തിരുവനന്തപുരം: ഗ്രാമീണ ടൂറിസത്തിനു പ്രാധാന്യം നൽകി'സ്ട്രീറ്റ്'പദ്ധതി നടപ്പാക്കാനൊരുങ്ങി വിനോദ സഞ്ചാര വകുപ്പ്.കോഴിക്കോട് ജില്ലയിലെ കടലുണ്ടി, പാലക്കാട്ടെ തൃത്താല, പട്ടിത്തറ, കണ്ണൂരിലെ പിണറായി, അഞ്ചരക്കണ്ടി, കോട്ടയത്തെ മറവൻതുരുത്ത്, മാഞ്ചിറ, കാസർകോട് ജില്ലയിലെ വലിയപറമ്പ്, ഇടുക്കിയിലെ കാന്തല്ലൂർ, വയനാട് ജില്ലയിലെ ചേകാടി എന്നിവിടങ്ങളിലാണ് ആദ്യ ഘട്ടത്തിൽ പദ്ധതി നടപ്പാക്കുന്നതെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.

ഓരോ പ്രദേശത്തിന്റെയും സാധ്യത കണക്കിലെടുത്ത് തെരുവുകൾ സജ്ജീകരിക്കുന്നതാണു പദ്ധതി. ഗ്രീൻ സ്ട്രീറ്റ്, കൾചറൽ സ്ട്രീറ്റ്, എത്നിക് ക്യുസിൻ, ഫുഡ് സ്ട്രീറ്റ് ,വില്ലേജ് ലൈഫ് എക്സ്പീരിയൻസ്, എക്സ്പീരിയൻഷ്യൽ ടൂറിസം സ്ട്രീറ്റ്, അഗ്രി ടൂറിസം സ്ട്രീറ്റ്, വാട്ടർ സ്ട്രീറ്റ്, ആർട്ട് സ്ട്രീറ്റ് എന്നിങ്ങനെ തെരുവുകൾ നിലവിൽ വരും. 3 സ്ട്രീറ്റുകളെങ്കിലും ഓരോ സ്ഥലത്തും ഉൾപ്പെടുത്തും. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായി ചേർന്നും പദ്ധതികൾ നടപ്പാക്കും.

4 വർഷമാണ് പദ്ധതി നിർവഹണ കാലാവധി. പദ്ധതിയുടെ ഭാഗമായി വിനോദസഞ്ചാര മേഖലയുമായി ബന്ധപ്പെടുത്താനുതകുന്ന 1000 തദ്ദേശീയ യൂണിറ്റുകൾ രൂപീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

ടൂറിസം ഫോർ ഇൻക്ലൂസീവ് ഗ്രോത്ത് എന്ന യുഎൻ വേൾഡ് ടൂറിസം ഓർഗനൈസേഷന്റെ (യുഎൻഡബ്ല്യുടിഒ) പുതിയ ടൂറിസം മുദ്രാവാക്യത്തിന്റെ അടിസ്ഥാനത്തിലാണ് സ്ട്രീറ്റ് പദ്ധതിക്ക് സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷൻ രൂപം നൽകിയത്.