മുംബൈ: ഇന്ത്യയിൽ കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ ഐ.പി.എല്ലിലെ ബയോ ബബ്ൾ സുരക്ഷ കടുപ്പിച്ച് ബിസിസിഐ. രണ്ടു ദിവസം കൂടുമ്പോൾ കോവിഡ് ടെസ്റ്റ് നടത്തും. നേരത്തെ അഞ്ചു ദിവസത്തിൽ ഒരിക്കലാണ് ബയോ ബബ്ളിനുള്ളിൽ ഉള്ളവരെ കോവിഡ് ടെസ്റ്റിന് വിധേയമാക്കിയിരുന്നത്. താമസിക്കുന്ന ഹോട്ടലിന് പുറത്തുനിന്ന് ഭക്ഷണം ഓർഡർ ചെയ്യാൻ ഇനി പറ്റില്ലെന്നും ബിസിസിഐ വ്യക്തമാക്കി.

ഐപിഎല്ലിന്റെ ഭാഗമായുള്ള ഇന്ത്യൻ താരങ്ങൾക്ക് വാക്സിൻ നൽകുമെന്നും ബിസിസിഐ വൃത്തങ്ങൾ സൂചന നൽകുന്നുണ്ട്. മെയ് ഒന്നിനാകും വാക്സിൻ നൽകുക.

ഏപ്രിൽ ഒമ്പതിന് തുടങ്ങിയ ഐപിഎല്ലിന്റെ ഫൈനൽ നടക്കുക മെയ് 30-നാണ്. നേരത്തെ കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ ഓസീസ് താരങ്ങളായ ആദം സാംപയും കെയ്ൻ റിച്ചാർഡ്സണും നാട്ടിലേക്ക് മടങ്ങിയിരുന്നു. ഇന്ത്യൻ താരം ആർ അശ്വിനും ഐപിഎല്ലിൽ നിന്ന് പിന്മാറിയിരുന്നു.

കഴിഞ്ഞ ദിവസം ഐപിഎല്ലിന്റെ ബയോബബിളിനെ രൂക്ഷമായി വിമർശിച്ച് ഓസ്‌ട്രേലിയൻ താരം ആദം സാമ്പ രംഗത്ത് വന്നിരുന്നു. ഇന്ത്യയിലെ ബയോബബിളിൽ ഒരു സുരക്ഷയും ഇല്ലെന്നും പരിശീലനത്തിന് ഇറങ്ങാൻ പോലും ഭയമാണെന്നും സാംബ സമൂഹമാധ്യമത്തിലെ കുറിപ്പിലുടെ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇംഗ്ലണ്ട് ക്യാപ്റ്റൻ ഇയാന്മോർഗൻ ഐപിൽ സംഘാടനത്തെ അഭിനന്ദിച്ചാണ് രംഗത്ത് വന്നത്.