ശ്രീനഗർ: മേഖലയിൽ ഡ്രോൺ ഉപയോഗിക്കുന്നതിനും കൈവശം വയ്ക്കുന്നതിനും വിൽക്കുന്നതിനും നിരോധനമേർപ്പെടുത്തി ഭരണകൂടം. ജില്ലാ മജിസ്‌ട്രേറ്റ് മുഹമ്മദ് ഐജാസ് ആണ് ശനിയാഴ്ച ഉത്തരവിറക്കിയത്. ഡ്രോൺ ക്യാമറകളുൾപ്പെടെ പൊലീസിൽ ഏൽപ്പിക്കണമെന്നു ഉത്തരവിൽ പറയുന്നു.

ജമ്മു വ്യോമ താവളത്തിൽ ഡ്രോൺ ആക്രമണം ഉണ്ടായതിനെത്തുടർന്നാണ് കർശന നിയന്ത്രണങ്ങളേർപ്പെടുത്തിയത്. കഴിഞ്ഞ ഞായറാഴ്ചയുണ്ടായ ഇരട്ട സ്‌ഫോടനത്തിൽ രണ്ട് വ്യോമസേന ഉദ്യോഗസ്ഥർക്കു പരുക്കേറ്റിരുന്നു.

ഡ്രോണുകൾ ദുരുപയോഗം ചെയ്യുന്നതിനാലും സുരക്ഷാ ഭീഷണി ഉള്ളതിനാലുമാണ് പുതിയ ഉത്തരവെന്ന് അധികൃതർ അറിയിച്ചു. പൊതുപരിപാടികൾക്കോ കൂടിച്ചേരലുകൾക്കോ സാംസ്‌കാരിക പരിപാടികൾക്കോ ഡ്രോൺ ഉപയോഗിക്കാൻ പാടില്ല. ഡ്രോണുകൾ പറത്തുന്നത് സ്വകാര്യത ലംഘിക്കുമെന്നും അതിക്രമിച്ചു കടക്കുന്നതിനു കാരണമാകുമെന്നും ഉത്തരവിൽ പറയുന്നു.

സർക്കാർ വകുപ്പുകളും ഡ്രോൺ ഉപയോഗിക്കുന്നതിന് അനുമതി തേടണം. കൃഷിയാവശ്യത്തിനും പരിസ്ഥിതി പരിപാലനത്തിനും ദുരന്ത നിവാരണത്തിനുമാണ് സർക്കാർ വകുപ്പുകൾ ഡ്രോൺ ഉപയോഗിക്കുന്നത്. ഇത്തരം ആവശ്യങ്ങൾക്ക് ഉപയോഗിക്കുമ്പോൾ നേരത്തേതന്നെ അടുത്ത പൊലീസ് സ്റ്റേഷനിൽ അറിയിക്കണം.