തിരുവനന്തപുരം: 33 വർഷത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം സിവിൽസർവ്വീസിൽ നിന്നും വിരമിച്ച് വിശ്രമം ജീവിതം നയിക്കുന്ന ശ്രിലേഖ ഐപിഎസ് തന്റെ അനുഭവങ്ങളും കഥകളുമൊക്ക പ്രേക്ഷരുമായി പങ്കുവെക്കാൻ എത്തുന്നു. സസ്‌നേഹം ശ്രീലേഖ എന്നു പേരിട്ടിരിക്കുന്ന യു ട്യൂബ് ചാനലിലൂടെയാണ് തന്റെ സർവ്വിസിനിടയിലെ രസകരവും സംഭവബഹുലവുമായ അനുഭവങ്ങൾ ശ്രീലേഖ പങ്കുവെക്കുന്നത്.രണ്ട് ദിവസം മുൻപ് പോസ്റ്റ് ചെയ്ത ആദ്യ വീഡിയോയ്ക്ക് തന്നെ മികച്ച പ്രതികരണമാണ് കാഴ്‌ച്ചക്കാരിൽ നിന്നും ലഭിച്ചത്.

സർവ്വീസിൽ നിന്നും വിരമിച്ച ശേഷം എന്താണ് അടുത്ത പ്ലാൻ എന്നു പലരും ചോദിച്ചിട്ടുണ്ട്.സർവ്വീസ് സ്റ്റോറി എഴുതുന്നണ്ടോ.. ആത്മകഥ ഉണ്ടോ എന്നൊക്കെയാണ് പലരും ചോദിച്ചത്.പക്ഷെ അത്തരത്തിലൊരു നീക്കത്തിന് ആലോചനയില്ല. കാരണം അത്മകഥ എഴുതുമ്പോൾ നമ്മൾ തന്നെയാണ് അതിലെ നായകൻ അല്ലെങ്കിൽ നായിക ആയി വരുവ, അപ്പോൾ ഒരു സ്വയം പൊക്കലിന് അത് കാരണമാകുമോ എന്നൊരു ആശങ്ക ഉള്ളിലുണ്ട്.അതിനൊപ്പം സർവ്വീസ് സ്റ്റോറി എഴുതിയാൽ അത് പലർക്കും അത് ബുദ്ധിമുട്ടാകും. അതാണ് ഈ രണ്ട് തീരുമാനങ്ങളും ഉപേക്ഷിച്ചതെന്ന് ശ്രീലേഖ പറയുന്നു.എങ്കിലും തന്റെ അനുഭവങ്ങളും കുഞ്ഞുകുഞ്ഞു കഥകളും പ്രേക്ഷകരുമായി പങ്കുവെക്കാം എന്ന ഉദ്ദേശത്തിൽ നിന്നാണ് ഈ യുട്യൂബ് ചാനല് എന്ന ആശയം വന്നതെന്നും അവർ പറയുന്നു.

സർവ്വീസിന്റെ ആദ്യഘട്ടത്തിൽ പരിശീലനത്തിനായി കേരള കേഡറിലേക്ക് വന്ന തന്റെ അനുഭവമാണ് ആദ്യ വീഡിയോയിൽ ശ്രീലേഖ പ്രേക്ഷകരുമായി പങ്കുവെക്കുന്നത്.
കോട്ടയം ജില്ലയിലെ പരിശീലന സമയത്ത് തന്നെ ഒരാൾ യുണിഫോമിട്ട വിചിത്രജീവിയെന്നു വിളിച്ചതും തുടർന്നുള്ള സംഭവങ്ങളുമാണ് ഈ അനുഭവം. തന്റെ അനുഭവങ്ങൾ അർക്കെങ്കിലും ഗുണകരമായാൽ എതെങ്കിലും ഘട്ടത്തിലെങ്കിലും പ്രയോജനപ്പെട്ടാൽ അതാണ് തന്നെ സംബന്ധിച്ച് വലിയ കാര്യമെന്നും വീഡിയോയിലൂടെ അവർ വ്യക്തമാക്കുന്നു. സസ്‌പെൻസും കോമഡിയും സെന്റിമെൻസും ഒക്കെ നിറഞ്ഞ കഥകൾ വരും ദിവസങ്ങളിൽ ഉണ്ടാകുമെന്നും ഇതിന്റെ പേരിൽ പ്രത്യാഘാതങ്ങൾ വരെ താൻ പ്രതീക്ഷിക്കുന്നതായും ശ്രീലേഖ പറയുന്നു