ന്യൂഡൽഹി: റഷ്യ വികസിപ്പിച്ച കോവിഡ് പ്രതിരോധ വാക്സിൻ സ്പുട്നിക് V ഇന്ത്യയിൽ ഉത്പാദിപ്പിക്കാൻ സിറം ഇൻസ്റ്റിറ്റ്യൂട്ടിന് ഡി.ജി.സി.എ.(ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ)യുടെ പ്രാഥമിക അനുമതി.

അറുപത്തഞ്ചിൽ അധികം രാജ്യങ്ങൾ സ്പുട്നിക് Vയ്ക്ക് അനുമതി നൽകിയിട്ടുണ്ടെങ്കിലും യുറോപ്യൻ യൂണിയന്റെയും യു.എസിന്റെയും ആരോഗ്യ അധികൃതരിൽനിന്ന് അനുമതി ലഭിച്ചിട്ടില്ല. 91.6 ശതമാനമാണ് സ്പുട്നിക് വാഗ്ദാനം ചെയ്യുന്ന ഫലപ്രാപ്തി. നിലവിൽ ഇന്ത്യയിൽ വിതരണം ചെയ്യുന്ന കോവിഷീൽഡ്, കൊവാക്സിൻ എന്നിവയെ അപേക്ഷിച്ച് സ്പുട്നിക്കിന് ഉയർന്ന ഫലപ്രാപ്തിയാണുള്ളത്.

സ്പുട്നിക് V വാക്സിൻ ഉത്പാദിപ്പിക്കാൻ അനുമതി നൽകണമെന്ന് അഭ്യർത്ഥിച്ച് സിറം ഇൻസ്റ്റിറ്റ്യൂട്ടിന് അപേക്ഷ നൽകിയിരുന്നു. പരീക്ഷണങ്ങൾക്കും വിശകലനത്തിനും ശേഷം പുണെയിലെ പ്ലാന്റിലാകും സ്പുട്നിക് V ഉത്പാദിപ്പിക്കുകയെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

സ്പുട്നിക് V വാക്സിൻ ഉത്പാദിപ്പിക്കാനുള്ള പ്രാഥമിക അനുമതി ലഭിച്ചു. എന്നാൽ ശരിക്കുള്ള ഉത്പാദനത്തിന് മാസങ്ങൾ വേണ്ടിവരും. ഇതിനിടയിൽ തങ്ങൾ ശ്രദ്ധകേന്ദ്രീകരിക്കുക കോവിഷീൽഡിലും കൊവോവാക്സിലും ആയിരിക്കും- സിറം ഇൻസ്റ്റിറ്റ്യൂട്ട് വക്താവ് എൻ.ഡി.ടിവിയോടു പറഞ്ഞു. ആസ്ട്രാ സെനക്കയുമായി ചേർന്നുള്ള കോവിഷീൽഡ് വാക്സിനാണ് നിലവിൽ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിക്കുന്നത്