തുരംഗ പലകയിൽ പ്രഗ്‌നാനന്ദ വിതച്ച കൊടുങ്കാറ്റ് അടങ്ങുന്നതിന് മുൻപേ ഇതാ മറ്റൊരു ഇന്ത്യൻ പ്രതിഭ യൂറോപ്യൻ ചെസ്സ് ലോകത്തെ വിറപ്പിച്ചു കൊണ്ട് രംഗപ്രവേശം ചെയ്തിരിക്കുന്നു. യൂറോപ്യൻ ബ്ലിറ്റ്സ് ചെസ്സ് ചാമ്പ്യൻഷിപ്പിൽ ഏറ്റവും മികച്ച വനിതാ ചെസ്സ് താരമായി തിരഞ്ഞെടുക്കപ്പെട്ടത് വടക്ക് പടിഞ്ഞാറൻ ലണ്ടനിലെ ഹാരോയിൽ താമസിക്കുന്ന എട്ട് വയസ്സുകാരിയായ ബോധന ശിവാനന്ദനെ. പരിചയസമ്പന്നരായെ കളിക്കാരെ പരാജയപ്പെടുത്തിയാണ് ബോധന ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.

തികച്ചും അവിശ്വസനീയമെന്ന് പാശ്ചാത്യ ലോകത്തെ സ്പോർട്സ് ലേഖകൾ വിലയിരുത്തിയ പ്രകടന പരമ്പരയിൽ ബോധന ഒരു ഇന്റർനാഷണൽ മാസ്റ്ററെ പരാജയപ്പെടുത്തുകയും ഒരു ഗ്രാൻഡ് മാസ്റ്ററുമായി സമനില പാലിക്കുകയും ചെയ്തു. അഞ്ചാം വയസ്സ് മുതൽ ചെസ്സ് കളിക്കാൻ തുടങ്ങിയ ഈ കുരുന്നു പ്രതിഭ പറയുന്നത് തന്റെ പ്രകടനത്തിൽ സംതൃപ്തയാണെന്നാണ്.

ഓരോ കരുനീക്കത്തിനും ഏതാനും മിനിറ്റുകൾ മാത്രം ലഭിക്കുന്ന, ചെസ്സിന്റെ അതിവേഗ രൂപമായ ബ്ലിറ്റ്സ് ടൈം കൺട്രോൾ രൂപത്തിലായിരുന്നു മത്സരം സംഘടിപ്പിച്ചത്. ചെസ്സിൽ മൂന്ന് തരം ടൈമിംഗുകൾ ഉണ്ട് എന്നാണ് ബോർഡ് ഓഫ് ഇംഗ്ലീഷ് ചെസ്സ് ഫെഡറേഷൻ ചെയർമാൻ സ്റ്റീഫൻ വുഡ്ഹൗസ് പറഞ്ഞത്. സ്റ്റാൻഡേർഡ്, റാപ്പിദ്, ബ്ലിറ്റ്സ് എന്നിവയാണവ. ഒരു ബ്ലിറ്റ്സ് ഗെയിമിം ഒരു നീക്കത്തിന് ലഭിക്കുക മൂന്ന് മുതൽ അഞ്ച് മിനിറ്റു വരെ സമയമായിരിക്കും. അതുകൊണ്ടു തന്നെ ഇത് അതിവേഗ ചെസ്സ് എന്നറിയപ്പെടുന്നു.

ചെസ്സ് ലോകത്തിലെ അത്യൂന്നത പദവിയായ ഗ്രാൻഡ് മാസ്റ്റേഴ്സ് പട്ടം നേടിയവർ ഉൾപ്പടെ ഈ മത്സരത്തിൽ ബോധനയുടെ എതിരാളികളായി എത്തിയിരുന്നു. താൻ എപ്പോഴും വിജയിക്കുവാനായി കഠിനമായി ശ്രമിക്കുമെന്നും എന്നാൽ, ചിലപ്പോൾ അത് സാധ്യമാകാറില്ലെന്നും ഈ കുരുന്നു പ്രതിഭ പറയുന്നു. യൂറോപ്യൻ ബ്ലിറ്റ്സിൽ വനിത വിഭാഗത്തിൽ മുന്നിലെത്തിയത് അഭിമാനകരമാണെനും ബോധന ബി ബി സിയോട് പറഞ്ഞു. ആശങ്കയുണ്ടായിരുന്നോ എന്നചോദ്യത്തിന്, തന്റെ ശ്രദ്ധ മുഴുവൻ ബോർഡിലായിരുന്നു എന്നായിരുന്നു ബോധനയുടെ മറുപടി.

ഈ ബഹുമതി കൈവരിക്കുന്നതിനിടയിൽ ബോധന ഏറ്റുമുട്ടിയ റൊമാനിയൻ ഇന്റർനാഷണൽ ചെസ്സ് മാസ്റ്റർ ഐറിന ബൾമഗാർ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചത് വിശ്വസിക്കാനാവാത്ത മത്സരഫലം എന്നായിരുന്നു. എന്തൊരു പ്രകടനമായിരുന്നു ആ കുട്ടി കാഴ്‌ച്ചവെച്ചതെന്നും അവർ അദ്ഭുതം കൂറുന്നുണ്ട്. ഒരുപക്ഷെ നമ്മുടെ രാജ്യം ചരിത്രത്തിൽ ഇതുവരെ സാക്ഷ്യം വഹിക്കാത്ത ഒരു പ്രകടനം എന്നായിരുന്നു ഇംഗ്ലീഷ് ചെസ്സ് ഫെഡറേഷൻ പ്രസിഡണ്ട് ഡൊമിനിക് ലോസൺ പറഞ്ഞത്.

സമീപകാല ചരിത്രത്തിൽ താൻ കണ്ടതിൽ വെച്ച് ഏറ്റവും സമർത്ഥരായ ചെസ്സ് കളിക്കാരിൽ ഒരാൾ എന്നായിരുന്നു ബ്രിട്ടീഷ് ഇന്റർനാഷണൽ ചെസ്സ് മാസ്റ്ററും കമന്റേറ്ററുമായ ലോറൻസ് ട്രെൻഡ് പറഞ്ഞത്. പക്വതയാർന്ന സമീപനം, സൂക്ഷ്മതയാർന്ന നീക്കങ്ങൾ, അതാണ് ബോധനയെ വ്യത്യസ്തയാക്കുന്നതെന്നും അദ്ദേഹം എക്സിൽ കുറിച്ചു.

ഈ കുരുന്ന് ഇംഗ്ലണ്ടിന്റെ ഏറ്റവും വലിയ ചെസ്സ് കളിക്കാരിൽ ഒരാളായി മാറും എന്നതിൽ സംശയമില്ല എന്ന് പറഞ്ഞ അദ്ദേഹം ഒരു പക്ഷെ രാജ്യം കണ്ടതിൽ വെച്ച് ഏറ്റവും മികച്ച കളിക്കാരിയും ആയേക്കും എന്നും പറഞ്ഞു.