പാലക്കാട്: നല്ല റോഡുകളും മികച്ച ഗതാഗത സംവിധാനവും മേന്മയേറിയ മാലിന്യ സംസ്‌കരണ സംവിധാനവും മികച്ച ജലവിതരണവുമാണ് പാലക്കാട്ടുള്ള ജനങ്ങൾക്ക് വേണ്ടതെന്ന് ബിജെപി സ്ഥാനാർത്ഥിയായ ഇ.ശ്രീധരൻ. ഭക്തരായവരുടെ വിശ്വാസത്തെ ബഹുമാനിക്കുന്നതിന് പകരം ക്ഷേത്രങ്ങളെ തകർക്കാനാണ് ഇടത് സർക്കാർ ശ്രമിച്ചതെന്നും ശ്രീധരൻ കുറ്റപ്പെടുത്തുന്നു.

തന്നെ വിജയിപ്പിച്ചാൽ പാലക്കാടിനെ രണ്ട് വർഷത്തിനകം ഇന്ത്യയിലെ തന്നെ മികച്ച നിയോജകമണ്ഡലമാക്കി മാറ്റും. വിദ്യാഭ്യാസത്തിൽ മുന്നിൽ നിൽക്കുന്നെങ്കിലും ജനങ്ങൾ ജോലിയില്ലാതെ വലയുന്നതിലും കേരളം മുന്നിലാണ്. ഇതിന് കാരണം ഇവിടെ ആവശ്യത്തിന് വ്യവസായങ്ങൾ ഉയർന്നുവരാത്തതാണ്. ഈ പ്രശ്നങ്ങൾ പരിഹരിക്കും.

രാജ്യത്തിന്റെ അടിസ്ഥാന മേഖലാ വികസനത്തിന് വലിയ പ്രോജക്ടുകൾ നടപ്പാക്കി ശീലവുമുണ്ട്. ഈ അനുഭവങ്ങൾ ഉപയോഗിച്ച് തന്റെ നാട്ടിലെ ജനങ്ങൾക്ക് കൂടുതൽ മികച്ച ജീവിത സാഹചര്യം നൽകാനാണ് രാഷ്ട്രീയത്തിൽ പ്രവേശിച്ചതെന്ന് ശ്രീധരൻ വ്യക്തമാക്കുന്നു. രാജ്യത്തിന്റെ വികസനത്തിനും സുരക്ഷയ്ക്കും മുൻതൂക്കം നൽകുന്ന പാർട്ടി ബിജെപിയാണെന്ന് അങ്ങനെ ബോദ്ധ്യപ്പെട്ടു. അതാണ് ബിജെപിയിൽ ചേർന്ന് പ്രവർത്തിക്കാൻ കാരണമെന്ന് ഇ.ശ്രീധരൻ പറയുന്നു.

എൽഡിഎഫിൽ നിന്ന് ധാരാളം വോട്ടുകൾ ഇത്തവണ ബിജെപിയിലേക്ക് വരുമെന്നും മാറ്റമുണ്ടാകുമെന്നും ഇ.ശ്രീധരൻ കണക്കുകൂട്ടുന്നു. പാർട്ടി തനിക്ക് മുഖ്യമന്ത്രി സ്ഥാനം നൽകിയാൽ സന്തോഷത്തോടെ സ്വീകരിക്കാനാണ് ഇ.ശ്രീധരന്റെ തീരുമാനം.