കോഴിക്കോട്: ഫാദർ സ്റ്റാൻ സ്വാമിയുടെ മരണം ഭരണകൂടത്തിന്റെ ആസൂത്രിതമായ ഇടപെടലുകൾ കൊണ്ട് സംഭവിച്ച കൊലപാതമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം പറഞ്ഞു. ഇന്ത്യൻ നീതി വ്യവസ്ഥയുടെ രക്തസാക്ഷിയായ അദ്ദേഹത്തെ പൊലീസും എൻഐഎയും ചേർന്ന് കെട്ടിച്ചമച്ച കഥകൾ ഉപയോഗിച്ച് ജയിലിൽ അടക്കുകയായിരുന്നു.

യുഎപിഎയെ പോലുള്ള ഭീകരനിയമങ്ങൾ ചാർത്തി ജയിലിൽ മനുഷ്യത്വരഹിതമായ പീഡനമുറകൾക്കാണ് അദ്ദേഹത്തെ വിധേയമാക്കിയത്. പ്രാഥമിക ആവശ്യങ്ങൾ പോലും നിർവഹിക്കാൻ അനുവദിക്കാതെയും ഭക്ഷണം നിഷേധിച്ചുമാണ് ഭരണകൂടം അദ്ദേഹത്തോട് പ്രതികാര നടപടികൾ സ്വീകരിച്ചത്. അദ്ദേഹത്തിനെതിരെ നടക്കുന്ന ക്രൂരതകളെ മനസ്സിലാക്കിയിട്ടും കോടതി ജാമ്യം നിഷേധിക്കുകയാണുണ്ടായത്.

സ്റ്റാൻ സ്വാമിയോട് ഭരണകൂടം കാണിച്ച ക്രൂരതകളെ ഓർത്ത് രാജ്യം ഒന്നടങ്കം ലജ്ജിക്കേണ്ട സന്ദർഭമാണിത്. രാജ്യത്തെ ആദിവാസികളുടെ അവകാശങ്ങൾക്കു വേണ്ടിയും നീതിക്കുവേണ്ടിയും ജീവിതം സമ്പൂർണമായി സമർപ്പിച്ച പൊതുപ്രവർത്തകനായിരുന്നു അദ്ദേഹം. ഭരണകൂട ഭീകരതയും മനുഷ്യാവകാശ ലംഘനങ്ങളും സംഘ്പരിപാർ രാജ്യത്ത് ഇനിയും തുടർന്നു കൊണ്ടിരിക്കുമെന്ന യാഥാർത്ഥ്യമാണ് സ്റ്റാൻ സ്വാമിയുടെ കൊലപാതകത്തിലൂടെ മനസ്സിലാക്കേണ്ടത്. മതനിരപേക്ഷതയിലും ജനാധിപത്യത്തിലും വിശ്വസിക്കുന്ന എല്ലാവരും ഒറ്റക്കെട്ടായി പോരാടേണ്ട സന്ദർഭമാണിതെന്ന് അദ്ദേഹം പറഞ്ഞു.