സെഞ്ചൂറിയൻ: ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റുകളിലും മികച്ച പ്രകടനം പുറത്തെടുക്കുന്ന ഇന്ത്യൻ പേസർ ജസ്പ്രീത് ബുമ്രയെ പ്രശംസ കൊണ്ടുമൂടി മുൻ ഫാസ്റ്റ് ബൗളർ ജവഗൽ ശ്രീനാഥ് ഒപ്പം കളിച്ചവരും നേരിൽക്കണ്ടവരുമായ താരങ്ങളിൽ ഏറ്റവും മികച്ച ഇന്ത്യൻ പേസർ ബുമ്രയാണ് എന്നാണ് ശ്രീനാഥിന്റെ പ്രശംസ. സെഞ്ചൂറിയൻ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ ബുമ്ര ദക്ഷിണാഫ്രിക്കയുടെ നിർണായക വിക്കറ്റുകൾ വീഴ്‌ത്തിയതിന് പിന്നാലെയാണ് പ്രശംസ.

'ഞാൻ ഒപ്പം കളിക്കുകയും മത്സരം കാണുകയും ചെയ്ത ഇന്ത്യൻ പേസർമാരിൽ ഏറ്റവും ഉയരത്തിൽ നിൽക്കുന്നത് ജസ്പ്രീത് ബുമ്രയാണ്. തീർച്ചയായും എന്നേക്കാളും ഉയരത്തിൽ. ലോക ക്രിക്കറ്റിലെ ടോപ് ക്ലാസ് ബൗളറായ അദേഹം ഏത് ഹാൾ ഓഫ് ഫെയ്മിലും ഉൾക്കൊള്ളിക്കാൻ അനുയോജ്യനായ താരമാണ്. ഇൻ-സ്വിങറുകൾ, ലെഗ് കട്ടറുകൾ, ബൗൺസറുകൾ, യോർക്കറുകൾ, സ്ലോ കട്ടറുകൾ എല്ലാം ബുമ്രയുടെ ആയുധശാലയിലുണ്ട്. ബുമ്രയുടെ ബൗളിങ് കാണുന്നത് സന്തോഷമാണ്' എന്നും ജവഗൽ ശ്രീനാഥ് ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

'വെസ്റ്റ് ഇൻഡീസിൽ ബുമ്ര വിൻഡീസ് ബൗളറെ പോലെ തോന്നിച്ചു. ദക്ഷിണാഫ്രിക്കയിൽ പ്രോട്ടീസ് താരത്തെ പോലെ പന്തെറിഞ്ഞു. ഓസ്ട്രേലിയയിലും ഇംഗ്ലണ്ടിലും അങ്ങനെതന്നെയായിരുന്നു. ഓരോ രാജ്യത്തെയും സാഹചര്യത്തിന് അനുസരിച്ചാണ് ലൈനും ലെങ്തും ആംഗിളും പന്ത് റിലീസ് ചെയ്യലും പന്തിന്റെ രീതിയുമെല്ലാം. ഏറെക്കാലമായി ഒരു രാജ്യത്ത് കളിക്കുന്ന താരത്തെ പോലെയാണ് ബുമ്ര അവിടെ പന്തെറിയുന്നത്' എന്ന് ശ്രീനാഥ് പ്രകീർത്തിച്ചു.

100 ടെസ്റ്റ് വിക്കറ്റുകൾ വേഗത്തിൽ തികയ്ക്കുന്ന ഇന്ത്യൻ ബൗളർ എന്ന നേട്ടത്തിൽ ജസ്പ്രീത് ബുമ്ര ഇടംപിടിച്ച വർഷമാണ് 2021. ഇതിഹാസ താരം കപിൽ ദേവിനെയാണ് ഇക്കാര്യത്തിൽ പിന്നാലാക്കിയത്. ഇന്നലെ അവസാനിച്ച സെഞ്ചൂറിയൻ ടെസ്റ്റിൽ അഞ്ച് വിക്കറ്റുമായി വിദേശത്ത് 100 ടെസ്റ്റ് വിക്കറ്റുകൾ തികയ്ക്കാൻ ബുമ്രക്കായി.