കണ്ണൂർ: സ്ഥലം ഏറ്റെടുക്കാനെത്തിയ ഉദ്യോ​ഗസ്ഥർക്ക് മുന്നിൽ വെച്ച് പെട്രോൾ ദേഹത്തൊഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ്. പാപ്പിനിശ്ശേരി തുരുത്തിയിലാണ് സംഭവം. പ്രദേശവാസിയായ രാഹുൽ കൃഷ്ണയാണ് സ്ഥലെ ഏറ്റെടുക്കാനെത്തിയ ദേശിയ പാതാ അധികൃതരുടെ മുന്നിൽ ആത്മഹത്യാ ഭീഷണി മുഴക്കിയത്.

പാപ്പിനിശ്ശേരി തുരുത്തിയിൽ സ്ഥലം ഏറ്റെടുക്കാൻ ദേശീയ പാതാ അധികൃതർ എത്തിയതിനെത്തുടർന്ന് പ്രതിഷേധം. രാവിലെ തന്നെ സ്ഥലമേറ്റെടുപ്പ് നടപടികൾ പ്രദേശത്ത് നടക്കുന്നുണ്ട്. സമ്മതം നൽകിയവരുടെ സ്ഥലവും ഭൂമിയുമാണ് ആദ്യഘട്ടത്തിൽ അളക്കുന്നത്. പിന്നീട് ഉച്ചയോടുകൂടിയാണ് മറ്റ് ഭാഗങ്ങൾ അളക്കുന്നതിലേക്ക് കടന്നത്. ഈ സമയത്തായിരുന്നു രാഹുൽ കൃഷ്ണയുടെ ഭാഗത്ത് നിന്ന് അപ്രതീക്ഷിത നീക്കമുണ്ടായത്.

പ്രദേശത്ത് പൊലീസുമായി ഉന്തും തള്ളുമുണ്ടായി. പ്രതിഷേധത്തെതുടർന്ന് സമരസമിതി നേതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രദേശത്ത് ആളുകളെ സംഘടിപ്പിച്ചതിനും പ്രതിഷേധത്തിന് നേതൃത്വം നൽകിയതിനുമാണ് സമരസമിതി നേതാവ് നിഷിൽ കുമാറിനെ കസ്റ്റഡിയിലെടുത്തത്. കൂടുതൽ പേരെ കസ്റ്റഡിയിലെടുക്കാനുള്ള ശ്രമത്തിനിടെ വൻ പ്രതിഷേധം ഉണ്ടായി.

29 വീടുകളാണ് പരിസരത്തുള്ളത്. 12 വീട്ടുകാർ സ്ഥലം വിട്ടുനൽകാൻ സമ്മതം നൽകിയിട്ടുണ്ട് എന്നാണ് റവന്യൂ അധികൃതർ പറയുന്നത്. എന്നാൽ വ്യാജ സമ്മതപത്രമാണിതെന്നും അശാസ്ത്രീയമായി റോഡ് നിർമ്മിക്കുന്നതിനെ തുടർന്ന് തങ്ങളുടെ കോളനി ഇല്ലാതാവുമെന്നുമാണ് നാട്ടുകാരുടെ ആരോപണം.