ഡോണ പൗള: ഗോവയുടെ പുതിയ ഗവർണറായി പി.എസ് ശ്രീധരൻ പിള്ള സത്യപ്രതിജ്ഞ ചെയ്ത് അധികാര മേറ്റു. ഗോവ രാജ്ഭവനിൽ വ്യാഴാഴ്ച രാവിലെ 11 മണിക്ക് നടന്ന ചടങ്ങിൽ മുംബൈ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ദീപാങ്കർ ദത്തയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.

ഗോവ മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്ത്, ഉപമുഖ്യമന്ത്രി ശ്രീ മനോഹർ ഹസ്നോക്കർ, കേന്ദ്ര മന്ത്രി ശ്രീപദ് നായക്, പ്രതിപക്ഷ നേതാവ് ദിഗംബർ കാമത്ത്, ബിജെപി. ഗോവ സംസ്ഥാന അധ്യക്ഷൻ സദാനന്ദ തനാവഡെ എന്നിവരും സംസ്ഥാന മന്ത്രിമാരും എംഎ‍ൽഎമാരും ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.

സംസ്ഥാനത്തെ 33-മത് ഗവർണറാണ് ശ്രീധരൻ പിള്ള. മുൻപ് മിസോറാം ഗവർണറായിരുന്നു അദ്ദേഹം. കേരളത്തിൽ നിന്ന് യാക്കോബായ സഭാ സിനഡ് സെക്രട്ടറിയും കോട്ടയം ഭഭ്രാസനാധിപനുമായ മാർ അത്താനിയോസ്, ഓർത്തഡോക്സ് സഭയെ പ്രതിനിധീകരിച്ച് ബിഷപ് പുലിക്കോട്ടിൽ ജൂലിയോസ് , മാർത്തോമ സഭാ പ്രതിനിധികളായി റവ. സിജോ എം. എബ്രഹാം, റവ. ജിനു ഡാനിയേൽ, പെന്തക്കോസ്ത് സഭാ പ്രതിനിധി ഫാ. പി.ജെ തോമസ്, ബിജെപി ദേശീയ ഉപാധ്യക്ഷൻ എ.പി.അബ്ദുള്ളക്കുട്ടി, സംസ്ഥാന നേതാക്കളായ പി.കെ കൃഷ്ണദാസ്, എ.എൻ രാധാകൃഷ്ണൻ, ജി. രാമൻ നായർ, ബി.രാധാകൃഷ്ണ മേനോൻ, പി.ആർ. ശിവശങ്കരൻ തുടങ്ങിയവരും പങ്കെടുത്തു.