ന്യൂഡൽഹി: യു.പി.എസ്.സിയിലേക്ക് മുസ്ലിങ്ങൾ നുഴഞ്ഞുകയറുന്ന എന്നാരോപിച്ച് സുദർശൻ ടി.വി പ്രക്ഷേപണം ചെയ്യാനിരുന്ന വാർത്താധിഷ്ഠിത പരിപാടിക്ക് കേന്ദ്രസർക്കാരിന്റെ അനുമതി. നേരത്തെ ഈ പരിപാടി മുസ്ലിം വിദ്വേഷം പരത്തുന്നതാണെന്ന പരാതിയിൽ ഡൽഹി ഹൈക്കോടതി സംപ്രേഷണ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നു. ഈ പരിപാടിക്കാണ് കേന്ദ്രസർക്കാർ ഇപ്പോൾ അനുമതി നൽകിയിരിക്കുന്നത്. സംഭവം വിവാദമായിട്ടുണ്ട്.

അതേസമയം സുദർശൻ ടി.വി നിയമവിരുദ്ധമായി ഒന്നും സംപ്രേഷണം ചെയ്തിട്ടില്ലെന്നും പ്രോഗ്രാം കോഡ് ലംഘിച്ചിട്ടില്ലെന്നും കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം ഉത്തരവിൽ വ്യക്തമാക്കിയതായി ദേശീയമാധ്യമങ്ങൾ റിപോർട്ട് ചെയ്യുന്നു. ചാനൽ ഏതെങ്കിലും തരത്തിലുള്ള പ്രോഗ്രാം കോഡ് ലംഘിച്ചാൽ അതിനെതിരേ നിയമനടപടിയെടുക്കുമെന്നും മന്ത്രാലയത്തിന്റെ ഉത്തരവിൽ വ്യക്തമാക്കുന്നു.

വിവാദപരിപാടി സംബന്ധിച്ച സുദർശൻ ടിവി അധികൃതർ നൽകിയ വിശദീകരണം പരിഗണിച്ചാണ് കേന്ദ്രത്തിന്റെ ഉത്തരവ്. സുദർശൻ ടിവി പ്രക്ഷേപണം ചെയ്യുന്ന ബിന്ദാസ് ബോൽ പരിപാടി ഒരു നിയമവും ലംഘിക്കുന്നില്ലെന്നായിരുന്നു കേന്ദ്രത്തിന് നൽകിയ വിശദീകരണത്തിൽ ചാനൽ അധികൃതർ അവകാശപ്പെട്ടത്. ഐ.എ.എസ്, ഐ.പി.എസ് തസ്തികകളിലേക്ക് അടുത്തിടെയായി മുസ്ലിം ഓഫീസർമാരുടെ എണ്ണം വർധിച്ചതിന് കാരണം യു.പി.എ.സ്.സി ജിഹാദാണെന്ന സുദർശന ന്യൂസ് ചീഫ് എഡിറ്റർ സുരേഷ് ചവങ്കെയുടെ വിദ്വേഷ പരാമർശത്തിന് പിന്നാലെയാണ് ഹൈക്കോടതി പരിപാടി സ്റ്റേ ചെയ്തത്.

ഈ അടുത്ത കാലത്തായി മുസ്ലിം ഐ.എ.എസ്, ഐ.പി.എസ് ഓഫിസർമാരുടെ എണ്ണം പെട്ടെന്ന് വർധിച്ചത് എങ്ങനെയാണെന്നാണ് സുദർശൻ ന്യൂസ് എഡിറ്റർ ഇൻ ചീഫ് ചാനലിന്റെ പരിപാടിയിൽ ചോദിക്കുന്നു. ഈ തസ്തികകളിലേക്ക് മുസ്ലിം സമുദായത്തിൽ നിന്ന് കൂടുതൽ പേർ തെരഞ്ഞെടുക്കപ്പെടുന്നതിന് കാരണം 'യു.പി.എസ്.സി ജിഹാദാ'ണെന്നും ഇയാൾ ആരോപിച്ചിരുന്നു.

അഖിലേന്ത്യ സർവ്വീസുകളായ ഐ.പി.എസ് ,ഐ.എ.എസ് തസ്തികകളിൽ മുസ്ലിം സാന്നിധ്യം കൂടുതലാണ്. ഇതെങ്ങനെയാണ് സംഭവിച്ചത്? ജാമിയ ജിഹാദിലൂടെ ഇവരൊക്കെ ഇത്തരം ഉയർന്ന തസ്തികയിലെത്തിയാൽ രാജ്യത്തിന്റെ ഗതിയെന്താകും? സുരേഷ് ചവെങ്ക ചോദിച്ചിരുന്നു. ചാനലിലെ വിദ്വേഷ പരാമർശത്തിനെതിരെ ഐ.പി.എസ് അസോസിയേഷൻ രംഗത്തെത്തിയിരുന്നു.