ലണ്ടൻ: അതിവേഗം പടരുന്ന പുതിയ കൊറോണ വൈറസ് ലണ്ടനെ തികച്ചും ഒറ്റപ്പെടുത്തുകയാണ്. നിയന്ത്രിക്കാൻ ബുദ്ധിമുട്ടുള്ളതെന്ന് കരുതപ്പെടുന്ന പുതിയ ഇനം വൈറസിനെ കണ്ടെത്തിയെന്ന വാർത്ത പരന്നതോടെ മിക്ക രാജ്യങ്ങളും ലണ്ടനിലേക്കുള്ള യാത്രാനിയന്ത്രണങ്ങളുമായി എത്തിക്കഴിഞ്ഞു. പല രാജ്യങ്ങളും ബ്രിട്ടനിലേക്കുള്ള വിമാന സർവ്വീസുകൾ തന്നെ ഒഴിവാക്കികഴിഞ്ഞു. ചരക്കു ഗതാഗതം കൂടി താറുമാറായതോടെ ബ്രിട്ടനിൽ പല വസ്തുക്കൾക്കും ക്ഷാമമുണ്ടാകുവാനുള്ള സാധ്യതയും വർദ്ധിച്ചു.

70 ശതമാനത്തോളം വ്യാപനശേഷി കൂടുതലുള്ള വൈറസിനെ കണ്ടെത്തിയതോടെ ബ്രിട്ടനിൽനിന്നുള്ള ലോറി സർവ്വീസുകൾ 48 മണിക്കൂർ നേരത്തേക്ക് ഫ്രാൻസ് നിരോധിച്ചിരിക്കുകയാണ്. ഇതോടെ ബ്രിട്ടനിലെ ഒട്ടുമിക്ക സൂപ്പർമാർക്കറ്റുകളും ഉടൻ തന്നെ കാലിയായേക്കാം. ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളും ബ്രിട്ടനിലേക്കും അവിടെ നിന്നുമുള്ള വിമാന സർവ്വീസുകൾക്ക് നിരോധനം ഏർപ്പെടുത്തിയ സാഹചര്യത്തിൽ ഇന്ന് സർക്കാർ അടിയന്തര കമ്മിറ്റിയുടെ ഒരു യോഗം പ്രധാനമന്ത്രി ബോറിസ് ജോൺസൺ വിളിച്ചു ചേർത്തിട്ടുണ്ട്.

നിലവിൽ ഫ്രാൻസ്, അയർലൻഡ്, ഇറ്റലി, നെതർലൻഡ്സ്, ബെൽജിയം, ആസ്ട്രിയ, ബൾഗേറിയ, ജർമ്മനി, ഇസ്രയേൽ, എൽ സാൽവഡോർ എന്നീ രാജ്യങ്ങളാണ് ബ്രിട്ടനിൽ നിന്നുള്ള യാതാവിമാനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്. ഫ്രാൻസിൽ നിന്നുള്ള ലോറി സർവ്വീസുകൾക്ക് ബ്രിട്ടനിൽ പ്രവേശിക്കാൻ സാധിക്കുമെങ്കിലും യൂറോപ്യൻ ഡ്രൈവർമാർ ബ്രിട്ടനിലേക്ക് പോകുവാൻ മടിക്കുന്നു എന്നുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. പുതിയ കൊറോണയുടെ സാന്നിദ്ധ്യം അവരെ ബ്രിട്ടനിലേക്ക് പ്രവേശിക്കുന്നതിൽ നിന്നും തടയുന്നു. ക്രിസ്ത്മസ്സ് കുടുംബത്തോടൊപ്പം ആഘോഷിക്കുവാൻ സാധിച്ചില്ലെങ്കിലോ എന്ന ഭയമാണ് അവരെ പിന്തിരിപ്പിക്കുന്നത്.

ഇതോടെ, ബ്രിട്ടനിലെ സൂപ്പർമാർക്കറ്റുകളിലെല്ലാം ഒഴിഞ്ഞ ഷെൽഫുകളായിരിക്കും കാണാൻ സാധിക്കുക എന്ന കാര്യം ഏതാണ്ട് ഉറപ്പായി. യൂറോ ടണൽ ലേ ഷട്ടിൽ ഇന്നലേ രാത്രി ബ്രിട്ടനും ഫ്രാൻസിനുമിടയിലുള്ള ഗതാഗതം നിർത്തിവച്ചു. ഇന്നലെ രാത്രി 9.24 നുള്ള അവസാന ഷട്ടിൽ യാത്ര അവസാനിച്ച ഉടനെയായിരുന്നു ഇത്. അതുപോലെ ലണ്ടൻ, ബ്രസ്സൽസ് നഗരങ്ങൾക്കിടയിലെ ട്രെയിൻ സർവ്വീസ് യൂറോസ്റ്റാർ നിർത്തിവച്ചു. നെതർലൻഡ്സിലെ ആംസ്റ്റർഡാമിൽ നിന്നും ലണ്ടനിലേക്കുള്ള സർവ്വീസും നിർത്തി വച്ചിട്ടുണ്ട്.

അതേസമയം, അമേരിക്കയും ബ്രിട്ടനിലെ പുതിയ സംഭവ വികാസങ്ങൾ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ്. പുതിയ വൈറസിന്റെ കാര്യത്തിൽ ആശങ്കയുണ്ടെങ്കിലുംബ്രിട്ടനിലേക്കുള്ള യാത്രാ നിരോധനത്തെ കുറിച്ച് ഇപ്പോൾ ആലോചനയില്ല എന്നാണ് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കിയത്. ഈ പുതിയ ഇനം വൈറസ് അമേരിക്കയിൽ പ്രവേശിച്ചുവോ എന്ന കാര്യത്തിലും അന്വേഷണം നടക്കുന്നുണ്ട്.

നിർത്തിവച്ച സർവീസുകൾ ഡിസംബർ 23 ന് തുടങ്ങാൻ കഴിയുമെന്നാണ് യൂറോസ്റ്റാർ അവരുടെ വെബ്സൈറ്റിലൂടെ വ്യക്തമാക്കിയത്. ഫ്രാൻസും, ബെൽജിയവും ബ്രിട്ടനുമായുള്ള അതിർത്തികൾ അടച്ചതിനെ തുടർന്നാണ് സർവീസുകൾ നിർത്തി വച്ചതെന്നും അവർ പറയുന്നു. തെക്കൻ ഇംഗ്ലണ്ടിൽ മ്യുട്ടേഷൻ സംഭവിച്ച പുതിയ ഇനം വൈറസിനെ കണ്ടെത്തിയതോടെ ടയർ-4 നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച സാഹചര്യത്തിലായിരുന്നു അതിർത്തികൾ അടച്ചത്.

നെതർലൻഡ്സാണ് ബ്രിട്ടനിലേക്കുള്ള യാത്രാനിരോധനം ആദ്യമായി പ്രഖ്യാപിച്ചത്.ഇത് ജനുവരി 1 വരെ തുടാരുമെന്ന് സർക്കാർ വ്യക്തമാക്കി. ബ്രിട്ടനിൽ നിന്നും ഫ്രാൻസിലേക്കുള്ള യാത്രകൾ എല്ലാം 48 മണിക്കൂർ നേരത്തേക്ക് നിരോധിച്ചിരിക്കുന്ന കാര്യം ഫ്രഞ്ച് പ്രധാനമന്ത്രി ജീൻ കാസ്റ്റക്സാണ് അറിയിച്ചത്. ഇതിനെ തുടർന്ന് അത്യാവശ്യമില്ലാത്ത വിമാനസർവീസുകൾക്ക് 48 മണിക്കൂർ നേരത്തേക്ക് അയർലൻഡും ഏർപ്പെടുത്തി. ബ്രിട്ടനിൽ നിന്നുള്ള ജലഗതാഗതവും അയർലൻഡ് നിരോധിച്ചിട്ടുണ്ട്. അതേസമയം നോർത്തേൺ അയർലൻഡിൽ നിന്നുള്ളവർക്ക് ഈ നിരോധനം ബാധകമാവുകയില്ല.

ഫെറികൾ വഴിയുള്ള ചരക്ക് ഗതാഗതം തുടരുമെന്നു പറഞ്ഞ അയർലൻഡ് ഗതാഗത വകുപ്പു മന്ത്രി ഈമോൺ റിയാൻ, ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്ന യാത്രാ നിരോധനം രണ്ടു ദിവസം കഴിഞ്ഞു പുനഃപരിശോധിക്കുമെന്നും വ്യക്തമാക്കി. അപ്പോഴുള്ള സ്ഥിതിഗതികൾ വിലയിരുത്തിയതിനു ശേഷമായിരിക്കും നിരോധനം തുടരണമോ വേണ്ടയോ എന്നുള്ളകാര്യം തീരുമാനിക്കുക.

ചരക്കു ഗതാഗതത്തിനായുള്ള കാർഗോ വിമാനങ്ങൾ ഒഴിച്ച് ബ്രിട്ടനിൽ നിന്നുള്ള ഒരു വിമാനത്തേയും അനുവദിക്കില്ല എന്ന് ജർമ്മനിയും പ്രഖ്യാപിച്ചു. ഡിസംബർ 31 വരെ ഈ നിരോധനം നിലനിൽക്കുമെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചത്. നിലവിൽ യൂറോപ്യൻ യൂണിയന്റെ പ്രസിഡന്റ് സ്ഥാനം വഹിക്കുന്ന ജർമ്മനി നിലവിലെ സാഹചര്യങ്ങൾ ചർച്ചചെയ്യുവാനായി 27 അംഗരാജ്യങ്ങളിലേയുംപ്രത്യേക യോഗം വിളിച്ചു ചേർത്തിട്ടുണ്ട്. ഈ രാജ്യങ്ങളിലെ കോവിഡ് സ്ഥിതിഗതികളും യോഗത്തിൽ വിലയിരുത്തും.

അതേസമയം ലോകാരോഗ്യ സംഘടന പുറത്തുവിട്ട റിപ്പോർട്ട് അനുസരിച്ച് കൊറോണാ വൈറസിന്റെ ഈ പുതിയ വകഭേദത്തെ ഡെന്മാർക്കിലും നെതർലാൻഡ്സിലും കണ്ടെത്തിയിട്ടുണ്ട്. ആസ്ട്രേലിയിൽ ഒരു രോഗിയിൽ ഈ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതായും വ്യക്തമായിട്ടുണ്ട്. ബെൽജിയവും ബ്രിട്ടനിൽ നിന്നുള്ള ട്രെയിൻ വിമാന സർവ്വീസുകൾ 24 മണിക്കൂർ നേരത്തേക്ക് നിർത്തിവച്ചു. ബ്രിട്ടനിൽ നിന്നുള്ള വിമാന സർവ്വീസുകൾ നിരോധിക്കുന്നതിനോടൊപ്പം, കഴിഞ്ഞ 14 ദിവസത്തിനുള്ളിൽ ബ്രിട്ടൻ സന്ദർശിച്ചവർക്ക് ഇറ്റലിയിലേക്ക് പ്രവേശനവും വിലക്കിക്കൊണ്ട് സർക്കാർ ഉത്തരവിറക്കി.

ബ്രിട്ടനിലോ സൗത്ത് ആഫ്രിക്കയിലോ കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ സന്ദർശനം നടത്തിയവർക്ക് പ്രവേശനം നിഷേധിച്ചുകൊണ്ട് എൽ സാൽവഡോറിലും ഉത്തരവിറങ്ങിയിട്ടുണ്ട്. ഈ രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവ്വീസുകളും നിരോധിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കയിലും പുതിയൊരു ഇനം വൈറസിനെ കണ്ടെത്തിയതിനെ തുടർന്നാണിത്. 24 മണിക്കൂർ നേരമെങ്കിലും ബ്രിട്ടനിൽ കഴിഞ്ഞവർക്ക് തിരിച്ചെത്തിയാൽ 14 ദിവസത്തെ കർശന ക്വാറന്റൈൻ നിർബന്ധമാക്കിക്കൊണ്ട് ചെക്ക് റിപ്പബ്ലിക്കും രംഗത്തെത്തി.

കൂടുതൽ അപകടകാരിയായ പുതിയ ഇനം കൊറോണയുടെ വരവോടെ ബ്രിട്ടന്റെ മൂന്നിൽ ഒരുഭാഗം ആളുകൾക്ക് ക്രിസ്ത്മസ്സ് ആഘോഷങ്ങൾ നിഷേധിക്കപ്പെട്ടു. ഇപ്പോൾ അതേ വൈറസ് തന്നെ ബ്രിട്ടനെ ലോകത്തിൽ നിന്നും അകറ്റുകയാണ്. ഇതിനിടയിൽ, ഈ പുതിയ വൈറസിനെ തടയുവാൻ നിലവിലുള്ള വാക്സിന് കഴിയുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്. അത്തരത്തിൽ ഒരു ഭയം വേണ്ടെന്ന് ഈ രംഗത്തെ ചില വിദഗ്ദർ പറയുമ്പോഴും ഇക്കാര്യം ഇതുവരെ സംശയാതീതമായി തെളിയിക്കാനായിട്ടില്ല.