മുംബൈ: കോവിഡ് കേസുകൾ ക്രമാതീതമായി വർധിച്ചതിനെത്തുടർന്ന് നടൻ സുനിൽ ഷെട്ടിയുടെ കെട്ടിടം ബ്രിഹന്മുംബൈ മുനിസിപ്പൽ കോർപറേഷൻ അധികൃതർ മുദ്രവച്ചു. സൗത്ത് മുംബൈയിലെ അൾട്ടാമൗണ്ട് റോഡിലെ 'പൃഥ്വി അപ്പാർട്ടുമെന്റ്‌സ്' എന്ന കെട്ടിടമാണ് മുദ്രവച്ചത്.

അഞ്ചുപേർക്ക് കോവിഡ് സ്ഥ്രീകരിച്ചതിനെ തുടർന്നാണ് ബി.എം.സി അധികൃതർ കെട്ടിടം മുദ്രവച്ചത്. നടൻ സുനിൽ ഷെട്ടിയും കുടുംബവും മുഴുവൻ ഈ കെട്ടിടത്തിന്റെ പതിനെട്ടാം നിലയിലാണ് താമസിക്കുന്നത്. ബി.എം.സി പ്രോട്ടോക്കോൾ പ്രകാരം, ഏതെങ്കിലും കെട്ടിടത്തിൽ അഞ്ച് കോവിഡ് കേസുകൾ കണ്ടെത്തിയാൽ ആ കെട്ടിടം മൈക്രോ കണ്ടെയ്ന്മെന്റ് ഏരിയയായി പ്രഖ്യാപിച്ച് മുദ്രവെക്കും.

കെട്ടിടം മുദ്രവച്ചിട്ടും ആളുകൾ പുറത്തു പോവുന്നുണ്ടല്ലോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഇത് പ്രോട്ടോക്കോൾ ലംഘനമാണെന്നും ഇനി മുതൽ കെട്ടിടത്തിന് പുറത്ത് പൊലീസിനെ വിന്യസിക്കുമെന്നും പ്രശാന്ത് ഗെയ്ക്ക് വാദ് പറഞ്ഞു. സുനിൽ ഷെട്ടിയുടെ കുടുംബം സുരക്ഷിതരാണെന്നും പ്രശ്നങ്ങളില്ലെന്നും ബി.എം.സി അധികൃതർ പറഞ്ഞു.