ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിന് നിലവിൽ ഭീഷണിയില്ലെന്ന് കേന്ദ്ര ജല കമ്മീഷൻ സുപ്രീംകോടതിയിൽ. നിലവിൽ ജലനിരപ്പ് 130 അടിയാണെന്ന് കേന്ദ്ര ജല കമ്മീഷന് വേണ്ടി ഹാജരായ അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ സുപ്രീംകോടതിയെ അറിയിച്ചു.

കഴിഞ്ഞ പത്തുവർഷമായി ശരാശരി ജലനിരപ്പ് 123.21 അടിയാണെന്നും അറ്റോർണി ജനറൽ വ്യക്തമാക്കി. കാലവർഷ വേളയിൽ അണക്കെട്ടിന്റെ ജലനിരപ്പ് കുറയ്ക്കണമെന്ന ഹർജിയിലാണ് കേന്ദ്രസർക്കാർ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ഇടുക്കി സ്വദേശി റസൽ ജോയിയാണ് ഹർജി നൽകിയത്.

2018ൽ റസലിന്റെ ഹർജിയിൽ ജലനിരപ്പ് 139 അടിയാക്കാൻ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. കാലവർഷത്തിൽ ജലനിരപ്പ് കാര്യമായി ഉയരുമെന്ന് ചൂണ്ടിക്കാട്ടിയാണ് വീണ്ടും സമീപിച്ചത്.