കൊച്ചി: പുരാവസ്തു- സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൻസൺ മാവുങ്കലിന്റെ ശേഖരത്തിലെ പുരാവസ്തുക്കൾ വ്യാജമെന്ന് സംസ്ഥാന പുരാവസ്തു വകുപ്പിന്റെ റിപ്പോർട്ട്. ക്രൈംബ്രാഞ്ചിന്റെ ആവശ്യപ്രകാരം പുരാവസ്തു വകുപ്പ് നടത്തിയ പരിശോധനയിലാണ് 35 എണ്ണം വ്യാജമാണെന്ന് കണ്ടെത്തിയത്.

എന്നാൽ, ശബരിമല ചെമ്പോലയിൽ വിശദമായ പരിശോധന വേണമെന്നും റിപ്പോർട്ടിൽ പറയുന്നു. പുരാവസ്തു വകുപ്പ് തയ്യാറാക്കിയ പ്രാഥമിക റിപ്പോർട്ട് ക്രൈംബ്രാഞ്ചിന് കൈമാറി.

പുരാവസ്തു എന്ന് അവകാശപ്പെട്ട് മോൻസൻ കബളിപ്പിച്ച വസ്തുക്കൾക്ക് ചരിത്രപരമായോ പുരാവസ്തുപരമായോ യാതൊരു ബന്ധവുമില്ല. സുപ്രധാന രേഖകളാണെന്ന് അവകാശപ്പെട്ട് മോൻസൻ അവതരിപ്പിച്ച താളിയോലകളും സംഗീത ഉപകരണങ്ങളും പുരാവസ്തു വിഭാഗത്തിൽ ഉൾപ്പെടുത്താൻ കഴിയുന്നവയല്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

ടിപ്പുവിന്റെ സിംഹാസനം, ഓട്ടുപാത്രങ്ങൾ, വിളക്കുകൾ, തംബുരു തുടങ്ങിയവയെല്ലാം അടിമുടി വ്യാജമാണെന്നാണ് പുരാവസ്തു വകുപ്പിന്റെ കണ്ടെത്തൽ. ഇവയ്ക്ക് കാലപ്പഴക്കമില്ലെന്നും യാതൊരു മൂല്യവുമില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. മോൻസന്റെ ശേഖരത്തിലുള്ള കൂടുതൽ വസ്തുക്കൾ ഇനിയും പരിശോധിക്കാനുണ്ട്.

ശേഖരത്തിലെ ഓട്ടുപാത്രങ്ങളും തംബുരുവും വിളക്കുകളും പുരാവസ്തുക്കളല്ല. മോൻസൻ പരിചയപ്പെടുത്തിയ ടിപ്പുവിന്റെ സിംഹാസനം അടക്കമുള്ള പുരാവസ്തുക്കൾ വ്യാജമാണ്. മോൻസന്റെ ശേഖരത്തിലുള്ള കൂടുതൽ വസ്തുക്കൾ ഇനിയും പരിശോധിക്കാനുണ്ട്.

പുരാവസ്തു തട്ടിപ്പ് കേസിൽ ബന്ധപ്പെട്ട വകുപ്പുകളുടെ ഔദ്യോഗിക സ്ഥിരീകരണം കൂടി അന്വേഷണസംഘത്തിന് ആവശ്യമായിരുന്നു. ഈ സാഹചര്യത്തിലാണ് മോൻസന്റെ ശേഖരത്തിലുള്ള വസ്തുക്കൾ പരിശോധിച്ച് റിപ്പോർട്ട് നൽകാൻ പുരാവസ്തു വകുപ്പിനോട് ആവശ്യപ്പെട്ടത്.