ന്യൂഡൽഹി: ശ്രീപത്മനാഭ സ്വാമി ക്ഷേത്രം ഭരണസമിതി രൂപീകരണ ഉത്തരവിൽ സുപ്രീംകോടതി ഭേദഗതി വരുത്തി. ക്ഷേത്രം ഭരണസമിതി അധ്യക്ഷ പദം കൈകാര്യം ചെയ്യേണ്ടത് തിരുവനന്തപുരം ജില്ലാ ജഡ്ജിയാണെന്ന് കോടതി വ്യക്തമാക്കി. ജഡ്ജി ഹിന്ദു അല്ലെങ്കിൽ ഹിന്ദു ആയ അഡീഷണൽ ജഡ്ജിയെ സമിതി മേധാവിയാക്കാം. ക്ഷേത്ര ഉപദേശക സമിതി അധ്യക്ഷ സ്ഥാനത്തേക്ക് മലയാളിയായ റിട്ടയേഡ് ഹൈക്കോടതി ജഡ്ജിയെ നിയമിക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.

രാജകുടുംബാംഗം നൽകിയ അപേക്ഷ അംഗീകരിച്ചുകൊണ്ടാണ് കോടതി ഉത്തരവ്. ക്ഷേത്ര ഭരണസമിതി, ഉപദേശക സമിതി രൂപീകരണത്തിന് നാലാഴ്ചത്തെ സാവകാശം കൂടി സുപ്രിംകോടതി അനുവദിച്ചിട്ടുണ്ട്. ഉപദേശക സമിതി അധ്യക്ഷനായി റിട്ടയേഡ് ഹൈക്കോടതി ജഡ്ജിയെ നിയമിക്കാനായിരുന്നു സുപ്രീംകോടതിയുടെ മുൻ ഉത്തരവ്. ഇതിൽ ക്ഷേത്രം ട്രസ്റ്റിയായ രാമവർമ്മ ഭേദഗതി അപേക്ഷയുമായി കോടതിയെ സമീപിക്കുകയായിരുന്നു. ക്ഷേത്രം ഉപദേശകസമിതി അധ്യക്ഷനായി മലയാളിയായ റിട്ടയേഡ് ഹൈക്കോടതി ജഡ്ജിയെ നിയമിക്കാവൂ എന്നായിരുന്നു ആവശ്യം.

ഈ ആവശ്യമാണ് കോടതി അംഗീകരിച്ചത്. ഇതോടൊപ്പം ഭരണസമിതി അധ്യക്ഷനായി ഹിന്ദുവായ ജില്ലാ ജഡ്ജി ഇല്ലെങ്കിൽ ഹിന്ദുവായ അഡീഷണൽ ജഡ്ജിയെ പരിഗണിക്കണമെന്ന ആവശ്യവും അനുവദിക്കകുയായിരുന്നു.