കുറവിലങ്ങാട് : ഒരു തവണ പോലും പാമ്പിന്റെ കടിയെ അതിജീവിക്കുന്നത് വിസ്മയമാകുമ്പോൾ ജീവിതത്തിൽ ഇന്നേവരെ 12 തവണ പാമ്പ് കടിയെ അതിജീവിച്ച ഒരാളുണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ.. വിശ്വസിക്കാതെ തരമില്ല എന്നതാണ് വാസ്തവം.കാരണം ഈ അപൂർവ്വതയുടെ ജീവിക്കുന്ന ഉദാഹരണമാണ് കുറവിലങ്ങാട് സ്വദേശിനി ശ്രീക്കുട്ടി.കഴിഞ്ഞ എട്ടുവർഷത്തോളമായി വിഷപ്പാമ്പുകൾ വിടാതെ പിന്തുടരുന്നുണ്ട് ശ്രീക്കുട്ടിയെ. ഈ കാലയളവിൽ കടിയേറ്റതാകട്ടെ 12 തവണയും.

10 തവണയും പാമ്പ് കടിയേറ്റത് വീട്ടിലും പരിസരത്തും വച്ചാണ്. 2 തവണ പുറത്തു പോയപ്പോഴും. 2013ലാണ് ആദ്യമായി കടിയേറ്റത്. ഏറ്റവും ഒടുവിൽ കഴിഞ്ഞ തിങ്കളാഴ്ച കടിച്ചത് അണലി. വീട്ടിനുള്ളിൽ മുറിയിലേക്ക് ഇഴഞ്ഞു വന്ന പാമ്പ് കടിക്കുകയായിരുന്നു എന്നു ശ്രീക്കുട്ടി പറയുന്നു. അതിന്റെ ചികിത്സയിലാണ് ഇപ്പോൾ. 2013 മുതൽ കഴിഞ്ഞ ദിവസം വരെ 3 തവണ അണലിയും 4 തവണ മൂർഖനും 5 തവണ ശംഖുവരയനും കടിച്ചു. കടിയേറ്റാൽ ഉടൻ ആശുപത്രിയിൽ പോകും. ചിലപ്പോൾ ദിവസങ്ങൾ നീളുന്ന ചികിത്സ.

പലവട്ടം തീവ്രപരിചരണ വിഭാഗത്തിലായി. അച്ഛൻ സിബി, അമ്മ ഷൈനി, സഹോദരി സ്വപ്ന മോൾ എന്നിവർക്കൊപ്പമാണു താമസം. പക്ഷേ ഇവരിൽ ആരെയും ഇതുവരെ പാമ്പു കടിച്ചിട്ടില്ല. 12 തവണ കടിയേറ്റെങ്കിലും ഇപ്പോൾ പേടിയില്ല. വീട്ടിലെത്തുന്ന പാമ്പുകൾ ശ്രീക്കുട്ടിയെ മാത്രം കടിച്ച് തിരിച്ചുപോകുന്നതിന്റെ പിന്നിലെ രഹസ്യം തേടുകയാണ് നാട്ടുകാരും വീട്ടുകാരും. ഇതിനിടയിലാണ് ശ്രീക്കുട്ടിയെക്കുറിച്ച് അറിഞ്ഞ് വാവ സുരേഷ് വീട്ടിലേക്കെത്തിയത്.

പാമ്പ് ശ്രീലക്ഷ്മിയെ പിന്തുടരുന്നതിന്റെ പിന്നിലെ രഹസ്യം വാവ സുരേഷ് പറയുന്നത് ഇങ്ങനെ; 'ചിലരുടെ ശരീരത്തിൽ പാമ്പുകൾക്ക് ഭക്ഷണം എന്ന് സെൻസ് ചെയ്യാൻ പറ്റുന്ന എന്തെങ്കിലും പ്രത്യേകത കാണും അതാണ് ഇവർക്ക് ഇത്രയും പ്രാവശ്യം കടിക്കുന്നത്'. ഇക്കാര്യം ശരിയാണോ എന്നറിയാൻ ശാസ്ത്രീയ പരിശോധനകൾ വേണം. ഇതിനായി വിദഗ്ധ ഡോക്ടർമാരുടെ സംഘവുമായി എത്താമെന്നും സുരേഷ് ഉറപ്പു നൽകിയിട്ടുണ്ട്.

കുറവിലങ്ങാട് പഞ്ചായത്തിലെ കളത്തൂർ കണിയോടി ചിറക്കുഴിയിൽ സിബി ഷൈനി ദമ്പതികളുടെ മകളാണ് ശ്രീക്കുട്ടി.കുളത്തൂർ കണിയോടി ഭാഗത്തു തോടിന്റെ കരയിലാണു സിബിയുടെ വീട്. പാമ്പുശല്യം കൂടുതലുള്ള മേഖല കൂടിയാണിത്.ദുരിതങ്ങൾ ഏറെയുണ്ടെങ്കിലും ഓടിപ്പോകാൻ തയാറല്ല. സുരക്ഷിതമായി താമസിക്കാൻ നല്ലൊരു വീട് വേണം ബിരുദവും ബിഎഡും കഴിഞ്ഞു എൽഎൽബിക്കു പഠിക്കുന്ന ശ്രീക്കുട്ടി പറയുന്നു. ചികിത്സയ്ക്കായി വൻതുക വേണമെന്നു സിബി പറയുന്നു. കൂലിപ്പണിയിലൂടെ ലഭിക്കുന്ന വരുമാനം മാത്രമാണ് ആശ്രയം.