മുംബൈ: രാഹുൽ ഗാന്ധിക്കെതിരെ വിമർശനം ഉയർത്തിയ എൻസിപി നേതാവ് ശരത് പവാറിന് മുന്നറിയിപ്പുമായി കോൺഗ്രസ്. മഹാരാഷ്ട്രയിലെ മഹാ വികാസ് അഘാഡി സർക്കാർ നിലനിൽക്കണമെങ്കിൽ തങ്ങളുടെ നേതാക്കളെ വിമർശിക്കുന്നത് അവസാനിപ്പിക്കണം എന്നാണ് കോൺഗ്രസിന്റെ മുന്നറിയിപ്പ്. സംസ്ഥാന കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് യശോമതി ഠാക്കൂർ ആണ് ശരത് പവാറിന് മുന്നറിയിപ്പുമായി രംഗത്തെത്തിയത്.

ട്വിറ്ററിലൂടെയായിരുന്നു സഖ്യകക്ഷികൾക്ക് ശക്തമായ മുന്നറിയിപ്പ് നൽകി സംസ്ഥാന മന്ത്രികൂടിയായ യശോമതി ഠാക്കൂർ രംഗത്തെത്തിയത്. 'മഹാരാഷ്ട്രയിൽ സ്ഥിരതയുള്ള സർക്കാർ വേണമെങ്കിൽ കോൺഗ്രസ് നേതൃത്വത്തെക്കുറിച്ചുള്ള അഭിപ്രായ പ്രകടനങ്ങൾ അവസാനിപ്പിക്കണമെന്ന് എംവിഎ ഘടകകക്ഷികളോട് അഭ്യർഥിക്കുകയാണ്. സക്ഷ്യകക്ഷി ഭരണത്തിന്റെ അടിസ്ഥാന തത്വങ്ങൾ പാലിക്കാൻ എല്ലാവരും തയ്യാറാകണം. ഞങ്ങളുടെ നേതൃത്വം ശക്തവും സുസ്ഥിരവുമാണ്. ജനാധിപത്യ മൂല്യങ്ങളിൽ നാം ഉറച്ചു വിശ്വസിക്കുന്നതിനാലാണ് മഹാ വികാസ് അഘാഡി സംഖ്യംതന്നെ രൂപംകൊണ്ടത്' - ഇംഗ്ലീഷിലും മറാഠിയിലുമുള്ള ട്വീറ്റുകളിൽ യശോമതി പറഞ്ഞു.

ഇതോടെ അഭിമുഖത്തിൽ പവാർ നടത്തിയ പരാമർശങ്ങൾ ഗൗരവമുള്ളതല്ലെന്ന നിലപാടുമായി എൻസിപിയും ശിവസേനയും രംഗത്തെത്തി. സഖ്യസർക്കാരിന്റെ സുസ്ഥിരതയെ അത് ഒരുതരത്തിലും ബാധിക്കില്ലെന്നും അവർ അവകാശപ്പെട്ടു. പവാറിന്റെ പ്രായവും പരിചയസമ്പത്തും കണക്കിലെടുത്ത് അദ്ദേഹം നടത്തിയ പരാമർശത്തെ നല്ലരീതിയിൽ കാണണമെന്ന് എൻസിപി വക്താവ് ഉമേഷ് പാട്ടിൽ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ സുസ്ഥിരതയെപ്പറ്റി യശോമതി ഠാക്കൂർ നടത്തിയ പരാമർശം അനവസരത്തിലാണ്. എംവിഎ ഘടകകക്ഷികൾ തമ്മിൽ നല്ല ഐക്യമാണുള്ളത്. സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികത്തിൽ അത് പ്രകടമായതാണ്. ലെജിസ്ലേറ്റീവ് കൗൺസിൽ തിരഞ്ഞെടുപ്പുകളിലും അത് വ്യക്തമായതാണെന്നും അദ്ദേഹം പറഞ്ഞു.

പവാർ നടത്തിയ പരാമർശം സഖ്യ സർക്കാരിനെ ബാധിക്കില്ലെന്ന് വ്യക്തമാക്കി ശിവസേനാ നേതാവ് സഞ്ജയ് റാവത്തും രംഗത്തെത്തി. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തെക്കുറിച്ച് വിമർശം ഉയർന്നപ്പോഴെല്ലാം താൻ അദ്ദേഹത്തിനു പിന്നിൽ ഉറച്ചു നിന്നിട്ടുണ്ട്. ശരദ് പവാർ വലിയ നേതാവാണ്. രാജ്യത്തെ പ്രതിപക്ഷ പാർട്ടികളെല്ലാം പവാറിനെ തങ്ങളുടെ മുതിർന്ന നേതാവായാണ് കാണുന്നത്. പരിചയ സമ്പന്നനായ ഒരു നേതാവ് പറയുന്ന കാര്യങ്ങളെ അത്തരത്തിലാണ് കാണേണ്ടതെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.

മറാഠാ ദിനപത്രമായ ലോക്മതിന് നൽകിയ അഭിമുഖത്തിലാണ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തെ ശരദ് പവാർ വിമർശിച്ചത്. രാഹുൽ ഗാന്ധിയുടെ നേതൃപാടവത്തെക്കുറിച്ചു ചോദ്യങ്ങൾ ഉയരുന്നുണ്ടെന്നും മുന്നിൽ നിന്നു നയിക്കുന്നതിൽ അദ്ദേഹത്തിനു സ്ഥിരത കുറവാണെന്നും ശരദ് പവാർ ചൂണ്ടിക്കാട്ടിയിരുന്നു. രാഹുൽ രാജ്യത്തെ നയിക്കാൻ പ്രാപ്തനായോ എന്ന ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം.

അതേസമയം, മുൻ യുഎസ് പ്രസിഡന്റ് ബറാക് ഒബാമ രാഹുലിനെക്കുറിച്ചു തന്റെ പുസ്തകത്തിൽ നടത്തിയ പരാമർശങ്ങൾ പവാർ തള്ളിക്കളഞ്ഞിരുന്നു. കോൺഗ്രസ് അനുയായികളായ ബഹുഭൂരിപക്ഷത്തിനും ഗാന്ധി–നെഹ്റു കുടുംബത്തിൽ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു വ്യക്തിക്ക് പുറത്ത് ലഭിക്കുന്ന സ്വീകാര്യത അയാൾക്ക് പാർട്ടിയിലുള്ള പരിഗണനയും അനുസരിച്ച് ഇരിക്കുമെന്ന് ശരദ് പവാർ പറഞ്ഞു. മകൾ സുപ്രിയ സുളെ മഹാരാഷ്ട്രയുടെ ആദ്യ വനിതാ മുഖ്യമന്ത്രിയാകുമോയെന്ന ചോദ്യത്തിന് സുപ്രിയയ്ക്ക് സംസ്ഥാന രാഷ്ട്രീയത്തിൽ താൽപര്യമില്ലെന്നായിരുന്നു മറുപടി.

മഹാരാഷ്ട്ര നിയമസഭ കൗൺസിലിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം മഹാരാഷ്ട്രയിലെ രാഷ്ട്രീയ സ്ഥിതിഗതികൾ മാറിയതിന്റെ സൂചനയാണെന്നും എൻസിപി അധ്യക്ഷൻ ശരദ് പവാർ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ആറ് സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ നാലിടത്ത് കോൺഗ്രസ് എൻസിപി,ശിവസേന സഖ്യം വിജയിച്ചപ്പോൾ ഒരിടത്ത് മാത്രമാണ് ബിജെപിക്ക് വിജയിക്കാനായത്. നാഗ്പുർ, പുനെ എന്നീ സീറ്റുകളിൽ ബിജെപിക്ക് പരാജയം സംഭവിച്ചതാണ് ഏറ്റവും ശ്രദ്ധേയമെന്നും പവാർ ചൂണ്ടിക്കാട്ടി.