കൊച്ചി: കടുത്ത പനിയെയും ശ്വാസതടസ്സത്തെയും തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച സുരേഷ് ഗോപി എംപിയുടെ ആരോഗ്യനിലയിൽ പുരോഗതി. പനിയും ശ്വാസതടസ്സവും കുറഞ്ഞതായും രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ ആശുപത്രി വിടാനാകുമെന്നാണു പ്രതീക്ഷയെന്നും ഡോക്ടർമാർ അറിയിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടർമാർ വ്യക്തമാക്കി.

ജോഷി സംവിധാനം ചെയ്യുന്ന 'പാപ്പൻ' എന്ന സിനിമയുടെ തൊടുപുഴയിലെ ഷൂട്ടിങ് ലൊക്കേഷനിൽ നിന്നാണ് അദ്ദേഹത്തെ കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തിച്ചത്. കോവിഡ് സംശയിച്ചെങ്കിലും പരിശോധനയിൽ നെഗറ്റീവ് ആണെന്നു കണ്ടെത്തി.

നിയമസഭാ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപിയുടെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് അനിശ്ചിതത്വം നിലനിൽക്കെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തൃശൂർ, തിരുവനന്തപുരം മണ്ഡലങ്ങളിൽ ബിജെപി സ്ഥാനാർത്ഥിയായി സുരേഷ് ഗോപിയുടെ പേര് നിർദേശിക്കപ്പെട്ടിട്ടുണ്ട്. നേമത്തേയ്ക്ക് പരിഗണിക്കുന്നതായും സൂചനയുണ്ട്.