തൃശൂർ: ബിജെപി ജില്ല പ്രസിഡൻറുമാരുടെ കത്തുണ്ടെങ്കിൽ മാത്രമേ ആവശ്യങ്ങൾ നടപ്പാക്കിക്കൊടുക്കുകയുള്ളു എന്ന് സുരേഷ്ഗോപി എംപി. ജില്ല പ്രസിഡൻറുമാരുടെ കത്തില്ലാതെ തന്റെ ഓഫിസിൽ വരുന്ന അപേക്ഷകൾ സ്വീകരിക്കാറില്ലെന്നും തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സംസാരിക്കവേ സുരേഷ് ​ഗോപി പറഞ്ഞു. കേരളത്തിലെ 14 ജില്ലകളിൽ നിന്നുമുള്ള ജനങ്ങളുടെ ആവശ്യങ്ങൾക്ക് കത്തുകൾ തന്റെ ഓഫീസിലേക്ക് വരാറുണ്ട്. അതിൽ ബിജെപി ജില്ലാ പ്രസിഡന്റിന്റെ ശുപാർശ കത്ത് കൂടി ഉണ്ടാവാറുണ്ട്. ബിജെപി ജില്ലാ പ്രസിഡന്റിന്റെ കത്തില്ലാതെ വരുന്ന കത്തുകൾ സ്വീകരിക്കുന്നില്ലെന്നുമായിരുന്നു സുരേഷ് ഗോപി പറഞ്ഞത്.

തൃശൂർ കോർപ്പറേഷനിൽ ബിജെപി 21 മുതൽ 30 സീറ്റുകൾ വരെ നേടുമെന്നും അദ്ദേഹം അവകാശപ്പെട്ടു. കഴിഞ്ഞ രണ്ട് ദിവസമായി ബിജെപിക്ക് വേണ്ടി തൃശൂരിൽ പ്രചാരണപരിപാടികളിൽ സജീവമാണ് സുരേഷ് ഗോപി. 

നേരത്തെ ആറ്റിങ്ങലിൽ നടത്തിയ സുരേഷ് ഗോപിയുടെ പ്രസംഗവും വിവാദമായിരുന്നു. ബിജെപി സ്ഥാനാർത്ഥികളല്ലാത്ത സ്ഥാനാർത്ഥികളെ മലിനം എന്നായിരുന്നു സുരേഷ് ഗോപി വിശേഷിപ്പിച്ചത്. അവരെ സ്ഥാനാർത്ഥികൾ എന്ന് പോലും വിശേഷിപ്പിക്കാൻ താൻ തയ്യാറല്ലെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.