കോഴിക്കോട്: ബലാത്സംഗ കേസിൽ അറസ്റ്റിലായ എസ്ഐ ജിഎസ് അനിൽകുമാറിനെ വെറുതെ വിട്ടു. കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് കോടതിയാണ് കുറ്റക്കാരനല്ലെന്ന് കണ്ടെത്തി അനിലിനെ വെറുതെ വിട്ടത്. പരാതിക്കാരിയായ യുവതി മൊഴി മാറ്റിയതോടെയാണ് അനിലിന് കുറ്റവിമുക്തനാകാൻ വഴിയൊരുങ്ങിയത്. കോഴിക്കോട് പയ്യോളിയിൽ 2019 ഓഗസ്റ്റ് എട്ടിനാണ് എസ്ഐ ജിഎസ് അനിൽ അറസ്റ്റിലായത്.

ഭർത്താവിൽ നിന്ന് അകന്നു കഴിയുന്ന പയ്യോളി സ്വദേശിയായ യുവതിയെ പീഡിപ്പിച്ച കേസിലായിരുന്നു അറസ്റ്റ്. അനിലിനെതിരെ ബലാത്സംഗം, മർദ്ദനം, തട്ടിക്കൊണ്ട് പോകൽ, പിടിച്ച് പറി തുടങ്ങിയ കുറ്റങ്ങൾ ചുമത്തി കേസെടുക്കുകയും സർവീസിൽ നിന്ന് സസ്പെൻറ് ചെയ്യുകയും ചെയ്തു.

അനിൽ ഭീഷണിപ്പെടുത്തി പല തവണ പീഡിപ്പിച്ചെന്നും എതിർത്തപ്പോൾ കുഞ്ഞിനെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി മജിസ്ട്രേറ്റിന് മുമ്പാകെ രഹസ്യമൊഴി നൽകിയിരുന്നെങ്കിലും കേസിന്റെ വിചാരണ സമയത്ത് മൊഴി മാറ്റിയതോടെയാണ് അനിലിനെ കുറ്റവിമുക്തനാക്കി കൊയിലാണ്ടി ഫാസ്റ്റ്ട്രാക്ക് കോടതി വെറുതെ വിട്ടത്.