കണ്ണുർ: കമ്യുണിസ്റ്റുകാരെ ശപിക്കുന്ന ദുർവ്വാസാവായി കോൺഗ്രസ് നേതാവ് എ.കെ ആന്റണി മാറിയിരിക്കുകയാണെന്ന് സിപിഎം പൊളിറ്റ് ബ്യുറോ അംഗം എസ്.രാമചന്ദ്രൻ പിള്ള പറഞ്ഞു. കണ്ണുർ പ്രസ് ക്‌ളബ്ബ് പോർമുഖം - 2021 തെരഞ്ഞെടുപ്പ് സംവാദപരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു. കമ്യുണിസ്റ്റുകാർ അധികാരത്തിൽ വന്നാൽ സർവ്വനാശമായിരിക്കുമെന്ന ആന്റണിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു എസ്.ആർ.പി.

2008-ലെ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ആയിരം കൊല്ലത്തേക്ക് കമ്യുണിസ്റ്റുകാർ അധികാരത്തിൽ വരില്ലെന്ന് പറഞ്ഞ നേതാവാണ് ആന്റണി. തെരഞ്ഞെടുപ്പ് കാലത്ത് ഇങ്ങനെ പലതും പറയുന്നത് അദ്ദേഹം ശീലമാക്കിയിരിക്കുകയാണെന്ന് എസ്.ആർ.പി പറഞ്ഞു.കേരളത്തിൽ സിപിഎം വ്യക്ത്യാധിഷ്ഠിത തെരഞ്ഞെടുപ്പ് പ്രചാരണം നടത്താറില്ല. കോൺഗ്രസിന്റെ രീതിയാണത്.

തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ സോണിയയും രാഹുലും പ്രിയങ്കയുമെല്ലാം നേതൃത്വത്തിലുണ്ടാവുമോയെന്ന കാര്യം സംശയമാണ്. 23കോൺഗ്രസ് നേതാക്കൾ പാർട്ടി യിൽ സംഘടനാ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് കേരളത്തിൽ നിന്നുള്ള ശശി തരൂർ, ഗുലാം നബി ആസാദ്' കപിൽ സിബൽ എന്നിവർ ഈ സംഘത്തിലുണ്ട്. സിപിഎം ഒറ്റക്കെട്ടായാണ് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത്. ഇപ്പോൾ കേന്ദ്ര ഏജൻസികൾ ബിജെപിക്ക് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുകയാണ്.

ഓരോ ദിവസം ആരോപണങ്ങളുടെ ഓരോ എപ്പിസോഡാണ് ഈ ഏജൻസികൾ നടത്തുന്നത്. സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാനാണ് കേന്ദ്ര ഏജൻസികൾ ശ്രമിക്കുന്നത്. സ്വർണം ആർക്കുവേണ്ടിയാണ് കടത്തിയതെന്ന് ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ആരാണ് കടത്തിയ തെന്നും ആർക്കുമറിയില്ല. മോദിയും അമിത് ഷായും കൂടി സ്വർണക്കടത്ത് കേസ് അട്ടിമറിക്കുകയാണെന്ന് എസ്.ആർ.പി കുറ്റപ്പെടുത്തി.

ഭരണഘടനാ സ്ഥാപനങ്ങളെ തങ്ങളുടെ താൽപ്പര്യത്തിനനുസരിച്ച് അട്ടിമറിക്കുകയാണ് ബിജെപി രാജ്യസഭാ തെരഞ്ഞെടുപ്പ് മാറ്റിവെയ്ക്കാൻ കേന്ദ്ര സർക്കാർ കത്തു നൽകിയപ്പോൾ തന്നെ നടപ്പാക്കിയത് ഇതിന്റെ തെളിവാണെന്നും എസ്.ആർ.പി പറഞ്ഞു.