പാരീസ്: ഒളിംപിക്സ് ബാഡ്മിന്റന്‍ പുരുഷ സിംഗിള്‍സില്‍ ഇന്ത്യക്ക് മെഡല്‍ പ്രതീക്ഷയേകി ലക്ഷ്യ സെന്‍. പുരുഷ വിഭാഗം ക്വാര്‍ട്ടര്‍ ഫൈനലില്‍ ലക്ഷ്യ സെന്‍ വിജയിച്ചതോടെ ഒളിംപിക്‌സ് ബാഡ്മിന്റണ്‍ സെമിയിലെത്തുന്ന ആദ്യ ഇന്ത്യന്‍ പുരുഷ താരമായി സെന്‍. ചൈനീസ് തായ്‌പേയുടെ ചൗ ടീന്‍ ചെന്‍ ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്ക് ലക്ഷ്യയുടെ മുന്നില്‍ വീഴുകയായിരുന്നു. നിര്‍ണായകമായ മൂന്ന് ഗെയിം ആധികാരികമായിട്ടാണ് ലക്ഷ്യ ജയിച്ചത്. 12-ാം റാങ്കുകാരന്റെ വെല്ലുവിളി കടുതത് മത്സരത്തിലൂടെ മറികടക്കുകയായിരുന്നു ലക്ഷ്യ. ബാഡ്മിന്റണില്‍ ഇന്ത്യയുടെ ഏക പ്രതീക്ഷയാണ് ലക്ഷ്യ.

ആവേശകരമായ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ചൈനീസ് തായ്‌പേയിയുടെ ചൗ ടിയന്‍ ചെന്നിനെയാണ് ലക്ഷ്യ വീഴ്ത്തിയത്. ആദ്യ ഗെയിം നഷ്ടമാക്കിയശേഷം തിരിച്ചടിച്ചാണ് ലക്ഷ്യയുടെ മുന്നേറ്റമെന്നത് വിജയത്തിന്റെ മാറ്റു കൂട്ടുന്നു. സ്‌കോര്‍: 19- 21, 21- 15, 21- 12. ബാഡ്മിന്റനില്‍ ഇന്ത്യ മെഡല്‍ പ്രതീക്ഷിച്ചിരുന്ന പി.വി. സിന്ധുവും ചിരാഗ്‌സാത്വിക് സഖ്യവും ഇന്നലെത്തന്നെ തോറ്റു പുറത്തായിരുന്നു.

മത്സരത്തിന്റെ തുടക്കം മുതല്‍ ഒപ്പത്തിനൊപ്പമാണ് ഇരുവരും നീങ്ങിയത്. ആദ്യ ഗെയിമില്‍ 5-5ന് ഇരുവരും ഒപ്പമെത്തി. ഇടവേള സമയത്ത് 11-9ന് ചെന്‍ ലീഡെടുത്തു. പിന്നീട് 12-15ലേക്ക് ഉയര്‍ത്തി. എന്നാല്‍ 18-18 എന്ന സ്‌കോറിനൊപ്പം എത്താനും ലക്ഷ്യക്ക് സാധിച്ചു. എന്നാല്‍ തുടര്‍ച്ചയായി രണ്ട് പോയിന്റുകള്‍ നേടി ചെന്‍ 18-20ലെത്തി. പിന്നാലെ ഗെയിമും സ്വന്തമാക്കി. രണ്ടാം ഗെയിമില്‍ ലക്ഷ്യ 4-1ന് മുന്നിലെത്തി. എന്നാല്‍ ചെന്‍ 5-5ലാക്കി. ഇടവേളയ്ക്ക് പിരിയുമ്പോള്‍ 11-10ന് ലക്ഷ്യ മുന്നില്‍. പിന്നീട് ഒരവസരവും ലക്ഷ്യ കൊടുത്തില്ല, ഗെയിം സ്വന്തമാക്കി. രണ്ടാം ഗെയിമിന്റെ തുടര്‍ച്ചയായിരുന്നു മൂന്നാം ഗെയിമും. ഇടിവേളയ്ക്ക് പിരിയുമ്പോള്‍ 11-7ന് മുന്നിലായിരുന്നു ലക്ഷ്യ. പ്രതിരോധത്തിലേക്ക് വലിഞ്ഞ ചെന്നിന് പിന്നീട് തിരിച്ചുവരാനായില്ല.

അതേസമയം, ഒളിംപിക്സ് ഹോക്കിയില്‍ ഇന്ത്യ ചരിത്ര വിജയം സ്വന്തമാക്കി. ഒളിംപിക്‌സ് ഹോക്കിയില്‍ ഇന്ത്യക്ക് ചരിത്ര വിജയം സ്വന്തമാക്കി. 52 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യ, ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചു. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ഇന്ത്യയുടെ ജയം. ഹര്‍മന്‍പ്രീത് സിംഗിന്റെ ഇരട്ട ഗോളുകളാണ് ഇന്ത്യയെ സഹായിച്ചത്. ഒരെണ്ണം അഭിഷേകിന്റെ വകയായിരുന്നു. തോമസ് ക്രെയ്ഗ്, ബ്ലേക്ക് ഗോവേഴ്‌സ് എന്നിവരാണ് ഓസ്‌ട്രേലിയയുടെ ഗോളുകള്‍ നേടിയത്.

ആര്‍ച്ചറിയിലും മിക്‌സഡ് ഡബിള്‍സ് ടീമിനത്തില്‍ ഇന്ത്യയുടെ അങ്കിത ഭഗത് ധീരജ് ബൊമ്മദേവര സഖ്യം ചരിത്രത്തിലേക്കു തൊടുത്ത അമ്പ് നേരിയ വ്യത്യാസത്തില്‍ ലക്ഷ്യം തെറ്റി പറന്നു. ഒളിംപിക്‌സ് ആര്‍ച്ചറിയില്‍ സെമിയിലെത്തുന്ന ആദ്യ ഇന്ത്യന്‍ സഖ്യമെന്ന നേട്ടം സ്വന്തമാക്കിയ അങ്കിതധീരജ് സഖ്യം ആദ്യം സെമിഫൈനലിലും പിന്നാലെ വെങ്കല മെഡല്‍ പോരാട്ടത്തിലും തോറ്റു. സെമിയില്‍ ലോക ഒന്നാം നമ്പര്‍ താരങ്ങളായ ദക്ഷിണ കൊറിയയുടെ വൂജിന്‍ സിഹ്യോന്‍ സഖ്യത്തോടും, വെങ്കലമെഡല്‍ പോരാട്ടത്തില്‍ യുഎസിന്റെ ബ്രാഡി എല്ലിസന്‍ കാസി കുഫ്‌ഹോള്‍ഡ് സഖ്യത്തോടും 6- 2നാണ് ഇന്ത്യന്‍ സഖ്യം പരാജയപ്പെട്ടത്. പ്രീക്വാര്‍ട്ടറില്‍ ഇന്തൊനീഷ്യന്‍ സഖ്യത്തെ 5 - 1നും, ക്വാര്‍ട്ടറില്‍ സ്പാനിഷ് സഖ്യത്തെ 5 - 3നും തോല്‍പ്പിച്ചാണ് ഇവര്‍ സെമിയിലെത്തിയത്.

ആകെ ഷൂട്ടിങ്ങില്‍ മാത്രമാണ് ഇന്ത്യയ്ക്ക് ഇന്ന് ആശ്വസിക്കാന്‍ വകയുള്ളത്. വനിതാ വിഭാഗം 25 മീറ്റര്‍ പിസ്റ്റളില്‍ തകര്‍പ്പന്‍ പ്രകടനത്തോടെ ഫൈനലില്‍ കടന്നതോടെ, ഹാട്രിക് മെഡലുകളെന്ന ചരിത്രനേട്ടത്തിനു തൊട്ടരികെയാണ് മനു ഭാക്കര്‍. ആവേശകരമായ യോഗ്യതാ റൗണ്ടില്‍ രണ്ടാം സ്ഥാനക്കാരിയായാണ് മനു ഭാക്കര്‍ ഫൈനലിനു യോഗ്യത നേടിയത്. ഇതേയിനത്തില്‍ മത്സരിച്ച ഇഷാ സിങ് 18ാം സ്ഥാനക്കാരിയായി ഫൈനല്‍ കാണാതെ പുറത്തായി. ശനിയാഴ്ചയാണ് ഫൈനല്‍ പോരാട്ടം. അതേസമയം, ജൂഡോയില്‍ ഇന്ത്യന്‍ താരം തൂലിക മാന്‍ തോറ്റത് ഇന്ത്യയ്ക്ക് നിരാശയായി. 78 കിലോഗ്രാം വനിതാ വിഭാഗത്തില്‍ ലോക ചാംപ്യന്‍ കൂടിയായ ക്യൂബയുടെ ഇഡാലിസ് ഓര്‍ടിസാണ് ഇന്ത്യന്‍ താരത്തെ തോല്‍പിച്ചത്.