തിരുവനന്തപുരം: സർക്കാർ വേട്ടയാടുവെന്ന് ആരോപിച്ച് കേരളത്തിലെ നിക്ഷേപനടപടികളിൽ നിന്ന് പിൻവാങ്ങിയ കിറ്റെക്‌സിന് ശ്രീലങ്കയിൽ നിന്ന് ക്ഷണം. കിറ്റെക്‌സിന്റെ നിക്ഷേപ പദ്ധതികൾക്ക് ശ്രീലങ്ക പിന്തുണ അറിയിച്ചു. കമ്പനിക്ക് ശ്രീലങ്കയിൽ മികച്ച സൗകര്യങ്ങൾ ഒരുക്കാമെന്ന് ശ്രീലങ്കൻ ഡെപ്യൂട്ടി ഹൈക്കമ്മീഷണർ ദുരൈ സാമി കിറ്റെക്‌സ് എം.ഡി സാബു ജേക്കബുമായി നടത്തിയ ചർച്ചയിൽ അറിയിച്ചു.ശ്രീലങ്കയിൽ നിക്ഷേപം നടത്താനായി കിറ്റെക്‌സിനെ ക്ഷണിക്കാൻ ശ്രീലങ്കൻ ഡപ്യൂട്ടി ഹൈക്കമ്മിഷണർ ഡോ. ദൊരൈ സ്വാമി വെങ്കിടേശ്വരൻ ശനിയാഴ്‌ച്ച രാവിലെയാണ് കൊച്ചിയിലെത്തിയത്.

കേരളത്തിൽ പ്രഖ്യാപിച്ച 3500 കോടി രൂപയുടെ പുതിയ നിക്ഷേപ പദ്ധതികളിൽനിന്നും പിന്മാറുന്നുവെന്ന് പ്രഖ്യാപിച്ച ശേഷം കിറ്റെക്‌സിനെ ക്ഷണിക്കുന്ന രണ്ടാമത്തെ വിദേശ രാജ്യമാണ് ശ്രീലങ്ക.കിഴക്കമ്പലത്തെ കിറ്റെക്‌സ് ആസ്ഥാനത്ത് മാനേജിങ് ഡയറക്ടർ സാബു എം.ജേക്കബുമായി 3 മണിക്കൂറോളം കൂടിക്കാഴ്ച നടത്തി.കിറ്റെക്‌സിന്റെ പുതിയ നിക്ഷേപ പദ്ധതികൾക്ക് ശ്രീലങ്കയിൽ മികച്ച സൗകര്യം വാഗ്ദാനം ചെയ്താണ് അദ്ദേഹം മടങ്ങിയത്.കയറ്റുമതി അധിഷ്ഠിത വസ്ത്രനിർമ്മാണ മേഖലയിൽ ഏഷ്യയിലെതന്നെ മുൻനിര രാജ്യങ്ങളിലൊന്നാണ് ശ്രീലങ്ക.

ഈ മാസം ആദ്യം ബംഗ്ലാദേശും കിറ്റെക്‌സിനെ ക്ഷണിച്ചു സന്ദേശമയച്ചിരുന്നു. പുതിയ നിക്ഷേപങ്ങൾ സംബന്ധിച്ച് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളുമായി കിറ്റെക്‌സ് കൂടിയാലോചന നടത്തിക്കൊണ്ടിരിക്കെയാണ് ശ്രീലങ്കയും ക്ഷണിക്കുന്നത്. നേരത്തെ തെലങ്കാന സർക്കാർ അയച്ച പ്രത്യേക വിമാനത്തിൽ ഹൈദരാബാദിലെത്തിയ കിറ്റെക്‌സ് സംഘം 1000 കോടി രൂപയുടെ നിക്ഷേപ പദ്ധതികൾ പ്രഖ്യാപിച്ചിരുന്നു. പുതിയ നിക്ഷേപത്തിന് മികച്ച സൗകര്യങ്ങൾ വാഗ്ദാനം ചെയ്ത് മധ്യപ്രദേശ് വ്യവസായ വകുപ്പിന്റെ ഉന്നതതല സംഘം കഴിഞ്ഞയാഴ്ചയാണു കിറ്റെക്‌സ് സന്ദർശിച്ചത്.

ആന്ധ്രപ്രദേശ്, കർണാടക, ഉത്തർപ്രദേശ്, തമിഴ്‌നാട് സംസ്ഥാന സർക്കാരുകളും പുതിയ നിക്ഷേപത്തിനായി കിറ്റെക്‌സിനെ ക്ഷണിച്ചിട്ടുണ്ട്. ഈ സംസ്ഥാനങ്ങളുമായുള്ള ചർച്ചകൾ വിവിധ തലത്തിൽ തുടരുന്നതിനിടെയാണ് ശ്രീലങ്കയിൽനിന്നും ക്ഷണമെത്തിയത്.