തിരുവനന്തപുരം: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളുടെ മൂല്യനിർണയം ജൂണിൽ പൂർത്തിയാക്കി ജൂലൈയിൽ ഫലപ്രഖ്യാപനം നടത്തുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയാൽ എന്നിവരുടെ നേതൃത്വത്തിൽ വിളിച്ചുചേർത്ത സംസ്ഥാന വിദ്യാഭ്യാസ മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്ത് പൊതുപരീക്ഷകൾ ഏപ്രിലിൽ പൂർത്തീകരിച്ചിട്ടുണ്ട്. മാറ്റിവെച്ച സി.ബി.എസ്.ഇ 12ാം ക്ലാസ് പരീക്ഷ നടത്തുന്നതിൽ കേരളത്തിൽ സമ്മിശ്ര പ്രതികരണമാണ് ഉള്ളതെന്നും മന്ത്രി ശിവൻകുട്ടി യോഗത്തിൽ അറിയിച്ചു.

എന്നാൽ സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയും ജെ.ഇ.ഇ/നീറ്റ് തുടങ്ങിയ പ്രഫഷനൽ കോഴ്സുകളിലേക്കുള്ള മത്സര പരീക്ഷകളും നടത്താൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം തീരുമാനമെടുക്കുന്ന മുറക്ക് ആവശ്യമായ സുരക്ഷ മുൻകരുതലുകൾ സ്വീകരിച്ച് പരീക്ഷ നടത്തുന്നതിനുള്ള എല്ലാ പ്രവർത്തനങ്ങളും സർക്കാറിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

മുഴുവൻ സ്‌കൂൾ കുട്ടികൾക്കും കോവിഡ് പ്രതിരോധ വാക്സിനേഷൻ നടത്തണമെന്ന നിർദേശവും കേന്ദ്രത്തിന് മുമ്പാകെ അവതരിപ്പിച്ചു.