തിരുവനന്തപുരം: സ്പീക്കർ ശ്രീരാമകൃഷ്ണന്റെ ഉഗാണ്ടൻ സന്ദർശനത്തിലും വിവാദം. ഫോൺ വിളിയും വ്യവസായ പ്രമുഖനുമായുള്ള സന്ദർശനവും സംബന്ധിച്ച വിവരങ്ങളാണ് ഇപ്പോൾ മറുനാടൻ പുറത്ത് വിടുന്നത്. സ്പീക്കേഴ്‌സ് കോൺഫറൻസിൽ പങ്കെടുക്കാൻ എത്തിയ സ്പീക്കർ അവിടെ നടത്തിയ ഇടപെടലുകൾ എല്ലാം ദുരൂഹമാണ്. സന്ദർശനത്തിനിടക്ക് ഉഗാണ്ടയിലെ ഏറ്റവും വലിയ വ്യവസായി സുധീർ രൂപ്പളെയെ സന്ദർശിക്കുകയും ചെയ്തു. ആഫ്രിക്കയിലെ ഏഴാമത്തെ സമ്പന്നനാണ് ഇദ്ദേഹം. അദ്ദേഹത്തിന്റെ അടുത്ത് ബിസിനസ്സ് കാര്യങ്ങൾ സംസാരിച്ചു. കൂട്ടികൊണ്ട് പോയത് മലയാളിയായ പാലക്കാട്ടുകാരനായിരുന്നു. ഇയാൾ ആർ എസ് എസിന്റെ മുൻ നേതാവായിരുന്നു.

അന്ന് ഈ പാലക്കാടുകാരൻ പോസ്റ്റ് ഇടുകയും ചെയ്തു. എന്നാൽ പിന്നീട് ഇത് ഡിലീറ്റ് ചെയ്യിക്കുകയും ചെയ്തു. ഇതെല്ലാം സംശയത്തിന് ഇടനൽകുന്നു. ഉഗാണ്ടയിൽ നിന്ന് സ്പീക്കർ ഫോണിൽ സംസാരിച്ചത് ഏറെയും ഒരു നമ്പരിലേക്കായിരുന്നു. മൂന്നു ദിവസം കൊണ്ട് ഏതാണ്ട് എണ്ണായിരം ഇന്ത്യൻ രൂപയാണ് സ്പീക്കർ ഉപയോഗിച്ച ഫോണിന്റെ ബില്ല്. ഉഗാണ്ടയിൽ നിന്നും ഇന്ത്യയിലേക്കും പാശ്ചാത്യ രാജ്യങ്ങളിലേക്കും ഫോൺ നിരക്കുകൾ കുറവാണെന്നിരിക്കെ, ഈ കോളുകളെല്ലാം ഗൾഫിലേക്കാകാം എന്ന സാധ്യതയിലേക്കാണ് വിരൽ ചൂണ്ടുന്നത്.

ഉഗാണ്ടയിൽ നിന്ന് ദുബായ് വഴിയായിരുന്നു ശ്രീരാമകൃഷ്ണന്റെ മടക്കം. ഉഗാണ്ടയിൽ നാലു ദിവസം നിന്നപ്പോൾ പ്രവാസി മലയാളിയുടെ ഫോണാണ് ഉപയോഗിച്ചത്. ഇതിന് ഭീമമായ ബിൽ വരികയും ചെയ്തു. സ്പീക്കർക്ക് രഹസ്യ ഫോണുകൾ ഉണ്ടെന്ന വാർത്ത വന്നതിന് പിന്നാലെയാണ് ഈ വിവരങ്ങൾ മറുനാടന് ലഭിച്ചത്. ഔദ്യോഗിക കാര്യത്തിന് വരുന്ന സ്പീക്കർ എന്തിന് മറ്റൊരാളുടെ പേഴ്‌സണൽ ഫോൺ ഉപയോഗിക്കണം? എന്ന ചോദ്യം അതിനിർണ്ണായകമാണ്.

സ്പീക്കർക്ക് ഔദ്യോഗിക ഫോൺ ഉഗാണ്ടയിലും ഉപയോഗിക്കാം എന്നിരിക്കെ എന്തിനാണ് മറ്റൊരു ഫോൺ ഉപയോഗിച്ചതെന്നും എന്തിനാണ് ഗുജറാത്തിൽ വേരുകളുള്ള ഉഗാണ്ടൻ വ്യവസായിയെ കണ്ടെതെന്നുമുള്ള ചോദ്യങ്ങൾക്ക് വരും ദിവസങ്ങളിൽ സ്പീക്കർ ഉത്തരം നൽകേണ്ടി വരും. ഉഗാണ്ടയിലേക്കുള്ള യാത്രയിലും ദുരൂഹതയുണ്ട്. മൂന്ന് ഗൾഫ് രാജ്യങ്ങൾ സന്ദർശിച്ച ശേഷമാണ് ശ്രീരമാകൃഷ്ണൻ ഉഗാണ്ടയിലേക്ക് പോയത്.

സ്പീക്കർ ശ്രീരാമകൃഷ്ണന്റെ വിദേശ യാത്രകളിലെല്ലാം ദുരൂഹത നിറയുകയാണ്. അദ്ദേഹത്തിന്റെ ലണ്ടൻ യാത്രയും കേന്ദ്ര അന്വേഷണ ഏജൻസികൾ പരിശോധിക്കുന്നുണ്ട്. യുകെയിലെ മലയാളികളുടെ സംഘടനയായ യുക്മ സംഘടിപ്പിച്ച വള്ളംകളി മത്സരത്തിൽ പങ്കെടുക്കാനാണ് അദ്ദേഹം ലണ്ടനിൽ പോയതെന്നാണ് വിവരം. ഔദ്യോഗികമായ ക്ഷണമോ, വിമാന ടിക്കറ്റോ സംഘാടകർ നൽകാതിരുന്നിട്ടും ഈ പരിപാടിയിൽ അദ്ദേഹം പങ്കെടുത്തതിനെക്കുറിച്ചാണ് ഇപ്പോൾ ഏറെ വിവാദമുണ്ടായിരിക്കുന്നത്. ലണ്ടനിൽ നടന്ന പരിപാടിയിൽ കേവലം 15 മിനിറ്റ് നേരം മാത്രമാണ് സ്പീക്കർ പങ്കെടുത്തത്. സമ്മേളന സ്ഥലത്ത് നിന്നും മുങ്ങിയ ശ്രീരാമകൃഷ്ണൻ പിന്നെ നാല് ദിവസം കഴിഞ്ഞാണ് പൊങ്ങിയതെന്നാണ് റിപ്പോർട്ടുകൾ.

2018-ൽ അദ്ദേഹം നടത്തിയ ലണ്ടൻ സന്ദർശനമാണ് വിവാദമാകുകയും അന്വേഷണ ഏജൻസികൾ പിന്നാലെ കൂടുകയും ചെയ്തത്. യു.കെയിലെ മലയാളികളുടെ സംഘടനയായ യുക്മ സംഘടിപ്പിച്ച വള്ളംകളിയിൽ പങ്കെടുക്കാനാണ് സ്പീക്കർ ലണ്ടനിലേക്കു പോയതെന്നാണ് വിവരം. ഇദ്ദേഹത്തെ ഔദ്യോഗികമായി ക്ഷണിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് സ്പീക്കറുടെ ഉഗാണ്ടൻ യാത്രയും വിവാദമാകുന്നത്.