കൊൽക്കത്ത: ബിജെപി പശ്ചിമ ബംഗാൾ സംസ്ഥാന പ്രസിഡന്റ്‌ ദിലീപ് ഘോഷിന്റെ വാഹനവ്യൂഹത്തിന് നേരെ കല്ലേറ്. കല്ലേറിൽ വാഹനത്തിന്റെ ചില്ലുകൾ പൂർണമായും തകർന്നു. അലിപൂർദുർ ജില്ലയിലെ ജെയ്ഗാവ് പ്രദേശത്താണ് ദിലീപ് ഘോഷിന്റെ വാഹനവ്യൂഹത്തിന് നേരേ കല്ലേറും കരിങ്കൊടി പ്രയോഗവും നടന്നത്. ഒരു കാറിന്റെ ജനാലകൾ പൂർണ്ണമായും തകർന്നു. ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. പ്രതിഷേധക്കാർ കരിങ്കൊടി കാട്ടുകയും ​ഗോബാക്ക് മുദ്രാവാക്യങ്ങൾ ഉയർത്തുകയും ചെയ്തു.

ഉത്തര ബംഗാളിൽ മൂന്ന് ദിവസത്തെ പര്യടനം നടത്തുകയായിരുന്നു ഘോഷ്. ഗൂർഖ ജന്മുക്തി മോർച്ച പ്രവർത്തകരുടെ നേതൃത്വത്തിലായിരുന്നു അക്രമം. ദിലീപ് ഘോഷ് ഗോ ബാക്ക് എന്ന മുദ്രാവാക്യം മുഴക്കിയാണ് പ്രവർത്തകർ കല്ലെറിയുകയും കരിങ്കൊടി കാണിക്കുകയും ചെയ്തത്. ആക്രമണത്തിൽ ഘോഷിന്റെ വാഹനം തകർന്നതായി ബിജെപി വൃത്തങ്ങൾ അറിയിച്ചു. അതേസമയം, പൊലീസ് ഉദ്യോഗസ്ഥരുടെ സംഘം സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കുകയായിരുന്നു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തോൽവി അറിഞ്ഞു തുടങ്ങിയതിനാൽ തൃണമൂലും അവരുടെ സുഹൃത്തുക്കളും നിരാശരാണെന്ന് ഘോഷ് പിന്നീട് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഇത്തരം ആക്രമണങ്ങൾ എനിക്ക് പുതിയതല്ല. എന്റെ നിരവധി കാറുകൾ മുമ്പ് നശിപ്പിക്കപ്പെട്ടു. നമ്മുടെ വളർച്ചയെ ടിഎംസി ഭയപ്പെടുന്നു. ഈ ആക്രമണങ്ങൾക്ക് ബിജെപിയെ തടയാൻ കഴിയില്ല, "ഘോഷ് പറഞ്ഞു. എന്നാൽ അക്രമണത്തിൽ പങ്കില്ലെന്ന് ടിഎംസി നേതാക്കൾ പറഞ്ഞു. എങ്ങനെയെങ്കിലും ശ്രദ്ധ നേടാനുള്ള ബിജെപിയുടെ ശ്രമമാണ് അക്രമത്തിന് പിന്നിലെന്നും തൃണമൂൽ നേതാക്കൾ പറഞ്ഞു. സംഭവത്തിൽ ഗവർണർ അപലപിച്ചു. ഒരു രാഷ്ട്രീയ നേതാവിന് നേരെയും ഇത്തരം അതിക്രമങ്ങൾ ഉണ്ടാകരുത്. ഇത് നിന്ദ്യമാണെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം അക്രമത്തിനെതിരെ എല്ലാ നഗരങ്ങളിലും പ്രതിഷേധ പ്രകടനം നടത്താൻ ബിജെപി ആഹ്വാനം ചെയ്തു.