തിരുവനന്തപുരം: കോവിഡ് വാക്സീനെതിരായ വ്യാജ പ്രചാരണങ്ങൾ നടത്തുന്നവർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. വ്യാപകമായ ബോധവൽകരണം അടക്കം കൃത്യമായ പദ്ധതികൾ ഇതിനുവേണ്ടി തയ്യാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വ്യാജ പ്രചാരണങ്ങൾക്കെതിരെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വാക്സീനിലുള്ള വിശ്വാസ്യത നഷ്ടപ്പെടുത്തും വിധമുള്ള പ്രചാരണങ്ങൾ, വാക്സീൻ നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയെടുക്കുക തുടങ്ങിയവക്കെതിരെയാണ് കർശന നടപടികൾ. കൃത്യമായ വിവരങ്ങൾ ലഭ്യമാകാത്തതാണ് വ്യാജപ്രചാരണങ്ങൾക്ക് പലപ്പോഴും കാരണം. വാക്സീനുമായി ബന്ധപ്പെട്ട എല്ലാ നടപടികളും സുതാര്യമാണെന്നും മുരളീധരൻ അറിയിച്ചു. ബോധപൂർവം നടത്തുന്ന വ്യാജപ്രചാരണങ്ങൾ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോവാക്സീൻ അനുമതി പൂർണ സുരക്ഷ ഉറപ്പാക്കിയാണെന്നും അദ്ദേഹം പറഞ്ഞു.