മുംബൈ:കഴിഞ്ഞ ഏതാനും മാസങ്ങളിലെ ഏറ്റവും വലിയ തകർച്ച നേരിട്ട് ഓഹരി വിപണി. നിക്ഷേപകരുടെ 10 ലക്ഷം കോടിയാണ് വെള്ളത്തിലായത്. 2021 ഏപ്രിലിനുശേഷം ഒരൊറ്റ ദിവസംകൊണ്ട് ഇത്രയും തകർന്നടിയുന്നത് ഇതാദ്യമായാണ്. സെൻസക്‌സ് 1800 പോയിന്റിലേറെയാണ് ഇടിഞ്ഞത്. നിഫ്റ്റി 550 പോയിന്റിലേറെയും. തിങ്കളാഴ്ചത്തെ ഈ ഇടിവിന് എന്താണ് കാരണം. വ്യാപാരത്തിനിടെ ഒരുവേള സെൻസെക്സ് 1,849 പോയന്റാണ് വീണത്. നിഫ്റ്റിയാകട്ടെ 566 പോയന്റും നഷ്ടം നേരിട്ടു. ഒടുവിൽ സെൻസെക്സ് 1,189.73 പോയന്റ് നഷ്ടത്തിൽ 55,822.01ലും നിഫ്റ്റി 371 പോയന്റ് താഴ്ന്ന് 16,614.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ബിപിസിഎൽ, ടാറ്റ സ്റ്റീൽ, ടാറ്റ മോട്ടോഴ്സ്, ഇൻഡസിൻഡ് ബാങ്ക്, എസ്‌ബിഐ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടം നേരിട്ടത്. സിപ്ല, ഹിന്ദുസ്ഥാൻ യുണിലിവർ, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കുകയും ചെയ്തു. നിരവധി കാരണങ്ങേളാണ് ഓഹരി വിപണിയുടെ തകർച്ചയ്ക്ക് കാരണമായി പറയുന്നത്.

ഓമിക്രോൺ ഭീഷണി

ഓഹരി വിപണിയുടെ തകർച്ചയുടെ ഏറ്റവും വലിയ കാരണമായി വിദഗ്ദ്ധർ വിലയിരുത്തുന്നത് ഓമിക്രോൺ വ്യാപനം മൂലം ഉയരുന്ന കടുത്ത ഭീഷണി തന്നെ. ദക്ഷിണാഫ്രിക്കയ്ക്ക് ശേഷം മിക്ക യൂറോപ്യൻ രാജ്യങ്ങളിലും അത് കാട്ടുതീ പോലെ പടരുകയാണ്. വൈറസിന്റെ വ്യാപനം ആഗോള സാമ്പത്തിക രംഗത്തിന്റെ കരകയറ്റത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. പല ലോക രാജ്യങ്ങളിലെയും ഓഹരി വിപണിയെ അത് ദുർബലമാക്കി. നിരവധി രാജ്യങ്ങൾ വീണ്ടും നിയന്ത്രണങ്ങൾ കൊണ്ടുവരാൻ ഒരുങ്ങുന്നു. നെതർലൻഡ്‌സ് പോലെ ചില രാജ്യങ്ങൾ പുതിയ ലോക് ഡൗൺ ഏർപ്പെടുത്തി കഴിഞ്ഞു. ഇന്ത്യയടക്കം മിക്ക ഓഹരി വിപണികളിലും ഓമിക്രോൺ ഭീഷണി തിരുത്തലുകൾക്ക് ഇടയാക്കി. ഓമിക്രോണിന് എതിരെ വാക്‌സിനുകൾ ഫലപ്രദം ആയേക്കില്ലെന്ന ഭീതിയാണ് നിക്ഷേപകരെ പുറകോട്ടടിച്ചത്. ഇന്ത്യയിൽ ഇപ്പോൾ 150 ലേറെ കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ, വിപണിയുടെ ആത്മവിശ്വാസത്തെ അത് തല്ലിക്കെടുത്താതിരിക്കില്ല.

വിദേശ നിക്ഷേപകരുടെ തുടർച്ചയായ വിൽപ്പന

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ തുടർച്ചയായി ഓഹരികൾ വിറ്റഴിക്കുന്നത് മറ്റൊരു കാരണമാണ്. ഓമിക്രോൺ ഭീഷണി മാത്രമല്ല ഇതിന് കാരണം. റിസർവ് ബാങ്കിന്റെ ചില നയങ്ങളും, വർദ്ധിച്ച് വരുന്ന ആഗോള പണപ്പെരുപ്പവും ഇതിന് കാരണങ്ങളാണ്. ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ സാധ്യതയും വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ ഭീതി കൂട്ടുന്നു,.

ആഗോള വിപണികളിലും തകർച്ച

ആഭ്യന്തര വിപണി മാത്രമല്ല, ഓമിക്രോൺ ആഗോള വിപണിയിലും കനത്ത ആഘാതങ്ങൾ ഏൽപ്പിക്കുകയാണ്. ചൈന, യുഎസ് ,യൂറോപ്പ്് എന്നിവിടങ്ങളിലെ വിപണിയിലും തകർച്ച അനുഭവപ്പെടുന്നു. 2020 ഏപ്രിലിനുശേഷം ഇതാദ്യമായി ചൈന വായ്പാ നിരക്കിൽ കുറവുവരുത്തിയതും വിപണിയിൽ ആശങ്കയുണ്ടാക്കി. ചൈനയിലെ സാമ്പത്തിക മുരടിപ്പിന്റെ സൂചനയായി ആണ് വിപണി അതിനെ വിലയിരുത്തിയത്.

കുതിച്ചുയരുന്ന പണപ്പെരുപ്പത്തെ നേരിടാൻ വികസിത രാജ്യങ്ങളിലെ സെൻട്രൽ ബാങ്കുകൾ സ്വീകരിക്കുന്ന കരുതൽ നീക്കവും ഏഷ്യയിലെയും മറ്റ രാജ്യങ്ങളിലെയും വിപണിയെ ബാധിച്ചു. മിക്ക വികസിത രാജ്യങ്ങളിലെയും സെൻട്രൽ ബാങ്കുകൾ പണപ്പെരുപ്പത്തെ നേരിടാൻ നയങ്ങൾ കടുപ്പിച്ചു. 2022 ൽ യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്കുകൾ കൂട്ടാൻ ആലോചിക്കുന്നത് മറ്റ് സെൻട്രൽ ബാങ്കുകളിലും പ്രതികരണമുണ്ടാക്കി. കോവിഡ് തുടങ്ങിയ ശേഷം പലിശ നിരക്ക് കൂട്ടിയ ആദ്യ മുഖ്യ സെൻട്രൽ ബാങ്ക് ബാങ്ക് ഓഫ് ഇംഗ്ലണ്ടാണ്. ഇന്ത്യ ഇതുവരെ മുഖ്യ പലിശ നിരക്ക് ഉയർത്തിയിട്ടില്ല. എന്നാൽ, പണപ്പെരുപ്പത്തിന്റെ സമ്മർദ്ദം ഏറിയാൽ, റിസർവ് ബാങ്ക് പടിപടിയായി നിരക്കുകൾ ഉയർത്തുമെന്നും സൂചനയുണ്ട്.