തൃശ്ശൂർ: സ്ഥിരം കാഴ്‌ച്ച ശീലങ്ങളെ മാറ്റുന്ന കലാസൃഷ്ടികൾ എന്നും ശ്രദ്ധേയമാകാറുണ്ട്. അത്തരത്തിൽ പുതിയ ചർച്ചാ വിഷയമാവുകയാണ് പെരിങ്ങോട്ടുകര സെന്റ് മേരീസ് പള്ളിയുടെ മുന്നിൽ സ്ഥാപിച്ച ശിൽപ്പം. മറിയം ഉറങ്ങുന്നു... തൊട്ടടുത്ത് ഉണ്ണീശോയെ കൈകളിലേന്തി വാത്സല്യത്തോടെ ഇരിക്കുകയാണ് യൗസേപ്പ്.ഉണ്ണിയേശുവിനെ കൈകളിലേന്തിനിൽക്കുന്ന മറിയത്തിന്റെയും സമീപത്തു നിൽക്കുന്ന യൗസേപ്പിന്റെയും ശില്പങ്ങളാണ് പതിവ്.ഈ മാറ്റം ഒന്നുകൊണ്ട് തന്നെ ശിൽപ്പം ഇതിനോടകം ശ്രദ്ധനേടിക്കഴിഞ്ഞു.

തൃശ്ശൂർ പെരിങ്ങോട്ടുകര സെയ്ന്റ്‌മേരീസ് പള്ളിയുടെ മുന്നിൽ അവിടത്തെ പിതൃസംഘത്തിന്റെ നേതൃത്തിലാണ് പ്രമേയംകൊണ്ട് വ്യത്യസ്തമായ ഈ തിരുകുടുംബശില്പമൊരുക്കിയത്. ഫ്രാൻസീസ് മാർപ്പാപ്പ പ്രഖ്യാപിച്ച യൗസേപ്പിതാവിന്റെ വർഷാചരണത്തിന്റെ ഭാഗമായാണ് ശില്പം നിർമ്മിച്ചത്.മുല്ലശ്ശേരി സ്വദേശിയായ കെ.കെ. ജോർജാണ് കോൺക്രീറ്റിൽ ശില്പം നിർമ്മിച്ചത്. ഇന്ത്യയിൽ ആദ്യമായി ഗ്വാഡലൂപ്പെ മാതാവിന്റെ ഗ്രോട്ടോ സ്ഥാപിച്ചത് 2016-ൽ പെരിങ്ങോട്ടുകര ഇടവകക്കാരാണ്.

ലിംഗസമത്വത്തെപ്പറ്റിയും മക്കളെ വളർത്തുന്നതിലെ പങ്കാളിത്ത ഉത്തരവാദിത്വത്തെപ്പറ്റിയും ചർച്ചകൾ നടക്കുന്ന സാഹചര്യത്തിൽ ഈ ശില്പത്തിന് പ്രസക്തിയുണ്ടെന്ന് പള്ളി വികാരി ടോണി വാഴപ്പിള്ളി പറഞ്ഞു. കുടുംബത്തിന്റെ കാര്യത്തിൽ ഉണർന്നിരിക്കുന്ന, സഹനങ്ങളിൽ തുണയാകുന്ന ഭർത്താവിന്റെ പ്രതീകമാണ് ശില്പമെന്ന് പിതൃസംഘം സെക്രട്ടറി എം.ഡി. ജോഷി പറഞ്ഞു. ഏതൊരു പുരുഷനിലും വാത്സല്യമുണ്ട്. കുഞ്ഞുങ്ങളെ വളർത്തൽ അമ്മയിൽമാത്രം നിക്ഷിപ്തമായതാണെന്ന ചിന്തയിൽനിന്നുമാറി കൂട്ടുത്തരവാദിത്വമാണെന്ന ബോധം സൃഷ്ടിക്കാൻ ശില്പം ഉതകുമെന്ന് പ്രതീക്ഷിക്കുന്നതായി പിതൃസംഘം ഭാരവാഹികൾ പറയുന്നു.