നേതാജി സുഭാഷ്ചന്ദ്രബോസ് ഇന്ത്യൻ പൊതുഭാവനയിൽ എല്ലായ്‌പ്പോഴും അനശ്വരനായ വീരനായകനായിരുന്നു. മറ്റു പല നേതാക്കളെയും പോലെ അദ്ദേഹം വിസ്മൃതിയിലേക്ക് ആണ്ടുപോയില്ല. അദ്ദേഹത്തിന്റെ ജീവിതവും, സമരവും, മരണവും എല്ലാം ഇന്നും ചർച്ച ചെയ്യപ്പെടുന്നു. അപാരവും, നിർഭയവും, സാഹസികവുമായ ദേശസ്‌നേഹത്തിന് ഇന്ത്യൻ മനസ്സിൽ ഒരു ചേതോഹരരൂപമുണ്ടെങ്കിൽ അത് തീർച്ചയായും നേതാജി തന്നെയായിരിക്കും. ലക്ഷ്യം നേടാൻ അദ്ദേഹം സ്വീകരിച്ച പാതയെക്കുറിച്ചും, അതിന്റെ പ്രായോഗികതയെക്കുറിച്ചും, ഫാസിസ്റ്റുകളെ പിന്തുണച്ചതിനെക്കുറിച്ചും അഭിപ്രായവ്യത്യാസം ഉണ്ടെങ്കിലും, അതിനു അദ്ദേഹത്തെ പ്രേരിപ്പിച്ച ആന്തരികവികാരം സ്വരാജ് എത്രയും പെട്ടെന്ന് നേടണമെന്ന ഒരൊറ്റ ചിന്തയായിരുന്നു. അതുകൊണ്ടുതന്നെ നേതാജിയുടെ ദുരൂഹമരണം എല്ലാ ദേശീയനേതാക്കൾക്കും ഇന്ത്യൻ ജനതക്കും തീരാവേദന ആയിരുന്നു.

നേതാജിയെക്കുറിച്ചുള്ള ചർച്ചകളിൽ എന്നെ ദുഃഖിപ്പിക്കാറുള്ള രണ്ടു കാര്യങ്ങളിൽ ഒന്ന്, ഗാന്ധിജിയും നെഹ്രുവും അടങ്ങുന്ന നേതാക്കളെ പ്രതിനായകരാക്കി മാറ്റിക്കൊണ്ടുള്ള നരേട്ടിവ് കൃത്യമായ ഇടവേളകളിൽ ചില കേന്ദ്രങ്ങളിൽ നിന്നും പുറത്തു വരുന്നതാണ്. നെഹ്റു ക്ലെമന്റ് ആറ്റ്‌ലിക്ക് അയച്ചുവെന്ന് പറയപ്പെടുന്ന ഇല്ലാത്ത കത്തിൽ അദ്ദേഹം നേതാജിയെ 'വാർ ക്രിമിനൽ' എന്ന് വിളിച്ചതായി പോലും വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. പക്ഷെ എന്താണ് വാസ്തവം? അഹിംസയിൽ ഊന്നിയ സ്വാതന്ത്ര്യസമരത്തിന്റെ രാഷ്ട്രീയമായ ഫലപ്രാപ്തിയിൽ ഉള്ള വളരെ നേരിയ അഭിപ്രായവ്യത്യാസങ്ങൾക്കും, ഹിറ്റ്‌ലറോടും മുസ്സോളിനിയോടുമുള്ള അഭിമുഖ്യത്തിനോടുള്ള എതിർപ്പിനും അപ്പുറം പരസ്പരസ്‌നേഹത്തിന്റെയും ആദരവിന്റെയും അനുപമമായ നൂലുകൾ കൊണ്ട് നെയ്ത സാഹോദര്യം നേതാജിയുമായി ഗാന്ധിജിക്കും നെഹ്രുവിനും ഉണ്ടായിരുന്നു. നേതാജിയും, ഗാന്ധിജിയും നെഹ്രുവും ജിന്നയും ഒക്കെ പരസ്പരം അയച്ച കത്തുകൾ വായിച്ചാൽ തന്നെ അത് വളരെ വ്യക്തമാണ്.

സുഗതാ ബോസിന്റെ പുസ്തകത്തിലും ( Subhash Chandra Bose: Speeches, Articles and Letters), രുദ്രാങ്ശു മുഖർജിയുടെ പുസ്തകത്തിലും ഒക്കെ ( Nehru and Bose: Parallel Lives) കൃത്യമായി ഇതൊക്കെ അടയാളപ്പെടുത്തിയിട്ടുണ്ട്. നെഹ്റു ക്ലമന്റ് ആറ്റ്‌ലിക്ക് കത്തയച്ചു എന്ന് പറയപ്പെടുന്ന അതേ കാലത്ത് അദ്ദേഹം INA നേതാക്കളുടെ വിചാരണയിൽ അവർക്കു വേണ്ടി വാദിക്കാൻ കോൺഗ്രസ് രൂപീകരിച്ച INA ഡിഫൻസ് കമ്മിറ്റിയിലെ സുപ്രധാന അംഗം ആയിരുന്നു. INA ട്രയലിൽ വാദിക്കാൻ വേണ്ടി മാത്രമായിരുന്നു, 25 കൊല്ലങ്ങൾക്കു ശേഷം ജവഹർലാൽ വക്കീൽവേഷമിട്ട് കോടതിയിൽ കയറിയത് . ഭുലാഭായ് ദേശായി, ആസഫ് അലി, തേജ് ബഹദൂർ സപ്രു , ഹോരിലാൽ വർമ തുടങ്ങിയ പ്രഗത്ഭർ അടങ്ങുന്ന നിരയാണ് ഈ കമ്മിറ്റിയിലെ അംഗങ്ങൾ ആയി INA നേതാക്കൾക്ക് വേണ്ടി കോടതിയിൽ അണിനിരന്നത് എന്നോർക്കണം. അല്ലാതെ ഹിന്ദു മഹാസഭയുടെ നേതാക്കൾ ആയിരുന്നില്ല.

മാത്രമല്ല, 1945 നവംബർ 12 ന് INA ദിനം രാജ്യവ്യാപകമായി ആചരിച്ചപ്പോൾ, ഏറ്റവും ഗംഭീരമായ സമ്മേളനം നടന്നത് കൽക്കത്തയിലെ ദേശപ്രിയപാർക്കിൽ ആയിരുന്നു. കോൺഗ്രസ്സും INA റിലീഫ് കമ്മിറ്റിയും ചേർന്ന് സംഘടിപ്പിച്ച ആ പരിപാടിയിൽ നേതാജിയുടെ സഹോദരൻ ശരത്‌ബോസും, നെഹ്രുവും സർദാർ പട്ടേലും അന്ന് അവിടെ അണിനിരന്ന ലക്ഷക്കണക്കിന് ജനങ്ങളെ അഭിമുഖീകരിച്ചു വൈകാരികമായി സംസാരിച്ചു. പ്രധാനമന്ത്രി ആയ ശേഷം ചെങ്കോട്ടയിൽ വെച്ച് നടത്തിയ പ്രസംഗത്തിലും നെഹ്റു ഗാന്ധിജിയോടൊപ്പം പരാമർശിക്കുന്നത് നേതാജിയുടെ ജീവത്യാഗമാണ്. ആ നെഹ്രുവാണ് മൂന്നാംകിട ഇംഗ്ലീഷിൽ നേതാജിയെ വാർ ക്രിമിനൽ ആയി വിശേഷിപ്പിച്ചു കൊണ്ട് ആറ്റ്‌ലിക്ക് കത്തെഴുതിയതായി പ്രചരിപ്പിക്കപ്പെടുന്നത് എന്നോർക്കണം!

കോൺഗ്രസ് നേതാജിയുടെ പേരിൽ രൂപീകരിച്ച ട്രസ്റ്റിൽ നെഹ്രുവും അംഗമായിരുന്നു എന്ന് മാത്രമല്ല, ആറായിരം രൂപ വീതം വർഷത്തിൽ നേതാജിയുടെ മകൾക്കും ഭാര്യക്കും നെഹ്റു സർക്കാർ അയച്ചുകൊടുത്തിരുന്നു. 1961ൽ, നേതാജിയുടെ മകൾ അനിതാബോസ് സ്വകാര്യസന്ദർശനത്തിന് ഇന്ത്യയിൽ എത്തിയപ്പോൾ അതിഗംഭീരമായ വരവേൽപ്പ് ആണ് ജവഹർലാൽ നെഹ്റു നൽകിയത്. പതിനെട്ടു വയസ്സുള്ള ആ പെൺകുട്ടിക്ക് പല സംസ്ഥാനങ്ങളിലും ആതിഥ്യവും വിരുന്നും നൽകിയത് അതതു സംസ്ഥാനഗവർണ്ണർമാരായിരുന്നു. ഡൽഹിയിൽ താമസിച്ചത് പ്രധാനമന്ത്രി നെഹ്രുവിന്റെ ഔദ്യോഗിക വസതിയിലും. എന്തിനു ഏറെ പറയണം! നേതാജിക്ക് ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസ്ഥാനത്തിന്റെ നേതാക്കളോടുള്ള ആദരവ് മനസിലാക്കാൻ ഒരു പാട് വായിക്കണം എന്നൊന്നും ഇല്ല. INA യുടെ നാലു ബ്രിഗേഡുകളുടെ പേര് ഓർത്താൽ മതി. അത് ഗാന്ധി, നെഹ്റു, ആസാദ്, സുഭാഷ് എന്നീ പേരുകളിൽ ആയിരുന്നു. പിന്നെ ഝാൻസിറാണി റെജിമെന്റും! പേരിടുമ്പോൾ ഒരിക്കൽ പോലും സവർക്കർ ബ്രിഗേഡോ, ഗോൾവൾക്കർ റെജിമെന്റോ എന്തിനു ശിവജി റെജിമെന്റ് പോലും അദ്ദേഹത്തിന്റെ മനസ്സിൽ ഉണ്ടായിരുന്നില്ല. ഇതിൽ നിന്നും എന്തായിരുന്നു സുഭാഷ് ചന്ദ്രബോസിന്റെ ലോകബോധം എന്നും, ദശാബ്ദങ്ങൾക്കു ഇപ്പുറവും ആർക്കും നിഷേധിക്കാൻ പറ്റാത്ത വിധം മതേതരവും ബഹുസ്വരവും ആയിരുന്നു അതെന്നും സുവ്യക്തമാണ്.

രണ്ടാമത്തെ കാര്യം, നേതാജിയുടെ പൈതൃകം ഹൈജാക്ക് ചെയ്യാനുള്ള സങ്കുചിത ദേശിയവാദികളുടെ ശ്രമമാണ്. നെഹ്രുവിനു പകരം നേതാജി ആയിരുന്നു പ്രധാനമന്ത്രി എങ്കിൽ ഇന്ത്യ മറ്റൊന്ന് ആയേനെ എന്ന് വിശ്വസിക്കുന്നവർ ഏറെയുണ്ട്. പക്ഷെ, നെഹ്രുവിനെപ്പോലെ നേതാജിയും സോഷ്യലിസ്റ്റ് ആയിരുന്നു. 1938ൽ രജനി പാം ദത്തിന് നൽകിയ അഭിമുഖത്തിൽ, ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പരമപ്രധാനമായ രണ്ടു ലക്ഷ്യങ്ങൾ രാഷ്ട്രീയസ്വാതന്ത്ര്യവും, സോഷ്യലിസ്റ്റ് ഭരണം പടുത്തുയർത്തലും ആകണമെന്ന് ആണ് നേതാജി പറയുന്നത്.

അതോടൊപ്പം, നെഹ്രുവിനെപ്പോലെ ആധുനികതയിലും, മതനിരപേക്ഷതയിലും, സ്ത്രീതുല്യതയിലും ഉറച്ച വിശ്വാസമുള്ള ഒരാൾ ആയിരുന്നു നേതാജി. അതുകൊണ്ടാണ് സ്ത്രീകൾക്കായി ഒരു വിഭാഗം തന്നെ അദ്ദേഹം INAയിൽ ഉണ്ടാക്കിയത്. INA യിൽ എല്ലാ മതക്കാരും ഉണ്ടായിരുന്നു. ഒരിക്കലും അദ്ദേഹം ഹിന്ദു ബിംബങ്ങളെയും, ഹിന്ദുസ്വത്വത്തെയും മുൻനിർത്തിയുള്ള ഒരു രാഷ്ട്രഭാവന ഉണ്ടാക്കാൻ ശ്രമിച്ചില്ല. പകരം, അദ്ദേഹം 'വൈവിധ്യങ്ങളുടെ ഇന്ത്യയെന്ന' ആശയത്തിൽ വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു. സ്വതന്ത്ര ഇന്ത്യയിൽ എല്ലാ മത- ഭാഷാവിഭാഗങ്ങൾക്കും ഒരുപോലെ അധികാരപങ്കാളിത്തം ഉണ്ടായിരിക്കണം എന്നാണു അദ്ദേഹം വാദിച്ചത്.

ചുരുക്കിപ്പറഞ്ഞാൽ, നേതാജി ജീവിച്ചതും മരിച്ചതും മതേതരവും, ബഹുസ്വരവും, ജനക്ഷേമത്തിൽ അധിഷ്ഠിതവുമായ ഒരു ഇന്ത്യക്ക് വേണ്ടി ആയിരുന്നു.ഏകശിലാരൂപിയും ,ഭൂരിപക്ഷകേന്ദ്രീകൃതവുമായ ഒരു വലതുപക്ഷആശയവുമായി ചേർന്ന് പോകുന്ന ഒന്നല്ല നേതാജിയുടെ പൈതൃകം. ആത്മബലിയിലൂടെയാണ് അദ്ദേഹം സാമ്രാജ്യത്വത്തെ പ്രതിരോധിച്ചത്. അല്ലാതെ, മതേതരത്വത്തെയും, സ്വാതന്ത്ര്യസമരത്തെയും ഒറ്റു കൊടുത്തുകൊണ്ടല്ല.

അതുകൊണ്ട്, ആ നേതാജിയുടെ ഓർമ്മകളോട് നീതി പുലർത്താൻ ആണ് ആഗ്രഹിക്കുന്നതെങ്കിൽ, ആദ്യം ചെയ്യേണ്ടത് ഗാന്ധിജിയെയും നെഹ്രുവിനെയും പ്രതിനായകരായി നിരന്തരം അവതരിപ്പിക്കുകയല്ല. പകരം നേതാജി ചെയ്തത് പോലെ, തെളിഞ്ഞ മനസ്സോടെ ഈ മഹാരാജ്യത്തിന്റെ തനതായ വൈവിധ്യങ്ങളെയും, ബഹുസ്വരതയുടെ മനോഹാരിതയെയും അംഗീകരിക്കലാണ്. മറ്റുള്ള എല്ലാ പ്രകടനങ്ങളും വെറും കാപട്യവും വാചാടോപവും മാത്രമാണ്. ആസാദ് ഹിന്ദ് റേഡിയോയിലൂടെ ബാപ്പുവിനെ ആദ്യമായി 'ഇന്ത്യയുടെ രാഷ്ട്രപിതാവേ' എന്ന് ആദരവോടെയും അതിലേറെ സ്‌നേഹത്തോടെയും സംബോധന ചെയ്ത മതേതര ബഹുസ്വര ഇന്ത്യയുടെ ഒരെയൊരു നേതാജിക്ക് ഒരായിരം അഭിവാദ്യങ്ങൾ!