'എന്താണിത്ര തിടുക്കം'; വ്യാജ മരണവാർത്തയിൽ പ്രതികരണവുമായി സുമിത്രാ മഹാജൻ; ആദരാഞ്ജലികൾ അർപ്പിച്ച തരൂരിനും വിമർശനം; 'ഇന്റോർ ഭരണകൂടത്തിൽ നിന്നും സ്ഥിരീകരണം തേടാതെ എന്റെ മരണം എങ്ങനെയാണ് വാർത്ത ചാനലുകളിൽ പ്രത്യക്ഷപ്പെടുകയെന്നും ചോദ്യം
- Share
- Tweet
- Telegram
- LinkedIniiiii
തന്റെ വ്യാജ 'മരണവാർത്ത'യിൽ പ്രതികരിച്ച് ലോകസഭാ മുൻ സ്പീക്കർ സുമിത്രാ മഹാജൻ. ഇന്റോർ ഭരണകൂടത്തിൽ നിന്നും ഒരു സ്ഥിരീകരണം പോലും വരാതെ എങ്ങനെയാണ് ചാനലുകളിൽ വാർത്ത പ്രത്യക്ഷപ്പെട്ടതെന്ന് സുമിത്രാ മഹാജൻ ചോദിക്കുന്നു. വ്യാജ മരണ വാർത്തയിലെ കോൺഗ്രസ് എംപി ശശി തരൂരിന്റെ അനുശോചനത്തിലും സുമിത്രാ മഹാജൻ പ്രതികരിച്ചു. എന്തിനാണ് ഇത്ര തിടുക്കം കാട്ടുന്നതെന്നാണ് സുമിത്രാ മഹാജന്റെ ചോദ്യം.
'ഇന്റോർ ഭരണകൂടത്തിൽ നിന്നും സ്ഥിരീകരണം തേടാതെ എന്റെ മരണം എങ്ങനെയാണ് വാർത്ത ചാനലുകളിൽ പ്രത്യക്ഷപ്പെടുക. സ്ഥിരീകരിക്കുന്നതിന് മുമ്പ് കൊടുക്കാൻ എന്തായിരുന്നു ഇത്ര തിടുക്കം.' സുമിത്രാ മഹാജൻ ചോദിക്കുന്നു.
ഇന്നലെയാണ് സുമിത്രാ മഹാജൻ മരണപ്പെട്ടുവെന്ന തരത്തിൽ വ്യാജ വാർത്തകൾ പ്രത്യക്ഷപ്പെട്ടത്. പിന്നാലെ ശശി തരൂർ ട്വിറ്ററിലൂടെ ആദരാജ്ഞലികൾ നേരുകയായിരുന്നു.
വ്യാഴാഴ്‌ച്ച രാത്രി 11 -16 നായിരുന്നു ശശി തരൂരിന്റെ ട്വീറ്റ്. 'ലോക്സഭാ മുൻ സ്പീക്കർ സുമിത്രാ മഹാജന്റെ നിര്യാണം അറിഞ്ഞതിൽ ദുഃഖമുണ്ട്. അവരുമായി എനിക്കുണ്ടായ മികച്ച നിരവധി ഓർമ്മകളുണ്ട്. അവരുടെ കുടുംബത്തിന് എന്റെ പ്രാർത്ഥനകൾ ഉണ്ടാവും. ഓം ശാന്തി.' എന്നായിരുന്നു തരൂരിന്റെ ട്വീറ്റ്.
പിന്നാലെ നിരവധി പേർ സുമിത്രാ മഹാജന്റെ മരണ വാർത്ത വ്യാജമാണെന്ന് തരൂരിന്റെ ട്വീറ്റിന് താഴെ കമന്റ് ചെയ്തു. ഒടുവിൽ ബിജെപി ജനറൽ സെക്രട്ടറി കൈലാഷ് വിജയവർഗിയ തന്നെ സുമിത്രാ മഹാജന്റെ ആരോഗ്യ നില സംബന്ധിച്ച് ട്വിറ്ററിൽ വിശദീകരണം നൽകി. പൂർണമായും സുഖമായിരിക്കുന്നുവെന്നാണ് ബിജെപി നേതാവ് ട്വിറ്ററിൽ കുറിച്ചത്. കേട്ടതിൽ സന്തോഷമുണ്ടെന്ന് മറുപടി കൊടുത്തുകെണ്ട് ശശി തരൂർ തന്റെ ട്വീറ്റ് പിൻവലിച്ച് നന്ദി അറിയിക്കുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ