ആലപ്പുഴ: എൻഡിഎയെ തള്ളിപ്പറഞ്ഞാൽ വെള്ളാപ്പള്ളി നടേശൻ ജയിലിൽ പോകേണ്ടി വരുമെന്ന് സുഭാഷ് വാസു. ബിനീഷ് കോടിയേരി ഉൾപ്പെട്ട കേസിൽ തുഷാർ വെള്ളാപ്പള്ളിയും പ്രതിയാകുമെന്നും, കള്ളപ്പണ കേസിൽ നിന്ന് രക്ഷതേടി തുഷാർ വെള്ളാപ്പള്ളി കേന്ദ്ര ബിജെപി നേതാക്കളുടെ കാല് പിടിച്ചെന്നും സുഭാഷ് വാസു ആരോപിച്ചു. ബിനീഷ് കോടിയേരി പ്രതിയായ ലഹരി മരുന്ന് കേസിൽ വെള്ളാപ്പള്ളി നടേശനും കുടുംബവും ഉൾപ്പെടും. വെള്ളാപ്പള്ളിക്ക് ധൈര്യമുണ്ടെങ്കിൽ എൻ.ഡി.എയെ തള്ളിപ്പറയണം. അങ്ങനെ പറഞ്ഞാൽ ജയിലിൽ പോകേണ്ടി വരുമെന്നും സുഭാഷ് വാസു പറഞ്ഞു.

വെള്ളാപ്പള്ളി കുടുംബം നിക്ഷേപം നടത്തിയത് പാലാ സ്വദേശി ടോമി മാളിയേക്കൽ വഴിയാണ്. ഇയാളുടെ വീട്ടിലാണ് എൻഫോഴ്സ്മെൻറ് കഴിഞ്ഞ ദിവസം പരിശോധന നടത്തിയത്. സംവരണ വിഷയത്തിൽ ധാർമ്മിക പരിഹാരം കാണാൻ ഇതുവരെ ആർക്കും സാധിച്ചിട്ടില്ല. സംവരണം നേടിക്കൊടുക്കുന്നതിൽ വെള്ളാപ്പള്ളി നടേശന് ആർജവമില്ല. എൽഡിഎഫിനും യുഡിഎഫിനും എതിരെ സമരം ബിഡിജെഎസ് സമരം ചെയ്യുമെന്നും സുഭാഷ് വാസു അറിയിച്ചു. കേരളത്തിൽ തന്റെ നേതൃത്വത്തിൽ ഉള്ള ബിഡിജെഎസ് നാലാം മുന്നണിക്ക് നേതൃത്വം കൊടുക്കും. കേന്ദ്ര ബിജെപിയുടെയും കേരളത്തിലെ ആർഎസ്എസ് നേതൃത്വത്തിന്റെയും പിന്തുണ തന്റെ നേതൃത്വത്തിലുള്ള ബിഡിജെഎസിനുണ്ട്. ഇതിന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ പിന്തുണ ആവശ്യമില്ല. കേരളത്തിൽ പ്രവർത്തിക്കാൻ സുരേന്ദ്രന്റെ ഔദാര്യം വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതിനിടെ, ബിനീഷ് കോടിയേരിയെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കസ്റ്റഡിയിൽ വേണമെന്ന ഇ ഡിയുടെ ആവശ്യം കോടതി തള്ളി. 34ാം അഡിഷണൽ സിവിൽ ആൻഡ് സെഷൻസ് കോടതിയാണ് ബിനീഷിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. ലഹരിമരുന്നുമായി ബന്ധപ്പെട്ട കള്ളക്കടത്ത് കേസിൽ അറസ്റ്റിലായ ബിനീഷിനെ പരപ്പന അഗ്രഹാര ജയിലിലേക്ക് മാറ്റും.

ചോദ്യം ചെയ്യൽ പൂർത്തിയായിട്ടില്ലെന്നും ബിനീഷ് അന്വേഷണങ്ങളോട് സഹകരിക്കുന്നില്ലെന്നും ഇ ഡി വാദിച്ചു. വിശദമായി ചോദ്യം ചെയ്യാൻ കൂടുതൽ ദിവസം കസ്റ്റഡിയിൽ വേണമെന്നും ഇ ഡി ആവശ്യപ്പെട്ടു. എന്നാൽ കസ്റ്റഡിയിൽ വേണമെന്ന ഇ ഡിയുടെ ആവശ്യം കോടതി തള്ളി. ബിനീഷ് പുതിയതായി സമർപ്പിച്ച ജാമ്യ ഹർജിയിൽ മറുപടി നൽകാൻ ഒരാഴ്ച സമയം വേണമെന്ന ഇ ഡിയുടെ ആവശ്യം കോടതി അംഗീകരിച്ചു. ഈമാസം പതിനെട്ടിന് ബിനീഷിന്റെ ജാമ്യാപേക്ഷ പരിഗണിക്കും.

ഇ ഡി ബിനീഷിനെ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നും ഈ നടപടി ശരിയായില്ലെന്നും ബിനീഷിന്റെ അഭിഭാഷകൻ വാദിച്ചു. മാധ്യമങ്ങൾ കേസിനെപ്പറ്റി തെറ്റായ വിവരങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നതെന്നും മാധ്യമങ്ങളെ തടയണമെന്നും ബിനീഷിന്റെ അഭിഭാഷകൻ വാദിച്ചു. എന്നാൽ ബിനീഷിന്റെ ആവശ്യം കോടതി തള്ളി.

2012 മുതൽ 2019 വരെ വിവിധ അക്കൗണ്ടുകളിലൂടെ ബിനീഷ് അനൂപിന് കൈമാറിയത് അഞ്ച് കോടിയിലധികം രൂപയാണെന്ന് ഇ.ഡിയുടെ റിപ്പോർട്ട്. ഈ തുക സമാഹരിച്ചത് മയക്കുമരുന്ന് ഇടപാടുകളിലൂടെയാണെന്നും ഇ.ഡി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

ലഹരി ഇടപാടു കേസിൽ അറസ്റ്റിലായ കൊച്ചി സ്വദേശി അനൂപ് മുഹമ്മദുമായി ബിനീഷ് കോടിയേരി 3.5 കോടിയിലധികം രൂപയുടെ ഹവാല പണമിടപാട് നടത്തിയതിന്റെ തെളിവുണ്ടെന്നും ഇഡി പറയുന്നു. ഗുരുതര ആരോപണങ്ങളാണ് ഇഡി ഉന്നയിക്കുന്നത്. 2012 മുതൽ 2019 വരെ വിവിധ അക്കൗണ്ടുകളിലൂടെ ബിനീഷ് അനൂപിന് കൈമാറിയത് അഞ്ച് കോടിയിലധികം രൂപയാണെന്ന് ഇ.ഡിയുടെ റിപ്പോർട്ട്. ഈ തുക സമാഹരിച്ചത് മയക്കുമരുന്ന് ഇടപാടുകളിലൂടെയാണെന്നും ഇ.ഡി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ഇതോടെ നർകോട്ടിക് കൺട്രോൾ ബ്യൂറോയും ബിനീഷിനെതിരെ കേസെടുക്കുമെന്ന് ഉറപ്പായി.

ബിനീഷ് ലഹരിമരുന്ന് കച്ചവടം നടത്തിയെന്ന് മൊഴികളുണ്ടെന്നും ഇഡി പറയുന്നു. നേരത്തെ ദുബായിൽ ബിനീഷ് പ്രതിയായ ബാങ്ക് തട്ടിപ്പ് കേസിനെ കുറിച്ചും അന്വേഷിക്കണം. സ്വർണക്കടത്ത് കേസിൽ പ്രതി ചേർത്ത അബ്ദുൾ ലത്തീഫ് ബിനീഷിന്റെ ബിനാമിയാണ്. ഇത്തരത്തിൽ നിരവധി ആളുകളെ ബിനാമിയാക്കി ധാരാളം സ്വത്തുക്കൾ ബിനീഷ് മറച്ചുവെച്ചിട്ടുണ്ടെന്നും ഇ.ഡിയുടെ റിപ്പോർട്ടിൽ പറയുന്നു. ഇങ്ങനെ ഗുരുതരമായ സാമ്പത്തിക കുറ്റകൃത്യങ്ങളാണ് ബിനീഷിനെതിരെ ഇഡി ഉയർത്തുന്നത്.