തിരുവനന്തപുരം: ജനിച്ച മണ്ണിനോടും സഹജീവികളോടും മാതൃഭാഷയോടും പ്രതിബദ്ധതയുള്ള കവയിത്രിയായിരുന്നു സുഗതകുമാരി ടീച്ചറെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ അനുശോചിച്ചു. മധുരമായ കവിതകൾ എഴുതുമ്പോഴും പ്രകൃതിക്കെതിരായ നീക്കം വന്നാൽ സമരമുഖത്തിറങ്ങുകയും സ്ത്രീകളുടെ കണ്ണീരൊപ്പാൻ അഭയഹസ്തമേകുകയും ചെയ്യുന്ന പകരക്കാരില്ലാത്ത ആശാകേന്ദ്രമായിരുന്നു മലയാളിക്ക് സുഗതകുമാരി ടീച്ചർ. ടീച്ചറുടെ വിയോഗം കേരളത്തിന് നികത്താനാവാത്ത നഷ്ടമാണ്.

ഒരു കവയിത്രിക്ക് പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിലൂടെയും ശക്തമായ സാമൂഹ്യ ഇടപെടലുകളിലൂടെയും എങ്ങനെ പൊതുമണ്ഡലത്തിൽ സജീവ സാന്നിധ്യമാകാമെന്നതിന്റെ ഏറ്റവും വലിയ ഉദ്ദാഹരണമാണ് അവർ. ബാലഗോകുലം, തപസ്യ തുടങ്ങിയ സംഘടനകളുമായി അവരുടെ ബന്ധം ആശയപരവും ദൃഢവുമായിരുന്നു. ആറന്മുളയുടെ പൈതൃകവും പരിസ്ഥിതിയും തകർക്കാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കത്തിനെതിരെ നടന്ന സമരത്തിൽ അവരുമായി ചേർന്ന് പ്രവർത്തിക്കാൻ കഴിഞ്ഞു.

തന്റെ നിലപാടുകളിൽ ഉറച്ചുനിൽക്കുമ്പോഴും ആരുമായും ശത്രുത ഉണ്ടാകാതിരിക്കാനും എല്ലാവരെയും ചേർത്തുനിർത്താനും സാധിച്ചത് അവരിലെ അമ്മ മനസിന്റെ നന്മയാണ്. അധികാരവും പണവും ഉപയോഗിച്ച് കേരളത്തിലെ പെൺകുട്ടികളെ പിച്ചിചീന്താൻ ചിലർ ഒരുങ്ങിയപ്പോൾ ഇരകളുടെ ഒപ്പം നിൽക്കാൻ കവിയത്രി ഉണ്ടായിരുന്നു. സൈലന്റ് വാലി പ്രക്ഷോഭം മുതൽ സൈബർ ഇടങ്ങളിലെ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ വരെ അവർ പോരാടി. മുത്തുച്ചിപ്പി, അമ്പലമണി, തുലാവർഷപ്പച്ച, രാധയെത്തേടി, ഗജേന്ദ്രമോക്ഷം, കാളിയ മർദ്ദനം, കൃഷ്ണ നീയെന്നെ അറിയില്ല, കുറിഞ്ഞിപ്പൂക്കൾ, നന്ദി, ഒരു സ്വപ്നം, പവിഴമല്ലി, പെൺകുഞ്ഞ്, രാത്രി മഴ തുടങ്ങിയ കവ്യകൃതികളിലൂടെ സഹൃദയരുടെ മനസ് കവരാൻ സു?ഗതകുമാരിക്കായി. അവരുടെ വിയോഗത്തിൽ എല്ലാ മലയാളികളുടേയും ദുഃഖത്തിൽ പങ്കുചേരുന്നതായും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.