തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണിൽ പുതിയ ഇളവുകളില്ല. വാരാന്ത്യ ലോക്ഡൗൺതുടരും. ഇളവുകളെ സുപ്രീം കോടതി വിമർശിച്ച പശ്ചാത്തലത്തിൽ ലോക്ഡൗൺ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് നൽകേണ്ടതില്ലെന്നു ഉന്നതതല യോഗത്തിൽ തീരുമാനം. ബക്രീദുമായി ബന്ധപ്പെട്ട് നൽകിയ ഇളവുകൾ ഇന്ന് അവസാനിക്കും.

ബക്രീദിനു ലോക്ഡൗൺ ഇളവുകൾ നൽകിയതിനെ സുപ്രീംകോടതി വിമർശിച്ചിരുന്നു. സമ്മർദങ്ങൾക്കുവഴങ്ങി ഇളവുകൾ നൽകരുതെന്നും രോഗവ്യാപനം ഉണ്ടായാൽ സർക്കാർ നടപടി നേരിടേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പു നൽകി. ഇതും ടിപിആർ കുറയാത്ത സാഹചര്യവും പരിഗണിച്ചാണ് ഇളവു നൽകേണ്ടെന്നു സർക്കാർ തീരുമാനിച്ചത്. കഴിഞ്ഞ ദിവസത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.08 ആണ്.

വാരാന്ത്യ ലോക്ഡൗൺ പിൻവലിക്കാം എന്ന തീരുമാനത്തിലേക്ക് കഴിഞ്ഞ ദിവസം സർക്കാർ എത്തിയിരുന്നു. എന്നാൽ വാരാന്ത്യലോക്ഡൗൺ പിൻവലിക്കേണ്ട എന്നാണ് അവലോകന യോഗത്തിൽ തീരുമാനം എടുത്തത്.

നിലവിലുള്ള ലോക്ഡൗൺ നിയന്ത്രണങ്ങൾ ഒരാഴ്ചകൂടി അതേപടി തുടരാനാണ് യോഗത്തിൽ തീരുമാനമായത്. നേരത്തെ ബക്രീദുമായി ബന്ധപ്പെട്ട് നൽകിയിരുന്ന മൂന്ന് ദിവസത്തെ ഇളവുകൾ ഇന്ന് അവസാനിക്കും. ബുധനാഴ്ച മുതൽ നേരത്തെയുണ്ടായിരുന്ന നിയന്ത്രണങ്ങൾ തുടരാനാണ് അവലോകന യോഗത്തിൽ തീരുമാനമായിരിക്കിന്നത്.

ബക്രീദ് കാലത്ത് മുഴുവൻ കടകളും തുറക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തെ സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചിരുന്നു. വൈകിയ വേളയിലായതിനാൽ ഉത്തരവ് റദ്ദാക്കുന്നില്ലെന്ന് കോടതി അഭിപ്രായപ്പെട്ടിരുന്നു. മഹാമാരിയുടെ കാലത്ത് സർക്കാർ സമ്മർദ്ദത്തിന് വഴിപ്പെടരുതായിരുന്നുവെന്ന് അഭിപ്രായപ്പെട്ട സുപ്രീം കോടതി കാറ്റഗറി ഡിയിൽ കടകൾ തുറക്കാൻ അനുവദിച്ചത് ഗുരുതര വിഷയമാണെന്നും നിരീക്ഷിച്ചിരുന്നു.

വെള്ളിയാഴ്ച മൂന്ന് ലക്ഷം കോവിഡ് പരിശോധനകൾ അധികമായി നടത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഒരാഴ്ച കൂടി നിലവിലുള്ള വിഭാഗീകരണത്തിലുള്ള നിയന്ത്രണം തുടരും. കോവിഡ് അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.8 ശതമാനമായി വർദ്ധിച്ചു. മലപ്പുറം, കോഴിക്കോട്, കാസർകോഡ് ജില്ലകളിലാണ് കൂടുതൽ. ടി.പി.ആർ കൂടുന്നത് ഫലപ്രദമായി പിടിച്ചു നിർത്താൻ ജില്ലാ ഭരണ സംവിധാനം ശക്തമായി ഇടപെടണം. ആരോഗ്യവകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ഇക്കാര്യത്തിൽ ഊർജിതമായി ഇടപെടണം.

ആളുകളുമായി നേരിട്ട് ബന്ധപ്പെട്ട് പ്രവർത്തിക്കണം. വാർഡുതല ഇടപെടൽ ശക്തിപ്പെടുത്തണം. മൈക്രോ കൺടൈന്മെന്റ് ഫലപ്രദമായി നടപ്പാക്കണം. ഇടുക്കിയിലെ തോട്ടം തൊഴിലാളികൾ ജോലിക്കായി ദിവസവും അതിർത്തി കടന്നുവരുന്നത് ഒഴിവാക്കേണ്ടതുണ്ട്. അതത് സ്ഥലങ്ങളിൽ താമസിച്ച് ജോലിചെയ്യാനുള്ള സംവിധാനം ആലോചിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.