ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വാക്സിനേഷൻ വേഗത്തിലാകുമെന്ന് പ്രതീക്ഷ നൽകി, റഷ്യൻ നിർമ്മിത വാക്സിനായ സ്പുട്നിക്കിന്റെ ആദ്യ ബാച്ചിന് വിതരണത്തിന് അനുമതി. ഇന്ത്യയിൽ നിർമ്മിച്ച സ്പുട്നിക്ക് വാക്സിന്റെ ആദ്യ ബാച്ചിന് സെൻട്രൽ ഡ്രഗ്സ് ലബറോട്ടറിയാണ് പച്ചക്കൊടി കാണിച്ചത്.

നിലവിൽ ആറു ഇന്ത്യൻ കമ്പനികളാണ് സ്പുട്നിക് ഇന്ത്യയിൽ നിർമ്മിക്കുന്നത്. ഹൈദരാബാദ് കേന്ദ്രമായി പ്രവർത്തിക്കുന്ന ഹെട്രോ ഡ്രഗ്സ് നിർമ്മിച്ച സ്പുട്നിക് വാക്സിന്റെ ആദ്യ ബാച്ചിനാണ് വിതരണത്തിന് അനുമതി നൽകിയത്. ഏപ്രിലിലാണ് സ്്പുട്നിക് വാക്സിന് അടിയന്തര ഉപയോഗത്തിന് ഡ്രഗ്സ് കൺട്രോളർ അനുമതി നൽകിയത്.

ലോകത്ത് വിതരണം ചെയ്യുന്ന സ്പുട്നിക് വാക്സിന്റെ 70 ശതമാനവും ഇന്ത്യയിൽ നിന്നായിരിക്കുമെന്ന് റഷ്യൻ പ്രതിനിധി അറിയിച്ചിരുന്നു. 85 കോടി ഡോസ് സ്പുട്നിക് വാക്്സിൻ നിർമ്മിക്കാനാണ് ഇന്ത്യൻ കമ്പനികൾ തയ്യാറെടുക്കുന്നത്. അതിനിടെ, 2,10,000 ഡോസ് സ്പുട്നിക് വാക്സിൻ ഇന്ത്യയിൽ ഇറക്കുമതി ചെയ്തതായി റഷ്യ അറിയിച്ചിട്ടുണ്ട്.