തിരുവനന്തപുരം: സപ്ലൈകോ റേഷൻ കടകൾ വഴി വിതരണം ചെയ്യുന്ന 11 ഇന ഓണക്കിറ്റിലെ ഒരിനമായ ശർക്കരയുടെ തൂക്കത്തിൽ കുറവുണ്ടായാൽ വിതരണക്കാർ കുറവ് നികത്തണമെന്ന് നിർദ്ദേശിച്ച് ഡിപ്പോ മനേജർമാർക്ക് സർക്കുലർ നൽകിയതായി സപ്ലൈകോ സിഎംഡി (ഇൻ-ചാർജ്ജ്) അലി അസ്ഗർ പാഷ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് 11,12 തീയതികളിൽ വിശദമായ സർക്കുലറാണ് നൽകിയിട്ടുള്ളത്. തൂക്കക്കുറവ് ശ്രദ്ധയിൽപ്പെട്ടാൽ വിതരണക്കാരെ സപ്ലൈകോ വിളിച്ചു വരുത്തി കുറവ് പരിഹരിച്ച് വിതരണം ചെയ്യാനാണ് നിർദ്ദേശിച്ചിട്ടുള്ളത്. വിതരണക്കാർ അങ്ങനെ ചെയ്തില്ലെങ്കിൽ സപ്ലൈകോ റീ പാക്ക് ചെയ്ത് വിതരണം ചെയ്യും. റീ പാക്ക് ചെയ്യുന്ന ചെലവ് വിതരണക്കാരിൽ നിന്ന് ഈടാക്കാനും സർക്കുലറിൽ നിർദ്ദേശിച്ചീട്ടുള്ളതായും സി എംഡി അറിയിച്ചു.

കേരളത്തിൽ ശർക്കര നിർമ്മിക്കുന്നതിന് കൃത്യമായ ബ്രാൻഡ് ഇല്ലാത്തതിനാൽ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ശേഖരിച്ചാണ് കിറ്റുകൾ ഉൾപ്പെടുത്തുന്നത്. പല സ്ഥലങ്ങളിൽ നിർമ്മിക്കുന്ന ശർക്കരയായതിനാൽ അച്ചുകളിൽ ഉണ്ടാകുന്ന വ്യത്യാസമാണ് തൂക്കക്കുറവിന് കാരണമെന്നും അലി അസ്ഗർ പാഷ നേരത്തേ പറഞ്ഞിരുന്നു. നിലവിൽ പി.എച്ച്.എച്ച് (പിങ്ക്) കാർഡുകൾക്കുള്ള ഓണക്കിറ്റ് വിതരണമാണ്. ഓഗസ്റ്റ് 20 മുതലാണ് കിറ്റ് വിതരണത്തിന് തുടക്കമായത്. ഓഗസ്റ്റ് 22ന് 3, 4, 5 അക്കങ്ങളിൽ അവസാനിക്കുന്ന കാർഡുകൾക്കും, 24ന് 6, 7, 8, 9 അക്കങ്ങളിൽ അവസാനിക്കുന്ന കാർഡുകൾക്കും കിറ്റ് ലഭിക്കുന്നതാണ്.