തിരുവനന്തപുരം: ഫ്രഞ്ച് ലീഗിൽ പിഎസ്ജിയുടെ തോൽവിക്ക് പിന്നാലെ ഫ്രഞ്ച് സൂപ്പർ താരം എംബാപ്പെയെ വിമർശിച്ച് മുതിർന്ന സിപിഐ നേതാവും ഫുട്ബോൾ നിരീക്ഷകനുമായ പന്ന്യൻ രവീന്ദ്രൻ. മെസ്സിയും നെയ്മറും കണിശമായി നൽകുന്ന പാസിന്റെ ബലംകൂടിയാണ് അദ്ദേഹത്തിന്റെ ഗോൾനേട്ടങ്ങളിൽ പലതുമെന്നായിരുന്നു പന്ന്യൻ രവീന്ദ്രന്റെ വിമർശനം.

മെസ്സിയും നെയ്മറുമില്ലാതെ ലെൻസിനെതിരെ ഇറങ്ങിയ പിഎസ്ജി ഒന്നിനെതിരെ മൂന്ന ഗോളുകൾക്കായിരുന്നു പരാജയപ്പെട്ടത്.'സൂപ്പർ താരങ്ങളായ മെസ്സിയും നെയ്മറും കളിച്ചില്ല. എംബാപ്പെയ്ക്ക് സ്വന്തമായി ഒന്നുംചെയ്യാൻ കഴിഞ്ഞുമില്ല. ഇപ്പോൾ ഒരുകാര്യം എംബാപ്പെയ്ക്ക് വ്യക്തമായികാണും. മെസ്സിയും നെയ്മറും കണിശമായി നൽകുന്ന പാസിന്റെ ബലംകൂടിയാണ് അദ്ദേഹത്തിന്റെ ഗോൾനേട്ടങ്ങളിൽ പലതും. ഈ സത്യം ഇപ്പോഴെങ്കിലും എംബാപ്പെക്ക് മനസ്സിലാകും എന്ന് കരുതാം', പന്ന്യൻ രവീന്ദ്രൻ ഫേസ്‌ബുക്കിൽ കുറിച്ചു.

പന്ന്യൻ രവീന്ദ്രന്റെ ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം

ഇന്നലെ ഫ്രഞ്ച് ലീഗിൽ ചാംബ്യന്മാരായ പി എസ് ജി ഒന്നിനെതിരെ മൂന്ന് ഗോളിനാണ് തകർന്നു പോയത്. ഈ സീസണിൽ തോൽവി അറിയാതിരുന്ന പിഎസ്ജിയെ ലെൻസ് ആണ് പരാജയപ്പെടുത്തിയത്. സൂപ്പർ താരങളായ മെസ്സിയും നെയ്മറും കളിച്ചില്ല. എംബാപ്പെക്ക് സ്വന്തമായി ഒന്നുംചെയ്യാൻ കഴിഞ്ഞുമില്ല.

ഇപ്പോൾ ഒരുകാര്യം എംബാപ്പെക്ക് വ്യക്തമായികാണും. മെസ്സിയും നെയ്മറും കണിശമായി നൽകുന്ന പാസിന്റെ ബലംകൂടിയാണ് അദ്ദേഹത്തിന്റെ ഗോൾനേട്ടങളിൽ പലതും. ഈ സത്യം ഇപ്പോഴെങ്കിലും എംബാപ്പെക്ക് മനസ്സിലാകും എന്ന് കരുതാം.

ഫുട്ബോൾ ഒരു ടോട്ടൽ ഗെയിം ആണ്. വ്യക്തി മികവുകൾ കൂടിചേരുംബോളാണ് ടീമിന്റെ വിജയം. എംബാപ്പെക്ക് നല്ല കഴിവും വേഗതയും പൊടുന്നനെ ഗോൾ നേടാനുള്ള കഴിവും ഉണ്ട്. പക്ഷെ, അത് പ്രയോജനപ്പെടണമെങ്കിൽ സഹതാരങ്ങളുടെ സഹായം കൂടിവേണം.