കർണാൽ: ലോകത്തെ ഏറ്റവും വിലകൂടിയ പോത്തുകളിൽ ഒന്നായ സുൽത്താൻ ജോട്ട ചത്തു. പോത്തിന്റെ ശീലങ്ങൾ അടക്കം ഏറെ ശ്രദ്ധേയമായിരുന്നു. പല കാരണങ്ങളാൽ വാർത്തകളിൽ ഇടംപിടിച്ച ഹരിയാനയിലെ ഭീമൻപോത്തായിരുന്നു സുൽത്താൻ ജോട്ടെ. പെട്ടെന്നുള്ള ഹൃദയാഘാതമാണ് സുൽത്താന്റെ ജീവനെടുത്തത്.

ഭക്ഷണ ശൈലിയാണ് സുൽത്താൻ ജോട്ടയുടെ മരണത്തിലേക്ക് നയിച്ചത്. നെയ്യ് അടക്കം കഴിച്ചിരുന്ന സുൽത്താന് വൈകുന്നേരം മദ്യം കഴിക്കുന്ന ശീലവുമുണ്ടായിരുന്നു. ഹരിയാനയിലെ കൈത്തലിലെ നരേഷ് ബെനിവാലെയുടേതായിരുന്നു 21 കോടിയോളം രൂപ വില പറഞ്ഞ സുൽത്താൻ പോത്ത്. കോടികൾ വാഗ്ദാനം വന്നപ്പോഴും സുൽത്താനെ വിൽക്കുന്നില്ലെന്നായിരുന്നു ഉടമസ്ഥൻ നരേഷ് ബെനിവാളിന്റെ നിലപാട്.

1200 കിലോ തൂക്കമുണ്ടായിരുന്ന ഭീമൻ പോത്തായിരുന്നു സുൽത്താൻ. ആറടി നീളമുണ്ടായിരുന്ന സുൽത്താൻ 15 കിലോ ആപ്പിളും 20 കിലോ കാരറ്റുമാണ് ഓരോ ദിവസവും അകത്താക്കിയിരുന്നത്. ഇതിന് പറമേ പാലും കിലോ കണക്കിന് പച്ചിലയും വൈക്കോലും ആഹാരമാക്കിയിരുന്നു. വൈകുന്നേരങ്ങളിൽ വീര്യം കുറഞ്ഞ മദ്യം കുടിക്കുന്നതും സുൽത്താന്റെ സവിശേഷതയായിരുന്നു.

2013-ൽ ജജ്ജാർ, കർണാൽ, ഹിസാർ എന്നിവിടങ്ങളിൽ സംഘടിപ്പിച്ച അഖിലേന്ത്യ അനിമൽ ബ്യൂട്ടി മത്സരത്തിലെ ജേതാവുമായിരുന്നു സുൽത്താൻ ജോട്ടെ. രാജസ്ഥാനിലെ പുഷ്‌കർ കന്നുകാലി മേളയിൽ ഒരു മൃഗസ്നേഹി 21 കോടി രൂപയാണ് വാഗ്ദാനം ചെയ്തത്. പക്ഷേ സുൽത്താനെ വിൽക്കാൻ ഉടമ നരേഷ് തയ്യാറായിരുന്നില്ല.

സുൽത്താൻ സ്വന്തം കുട്ടിയെപ്പോലെയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. സുൽത്താന്റെ പ്രശസ്തി രാജ്യവ്യാപകമായതോടെ സുൽത്താന്റെ ബീജത്തിനായുള്ള ആവശ്യവും വർധിച്ചു. ഓരോ വർഷവും സുൽത്താൻ ഏകദേശം ഒരു കോടി രൂപയുടെ വരുമാനം ഉടമയ്ക്ക് ഉണ്ടാക്കി കൊടുത്തിരുന്നു.