയാണ് കേരളത്തിന്റെ അടുത്ത മത്സരം. ഇന്ന് നടന്ന ആദ്യ മത്സരത്തിൽ സർവീസസ് മേഘാലയയെ ഒരു ഗോളിന് തോൽപ്പിച്ചിരുന്നു.

19ാം മിനിറ്റിൽ കേരളത്തിന്റെ മധ്യനിര താരം അബ്ദുറഹീം വകയാണ് കേരളത്തിന്റെ ആദ്യ ഗോൾ. അസമിന്റെ പ്രതിരോധ നിരയെ നിഷ്പ്രഭമാക്കി കേരളം നടത്തിയ മുന്നേറ്റമാണ് ഗോളിൽ കലാശിച്ചത്. ഇതോടെ സന്തോഷ് ട്രോഫി സീസണിലെ ഫൈനൽ റൗണ്ടിൽ പെനാൽറ്റിയിലൂടെയല്ലാതെ ഗോൾ നേടുന്ന ആദ്യ താരമായി റഹീം മാറി. നേരത്തേ മേഘാലയക്കെതിരേ സർവീസസ് ജയിച്ചത് പെനാൽറ്റി ഗോൾ വഴിയായിരുന്നു.

അസമിന്റെ പ്രതിരോധ നിരയെ ഒന്നടങ്കം നിർവീര്യമാക്കിയാണ് കേരളത്തിന്റെ ഗോൾ. ബോക്സിനുള്ളിൽ അസം താരങ്ങളെ കബളിപ്പിച്ച് കേരളം മുന്നേറ്റം നടത്തവേ, പന്ത് റഹീമിന്റെ കാലിലെത്തി. വളഞ്ഞു പുളഞ്ഞ ഒരു നീക്കത്തോടെ റഹീം പന്ത് വലയിലേക്ക് തിരിച്ചു (10).

രണ്ടാംപകുതിയിലായിരുന്നു അടുത്ത ഗോൾ. 67-ാം മിനിറ്റിൽ കേരളത്തിന്റെ പകുതിയിൽനിന്നുള്ള പന്ത്, ബോക്‌സിനുള്ളിൽ മുഹമ്മദ് ആഷിഖിലേക്ക് ലഭിക്കുകയും ആഷിഖിന്റെ മനോഹരമായ പാസിലൂടെ സജീഷ് പോസ്റ്റിലേക്ക് പന്ത് തിരിച്ചുവിടുകയുമായിരുന്നു (20).

ഇഞ്ചുറി ടൈമിലെ 95-ാം മിനിറ്റിൽ കേരളത്തിന്റെ മധ്യനിര താരം മുഹമ്മദ് സഫ്‌നീദ് ബോക്‌സിനുള്ളിൽ നിജോ ഗിൽബർട്ടിന് പാസ് നൽകി. ഗിൽബർട്ട് രണ്ട് അസം താരങ്ങളെ മറികടന്ന് പന്ത് വലയിലേക്ക് തൊടുത്തുവിട്ടു. ഇതോടെ കേരളം വീണ്ടും മുന്നിലെത്തി (31). 77ാം മിനിറ്റിൽ ദിപു മിർധ വഴിയായിരുന്നു അസമിന്റെ ആശ്വാസ ഗോൾ.

ടർഫ് സ്റ്റേഡിയത്തിൽ കേരളം ഏറക്കുറെ ഒത്തിണക്കമുള്ള കളിയാണ് കാഴ്ചവെച്ചത്. നേരിട്ടുള്ള അറ്റാക്കുകളായിരുന്നു പലതും. പല തവണ ഗോൾ ലക്ഷ്യത്തിലേക്ക് മുന്നേറാൻ കേരളത്തിനായി. അതേസമയം അസമിന് പലപ്പോഴും ടർഫ് വഴങ്ങാത്ത പോലെ അനുഭവപ്പെട്ടു. പ്രതിരോധത്തിലും മധ്യനിരയിലുമുണ്ടായ വിള്ളലും അസമിന് തിരിച്ചടിയായി. ലോങ് പാസുകളിലൂടെയാണ് അസം കളി മെനഞ്ഞത്.