വാഷിങ്ടൺ: കഴിഞ്ഞ ഒന്നരകൊല്ലത്തോളമായി ലോകത്തെയാകെ സ്തംഭിപ്പിച്ച കോവിഡ് 19 രോഗം ചൈനയിൽ എവിടെ നിന്നാണ് ഉത്ഭവിച്ചതെന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല. ചൈനയിലെ മാർക്കറ്റുകളിൽ നിന്നാണെന്നും, അതല്ല ലാബിൽ നിന്നാണ് വൈറസിന്റെ ഉത്ഭവമെന്നുമൊക്കെ പറയപ്പെടുന്നു. ഇതുമായി ബന്ധപ്പെട്ട് ഇപ്പോൾ പുതിയൊരു റിപ്പോർട്ട് കൂടി പുറത്തുവന്നിരിക്കുകയാണ്.

കോവിഡ് വ്യാപനമുണ്ടായതിനെക്കുറിച്ച് ചൈന പുറംലോകത്തെ അറിയിക്കുന്നതിനും മാസങ്ങൾക്ക് മുൻപ് വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്‌ വൈറോളജി (ഡബ്ല്യുഐവി) യിലെ മൂന്ന് ഗവേഷകർ ആശുപത്രിയിൽ ചികിത്സ തേടിയെന്നാണ് പുതിയ റിപ്പോർട്ട്. യുഎസ് രഹസ്യാന്വേഷണ റിപ്പോർട്ട് ഉദ്ധരിച്ച് വാൾസ്ട്രീറ്റ് ജേർണൽ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വൈറോളജി (ഡബ്ല്യുഐവി) യിലെ മൂന്ന് ഗവേഷകർ 2019 നവംബറിൽ ചികിത്സ തേടിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. വൈറസ് ലാബിൽ നിന്ന് തന്നെയാണ് പൊട്ടിപ്പുറപ്പെട്ടതെന്ന വാദങ്ങൾക്ക് ആക്കം കൂട്ടുന്നതാണ് പുതിയ കണ്ടെത്തൽ. കൊവിഡിന്റെ ഉത്ഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന ലോകാരോഗ്യ സംഘടനയുടെ സമിതി യോഗം നടക്കുന്നതിന് തൊട്ടുമുൻപാണ് റിപ്പോർട്ട് വന്നിരിക്കുന്നത്. അതിനാൽത്തന്നെ ഇക്കാര്യങ്ങൾ ചർച്ച ചെയ്യാൻ സാദ്ധ്യതയുണ്ട്. ഫെബ്രുവരിയിൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ഡബ്ല്യുഎച്ച്ഒയുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചിരുന്നു.വൈറസിന്റെ ഉത്ഭവം ലാബിൽ നിന്നാണെന്ന ആരോപണവും ലോകാരോഗ്യ സംഘടന തള്ളിയിരുന്നു. ശീതികരിച്ച ഭക്ഷണങ്ങളിലൂടെ വൈറസ് വ്യാപിക്കാനുള്ള സാദ്ധ്യത തള്ളിക്കളയാനാകില്ലെന്നും സംഘടന വ്യക്തമാക്കിയിരുന്നു.