ചെന്നൈ: 183 എന്ന സ്‌കോറിൽ ഇംഗ്ലണ്ടിനെ ചുരുട്ടി കെട്ടിയ ഇന്ത്യൻ ബൗളിങ് നിര ലോകോത്തരമെന്ന് വിലയിരുത്തൽ. ഇംഗ്ലണ്ടിനെതിരായ ആദ്യമത്സരത്തിൽ ഇന്ത്യ ജയിച്ചാൽ അതിന് കാരണം ബൗളിങിലെ വെറൈറ്റിയാണെന്ന് തമിഴ്‌നാടിന്റെ മുൻ രഞ്ജി ട്രോഫി താരവും എംആർഎഫ് പേസ് ഫൗണ്ടേഷനിലെ പരിശീലക സഹായിയുമായ സുനിൽ സാം വിലയിരുത്തുന്നു. ഷാർദ്ദുലിന്റെ ബൗളിങ്ങിനാണ് സുനിൽ സാം കൂടുതൽ മാർക്ക് കൊടുക്കുന്നത്.

ക്രിക്കറ്റിലെ മലയാളി നേട്ടത്തിന്റെ കഥയാണ് കുളത്തൂപ്പുഴക്കാരൻ സുനിൽ സാമിന് പറയാനുള്ളത്. കേരളത്തിന്റെ അതിർത്തിയിൽ നിന്ന് പേസ് കളിച്ചു വളർന്ന സുനിൽ, ബൗളിങ് ഇതിഹാസം ഗ്ലെൻ മഗ്രാത്തിന്റെ സഹായിയായി ഇന്ന് എംആർഎഫ് പേസ് ഫൗണ്ടേഷനിലുണ്ട്. തമിഴ്‌നാടിന് വേണ്ടി രഞ്ജി ട്രോഫി കളിച്ച മലയാളിയാണ് സുനിൽ സാം.

സുനിൽ സാം ആദ്യ ദിനത്തിലെ ബൗളിങ് വിലയിരുത്തുന്നത് ഇങ്ങനെ: ക്രിക്കറ്റിലെ ഏറ്റവും മഹത്വരമായ ഫോർമാറ്റാണ് ടെസ്റ്റ് ക്രിക്കറ്റ്. ന്യൂസിലണ്ടിൽ നിന്നേറ്റ പരാജയത്തിന് ശേഷമാണ് അഞ്ച് ടെസ്റ്റുകളുടെ പരമ്പരയക്ക് ഇന്ത്യ ഇംഗ്ലണ്ടിൽ എത്തിയത്. ഇന്ത്യയുടെ ടെസ്റ്റ് ചരിത്രമെടുത്താൽ വിദേശത്ത് എന്നും നേരിട്ടത് വലിയ വെല്ലുവിളിയാണ്. കഴിഞ്ഞ തവണ ഇംഗ്ലണ്ടിൽ തോൽവിയുണ്ടായി.

ഇത്തവണ മാച്ചിന് മുമ്പ് പിച്ചിന്റെ ഫോട്ടോ വന്നിരുന്നു. വലിയൊരു സീമിങ്ങ് വിക്കറ്റായിരിക്കുമെന്ന് ഏവരും പ്രതീക്ഷിച്ചു. എന്നാൽ അതുണ്ടായില്ല. ടോസ് വിൻ ചെയ്ത് അവർ ബാറ്റ് ചെയ്തു. ഇംഗ്ലണ്ടിനെ പോലൊരു ശക്തമായ ടീമിനെ 183 എന്ന സ്‌കോറിന് അവരുടെ നാട്ടിൽ പുറത്താക്കിയതിലൂടെ മനസ്സിലാക്കുന്നത് ഇന്ത്യൻ ബൗളിങ്ങിന്റെ കരുത്താണ്. ഇന്ത്യൻ ബൗളിങ്ങിൽ വ്യത്യസ്തത ഏറെയുണ്ട്.

വെറൈറ്റി ഓഫാ ബൗളേഴ്‌സ് ഇന്ത്യൻ ക്യാമ്പിലുണ്ട്. നമുക്കറിയാം മുംബ്ര, ഷാറുദുൽ താക്കൂർ, ഷമി ഇവരെല്ലാം മിടുക്കരാണ്. അശ്വിനെ മറികടന്നാണ് ഷാറുദ്ദുൽ ടീമിലെത്തിയത്. പന്ത് സീം ചെയ്യിച്ച് കഴിവു തെളിയിക്കുകയും ചെയ്തു. ആദ്യ രണ്ട് സെഷനിലും ഇംഗ്ലണ്ട് ബാറ്റ് ചെയ്തു. എന്നാൽ ഇന്ത്യൻ ബൗളിങ്ങിലെ വെറൈറ്റി ഇംഗ്ലണ്ടിനെ തകർത്തു. ലോകത്തെ ഏറ്റവും മികച്ച ബൗളിങ് നിരയാണ്. അത് വീണ്ടും അടിവരയിടുന്നതാണ് ഇംഗ്ലണ്ടിനെ ചെറിയ സ്‌കോറിൽ പുറത്താക്കിയ പ്രകടനം.

അവർക്കും ഏറ്റവും നല്ല ബൗളർമാരാണുള്ളത്. അത് ഇന്ത്യൻ ബാറ്റ്‌സ്മാന്മാർക്കും വെല്ലുവിളിയാണ്. ഇന്ത്യയ്ക്ക് ഏറെ വിജയസാധ്യത ഉണ്ട്. ഇതിന് ബൗളർമാരെ പ്രശംസിച്ചേ മതിയാകൂ. കളി ജയിച്ചാൽ ക്രെഡിറ്റ് ബൗളർമാർക്ക് അർഹതപ്പെട്ടതാണ്.

വിരാട് കോലി പറഞ്ഞതു പോലെ നമ്മുടെ സാഹചര്യങ്ങളിൽ നമുക്ക് എപ്പോഴും പൊരുത്തപ്പെടാൻ കഴിയും. ജയിക്കാനും കഴിയും. ഫ്‌ളാറ്റ് വിക്കറ്റും ടേണിങ് വിക്കറുകളും പരിചയമുള്ളതാണ്. എന്നാൽ കടുത്ത വെല്ലുവളിയുള്ള സീമിങ് വിക്കറ്റുകളിൽ ജയിക്കുക എന്നത് പ്രധാനമാണെന്ന് കോലി പറഞ്ഞിരുന്നു. അത് വളരെ പ്രസക്തമാണ്. ഇതാണ് ഇംഗ്ലണ്ടിൽ ബൗളർമാരുടെ പ്രകടനത്തോടെ ചർച്ചയാകുന്നതും.

ഓസ്‌ട്രേലിയയിൽ മുൻ നിര താരങ്ങൾ ഇല്ലാതിരുന്നിട്ട് പോലും ജയം നേടാൻ കഴിഞ്ഞു. അതുപോലെ ഈ സീരീസും ഇന്ത്യ നേടും. ബാലൻസ്ഡായ ബാറ്റിങ് നിരയും ഉണ്ട്. എങ്കിലും എല്ലാ ക്രെഡിറ്റും ബൗളർമാർക്ക് കൊടുക്കണം. ബൗളർമാരെ മാറ്റിയും മറ്റും ക്യാപ്ടനസിയിലും കോലി താരമായി-സുനിൽ സാം പറയുന്നു.