കണ്ണൂർ; കോൺഗ്രസിൽ ഇനി ജംബോ കമ്മറ്റികൾ ഉണ്ടാകില്ല. കെപിസിസിയുടെ ആകെ ഭാരവാഹികൾ 25ൽ ഒതുക്കും. വൈസ് പ്രസിഡന്റുമാരുണ്ടാവുകയുമില്ല. വർക്കിങ് പ്രസിഡന്റുമാർക്ക് കൂടുതൽ ചുമതല നൽകും. അങ്ങനെ കോൺഗ്രസിനെ അടിമുടി അഴിച്ചു പണിയും. ഡിസിസി അധ്യക്ഷന്മാരുടെ നിയമനത്തിലും ഗ്രൂപ്പ് പരിഗണനകൾക്ക് മുൻതൂക്കം നൽകില്ല. ഡിസിസിയിലും ജംബോ കമ്മറ്റികൾ ഉണ്ടാകില്ല. കേഡർ സ്വഭാവത്തിലേക്ക് പാർട്ടിയെ കൊണ്ടു വരാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഇത്.

പ്രതിപക്ഷനേതാവ്, കെപിസിസി. പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് നടന്ന നിയമനങ്ങളിൽ ഹൈക്കമാൻഡിനോട് അതൃപ്തിയുണ്ടെങ്കിലും സംസ്ഥാനത്ത് നടക്കുന്ന പുനഃസംഘടനയോട് സഹകരിക്കാനാണ് എ, ഐ ഗ്രൂപ്പ് നേതാക്കളുടെ തീരുമാനം. സുധാകരന്റെ പൂർണ്ണ നിയന്ത്രണത്തിലാകും എല്ലാം നടക്കുക. മുതിർന്ന നേതാക്കളോട് അഭിപ്രായം തേടുമെങ്കിലും ഗ്രൂപ്പ് താൽപ്പര്യം പരിഗണിക്കില്ല. ജനകീയ മുഖങ്ങളെ കെപിസിസിയിൽ പരമാവധി നിറയ്ക്കും.

കെപിസിസി., ഡി.സി.സി. ഭാരവാഹികളുടെ എണ്ണംകുറയ്ക്കണമെന്ന തത്ത്വത്തോട് പാർട്ടിയിൽ ആർക്കും വിയോജിപ്പില്ല. കെപിസിസി., ഡി.സി.സി. തലത്തിൽ പരമാവധി 25 ഭാരവാഹികൾ വീതമെന്നതാണ് പൊതുവേ ഉയരുന്ന നിർദ്ദേശം. എത്ര കുറയുന്നുവോ അത്രയുംനല്ലതെന്ന അഭിപ്രായവുമുണ്ട്. ഭാരവാഹികളുടെ എണ്ണം നിയന്ത്രിക്കാൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഏറെ ശ്രമിച്ചിരുന്നു. എന്നാൽ, ഗ്രൂപ്പുകൾ അതിന് അനുവദിച്ചില്ല. ഇത് സുധാകരൻ അംഗീകരിക്കില്ല.

നിലവിൽ പത്തിലധികം വൈസ് പ്രസിഡന്റുമാരും 50-ൽപരം ജനറൽ സെക്രട്ടറിമാരും നൂറിനടുത്ത് സെക്രട്ടറിമാരും കെപിസിസി.ക്കുണ്ട്. വർക്കിങ് പ്രസിഡന്റുമാരുള്ളപ്പോൾ പിന്നെ വൈസ് പ്രസിഡന്റ് വേണോയെന്ന ചോദ്യവും സുധാകരന് മുന്നിലുണ്ട്. എല്ലാ ഡി.സി.സി. പ്രസിഡന്റുമാർക്കും മാറ്റംവരും. ആലപ്പുഴ, പാലക്കാട് ഡി.സി.സി. പ്രസിഡന്റുമാർ സ്ഥാനമൊഴിഞ്ഞുകഴിഞ്ഞു. കൊല്ലം, ഇടുക്കി, വയനാട് ജില്ലകളിൽ പ്രസിഡന്റുമാർ രാജിസന്നദ്ധതയറിയിച്ചിരുന്നു.

ഇവയടക്കം എല്ലാ ഡി.സി.സി.കളിലും പുതിയ പ്രസിഡന്റുമാരെ കണ്ടെത്തും. തിരഞ്ഞെടുപ്പിൽ തോറ്റ ചില സ്ഥാനാർത്ഥികൾ ഡി.സി.സി. അധ്യക്ഷന്മാരായി വന്നേക്കുമെന്ന് സൂചനയുണ്ട്. എംപി.മാർ, എംഎ‍ൽഎ.മാർ എന്നിവരും ഭാരവാഹികളായേക്കാം.